ജയില്‍ മോചിതനാകുന്ന കെ സുരേന്ദ്രന്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റാകും; ശ്രീധരന്‍ പിള്ളയെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോണ്‍ ജുഡീഷ്യല്‍ അംഗമായി നിയമിക്കാന്‍ ധാരണ; സുരേന്ദ്രനെ ബിജെപിയുടെ ഔദ്യോഗിക പക്ഷം സഹായിച്ചില്ലെന്ന ആരോപണം എത്തിക്കുന്നത്

ഇന്ന് ജയില്‍ മോചിതനാകുന്ന കെ സുരേന്ദ്രന്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റാകും. ശ്രീധരന്‍ പിള്ളയെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോണ്‍ ജുഡീഷ്യല്‍ അംഗമായി നിയമിക്കാന്‍ ധാരണയായതായി അറിയുന്നു.
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കാലാവധി മൂന്ന് വര്‍ഷമായി കുറയ്ക്കാന്‍ കേന്ദ്ര ക്യാബിനറ്റ് തീരുമാനിച്ചിരുന്നു. തീരുമാനം ബില്ലോ ഓര്‍ഡിനന്‍സ് ആയോ കൊണ്ടു വരണം. അതിനുള്ള നടപടികള്‍ കേന്ദ്ര ആഭ്യന്തര നിയമ മന്ത്രാലയങ്ങളില്‍ നടക്കുകയാണ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തീരുമാനം എടുക്കുമെന്നാണ് വിവരം. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അധ്യക്ഷനായി ശബരിമലയില്‍ യുവതി പ്രവേശന ഉത്തരവ് പാസാക്കിയ ജസ്റ്റിസ് ദീപക് മിശ്ര ഉടന്‍ നിയമിതനാകും. ദീപക് മിശ്ര ബിജെപിയുടെ സ്വന്തം ആളാണ്.
വി.മുരളീധരന്‍ ഉള്‍പ്പെടെയുള്ള ബി ജെ പി നേതാക്കള്‍ ശ്രീധരന്‍ പിള്ളക്കെതിരെ അമിത് ഷായെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ മാറ്റാന്‍ അമിത് ഷാ തീരുമാനിച്ചത്.
സുരേന്ദ്രനെ ബി ജെ പിയുടെ ഔദ്യോഗിക പക്ഷം സഹായിച്ചില്ലെന്ന ആരോപണം രൂക്ഷമാണ്. ബി ജെ പി സംസ്ഥാന കമ്മിറ്റി സുരേന്ദ്രന് വേണ്ടി ഹൈക്കോടതിയെ സമീപിക്കണമെന്ന ആവശ്യം മുരളിപക്ഷം ഉന്നയിച്ചെങ്കിലും പിള്ള അനുസരിച്ചില്ല. അത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ലെന്നാണ് പിള്ളയുടെ നിലപാട്. ശബരിമല വിധിയെ തള്ളി പറയാന്‍ പിള്ള ഇതുവരെ തയ്യാറായിട്ടില്ല. സുപ്രീം കോടതി ഉത്തരവിനെതിരെ താന്‍ സംസാരിക്കില്ലെന്ന നിലപാടാണ് പിള്ളക്കുള്ളത്.
ശ്രീധരന്‍പിള്ളക്കെതിരെ രൂക്ഷമായ പ്രതികരണമാണ് മുരളീധരന്‍ പാര്‍ട്ടിക്ക് അകത്തും പുറത്തും നടത്തുന്നത്. എന്തിന് പിണറായി വിജയനുമായി പിള്ളക്ക് ബന്ധമുണ്ടെന്ന് വരുന്ന തരത്തില്‍ വരെ പ്രതികരണങ്ങള്‍ പരസ്യമായി കഴിഞ്ഞു. ശ്രീധരന്‍ പിള്ളയാകട്ടെ എങ്ങനെയെങ്കിലും വിവാദങ്ങളില്‍ നിന്നും തലയൂരാനാണ് ശ്രമിക്കുന്നത്. ജയില്‍ മോചിതനാകുന്ന സുരേന്ദ്രനെ അനുനയിപ്പിക്കാനും പിള്ള ശ്രമിക്കുന്നുണ്ട്. പിള്ളക്ക് ആര്‍ എസ് എസിന്റെ നീക്കങ്ങളോട് ശക്തമായ എതിര്‍പ്പുണ്ട്. കുമ്മനം രാജശേഖരനെ പോലുള്ള നേതാക്കള്‍ മുരളിക്ക് പിന്തുണയുമായി രംഗത്തുണ്ട് . ഒ രാജഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ശ്രീധരന്‍ പിള്ളയുടെ നിലപാടിനോടാണ് യോജിപ്പ്. പിള്ള പക്വമതിയാണെന്നാണ് രാജഗോപാലിന്റെ അഭിപ്രായം. അതു കൊണ്ടു തന്നെയാണ് രാജഗോപാലിനെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ലെന്ന് മുരളീധരന്‍ പറയുന്നത്.
ശബരിമലയില്‍ ആര്‍ എസ് എസ് പിന്നാക്കം പോയിട്ടില്ല. രഹസ്യമായി തങ്ങളുടെ പ്രവര്‍ത്തകര്‍ ശബരി മലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്നാണ് ആര്‍ എസ് എസ് നേതാക്കള്‍ പറയുന്നത്. ബി ജെ പി സമരത്തില്‍ നിന്ന് പിന്‍ മാറിയ ഉടനെ ശബരിമലയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ എത്തിതുടങ്ങി. ആന്ധ്ര സ്വദേശിനികളായ യുവതികളെ മരക്കൂട്ടത്തില്‍ തടഞ്ഞത് ആര്‍ എസ് എസുകാരാണ് . ബിജെപിയോട് മലയിറങ്ങാന്‍ നിര്‍ദ്ദേശിച്ചത് ആര്‍എസ് എസാണ്.
ബി ജെ പിയല്ല ആര്‍ എസ്എസ് എന്ന നിലപാടാണ് ആര്‍ എസ് എസിനുള്ളത് . ശബരിമല വിഷയത്തിന്റെ പേരില്‍ ബിജെപിയും ആര്‍ എസ് എസും തമ്മിലുള്ള തമ്മിലടി രൂക്ഷമാണ്. ശബരിമല സമരം സെക്രട്ടേറിയറ്റിലേക്ക് മാറ്റിയതോടെ തങ്ങള്‍ വിജയിച്ചുവെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇപ്പോള്‍ സമരം എങ്ങനെ അവസാനിപ്പിക്കും എന്ന കാര്യത്തിലാണ് ബി ജെ പിക്ക് ആശങ്ക. സുരേന്ദ്രന്‍ ജയിലില്‍ കിടക്കുമ്പോള്‍ ശബരിമലയില്‍ നിന്നും സമരം മാറ്റിയത് പാര്‍ട്ടിയെ സി പി എമ്മിന് അടിയറ വയ്ക്കാന്‍ വേണ്ടിയാണെന്നാണ് മുരളി പക്ഷത്തിന്റെ ആരോപണം.
ശ്രീധരന്‍ പിള്ള തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ ആശങ്കാകുലനല്ല . കാരണം അദ്ദേഹത്തിന് താത്പര്യം ദേശീയ മനുഷ്യാവകാശ കമ്മീഷനോടാണ്. സുപ്രീം കോടതി ജഡ്ജിയുടെ തസ്തികക്ക് സമാനമാണ്. മാസം 5 ലക്ഷത്തില്‍ പരം ശമ്പളം ലഭിക്കും. അഭിഭാഷകനായ പിള്ളക്ക് ഇതില്‍ തിളങ്ങാനാവും.
സുരേന്ദ്രന് പിസി ജോര്‍ജുമായി അടുത്ത ബന്ധമുണ്ട്. അതായത് ജോര്‍ജിന്റെ വര തെളിഞ്ഞു എന്നര്‍ത്ഥം.
പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകാന്‍ സാധിക്കാതെ വന്നതിനെത്തുടര്‍ന്നാണു കുമ്മനത്തെ പ്രസിഡന്റ് സ്ഥാനത്തുനിന്നുനീക്കി ഗവര്‍ണറാക്കിയത്. സംസ്ഥാന നേതൃത്വത്തിന്റെ തലയ്ക്കു മുകളിലൂടെ കേന്ദ്രനേതൃത്വം നിയോഗിച്ചതിനാല്‍ കുമ്മനവുമായി ഒരു വിഭാഗം സഹകരിച്ചിരുന്നില്ല. സമാനപ്രതിസന്ധിയാണ് ശ്രീധരന്‍പിള്ളയും നേരിടുന്നത്. ശബരിമല വിഷയത്തിലടക്കം ശ്രീധരന്‍പിള്ളയുടെ നീക്കങ്ങള്‍ പോരാ എന്നുതന്നെയാണ് പാര്‍ട്ടിക്കുള്ളിലെ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. ശ്രീധരന്‍പിള്ളയുമായി ഇടഞ്ഞുനില്‍ക്കുന്ന വി. മുരളീധര വിഭാഗത്തിന്റെ എതിര്‍പ്പ് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.
ശബരിമല വിഷയത്തില്‍ ജയിലിലായ സുരേന്ദ്രനെ പുറത്തിറക്കാന്‍ വൈകിയതിന്റെയും വിഷയത്തില്‍ വേണ്ടവിധം പ്രതികരിക്കാന്‍ സംസ്ഥാന നേതൃത്വത്തിനാകാത്തതിന്റെയും ആരോപണമുന നീളുന്നത് ശ്രീധരന്‍പിള്ളയ്ക്കുനേര്‍ക്കാണ്. മികച്ച അഭിഭാഷകനെന്നു പേരുകേട്ട ശ്രീധരന്‍പിള്ള വിഷയം ലാഘവത്തോടെയാണ് െകെകാര്യം ചെയ്തതെന്നാണ് വിലയിരുത്തല്‍. ശോഭാ സുരേന്ദ്രനും ഹൈക്കോടതിയില്‍നിന്ന് തിരിച്ചടി ഉണ്ടായപ്പോഴും പാര്‍ട്ടിയും കേരളാ ഘടകവും വേണ്ടവിധം പ്രതികരിച്ചില്ല. ശ്രീധരന്‍പിള്ളയുടെ തണുപ്പന്‍ ഇടപെടല്‍ മൂലമാണ് ശബരിമല സമരം നിര്‍ജീവമായതെന്നും എസ്.എന്‍.ഡി.പിയേ കൂടെ നിര്‍ത്താന്‍ ആയില്ല എന്നതും വീഴ്ചകളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജയിലിലായ സുരേന്ദ്രനായി പാര്‍ട്ടി ചെറുവിരല്‍ പോലും അനക്കിയില്ലെന്നാണ് പാര്‍ട്ടിയിലെ ചെറുപ്പക്കാര്‍ക്കിടയിലെ വികാരം. യുവമോര്‍ച്ചാ നേതാക്കളടക്കം പാര്‍ട്ടി വിടാനുള്ള സന്നദ്ധത ദേശീയ നേതൃത്വത്തെ അറിയിച്ചതോടെയാണ് ദേശീയ നേതൃത്വം അപകടം മണത്തത്. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ ദേശീയ നേതാക്കള്‍ വഴിയും കേന്ദ്ര മന്ത്രിമാര്‍ വഴിയും ആര്‍.എസ്.എസ്. നേതൃത്വത്തെ ബോധിപ്പിച്ചാണ് ആര്‍.എസ്.എസിന് സ്വീകാര്യനായിരുന്ന പിള്ളയെ മാറ്റി അനഭിമതനായ സുരേന്ദ്രന് വഴിതുറക്കുന്നത്.
https://www.facebook.com/Malayalivartha

























