നിരോധനാജ്ഞ ഇന്ന് അവസാനിക്കും ; ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സന്നിധാനത്തെ സുരക്ഷാ ക്രമീകരണങ്ങളിൽ പോലീസ് ഇളവ്

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സന്നിധാനത്തെ സുരക്ഷാ ക്രമീകരണങ്ങളിൽ പോലീസ് ഇളവ് വരുത്തി. മഹാകാണിക്കയ്ക്ക് കെട്ടിവെച്ചിരുന്ന വടം ഇന്ന് രാവിലെയോടെ പോലീസ് നീക്കം ചെയ്തു. ശബരിമലയില്‍ നിലവിലുള്ള നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കെയാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത്. ശബരിമല സന്നിധാനമടക്കം നാല് സ്ഥലങ്ങളിലാണ് നിലവില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ ഉള്ളത്.
ശബരിമലയിലെ പ്രതിഷേധങ്ങള്‍ അവസാനിച്ച സാഹചര്യത്തില്‍ തീര്‍ത്ഥാടകരടെ ഒഴുക്കില്‍ വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്. ഇത്തവണത്തെ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെത്തിയത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. 79,000 തീര്‍ത്ഥാടകരാണ് തിങ്കളാഴ്ച എത്തിയത്.
ശബരിമലയിലെ നിരോധനാജ്ഞ ഹൈക്കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.. നിരോധനാജ്ഞ ഭക്തര്‍ക്ക് തടസമായിട്ടില്ല. ഉത്തമബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ക്രമസമാധാനം നിലനിര്‍ത്താന്‍ നിരോധനാജ്ഞ അനിവാര്യമെന്നുമായിരുന്നു കോടതി നിരീക്ഷണം.
അതേസമയം ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ ഡിസംബര്‍ നാലിന് അര്‍ധരാത്രി വരെ മാത്രമാണ് നീട്ടിയിരുന്നെങ്കിലും പിന്നെ നാല് ദിവസം കൂടി നീട്ടുകയായിരുന്നു. ശബരിമല ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകരുടെ സംരക്ഷണം ഉറപ്പാക്കാനും ക്രമസമാധാനം നിലനിര്‍ത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും പൊതുമുതല്‍ സംരക്ഷിക്കാനുമാണ് നിരോധനാജ്ഞ. പമ്പാ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ എല്ലാ പ്രദേശങ്ങളിലും മുഴുവന്‍ റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമാണ്.
സന്നിധാനത്ത് നാമജപക്കാര്‍ തമ്പടിച്ച സാഹചര്യത്തിലായിരുന്നു നിരോധനാജ്ഞ നീട്ടിയത്. നാമ ജപ പ്രക്ഷോഭത്തിൽ നിന്നും പിന്നോട്ടില്ല എന്ന നിലപാടിലായിരുന്നു സംഘപരിവാർ. സന്നിധാനത്തു നടക്കുന്ന പ്രശ്നങ്ങൾ ആസൂത്രിതമാണെന്ന് ഹൈക്കോടതിയെയടക്കം ബോധിപ്പിക്കാൻ സാധിച്ചുവെന്നാണ് സർക്കാർ വിലയിരുത്തൽ.
മണ്ഡല–-മകര വിളക്കിന്റെ ആദ്യദിവസങ്ങളിൽ ഇരുമുടിക്കെട്ടുമെടുത്ത‌് ഭക്തരുടെ വേഷത്തിലെത്തിൽ കലാപത്തിന‌് ശ്രമിചിരുന്നു. ആദ്യനാളുകളിലെ സംഘർഷ ശ്രമങ്ങളെ പൊലീസ‌് ഒതുക്കിയശേഷം സമാധാനപരമായി തീർഥാടനകാലം മുന്നോട്ടുപോകുകയാണ്. യുവതീപ്രവേശം സംബന്ധിച്ച് ഇപ്പോള്‍ പ്രശ്‌നങ്ങളില്ലെങ്കിലും ഏതുസമയത്തും വനിതകളെത്താമെന്ന നിലപാടാണ് പൊലീസിന്. പൊലീസ് വിലക്കിനെതിരായ നാമജപത്തില്‍ ഇപ്പോള്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്നുണ്ട്. നിയന്ത്രണമുള്ള സ്ഥലത്ത് നാമജപം നടക്കുന്നില്ലെങ്കിലും കൂടുതല്‍ പേരുടെ പങ്കാളിത്തം പൊലീസിന് തലവേദനയാണ്. നിരോധനാജ്ഞ പിന്‍വലിച്ചാല്‍ നാമജപം കൂടുതല്‍ ശക്തമാവുമെന്ന വിലയിരുത്തല്‍ പൊലീസിനുണ്ട്.
സോപാനത്തു ദര്‍ശനത്തിനു ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ വ്യാഴാഴ്ച പിന്‍വലിച്ചിരുന്നു. അതിനാല്‍ അയ്യപ്പന്മാര്‍ക്കു സോപാനത്തില്‍ കയറി തൊഴുന്നതിനു തടസമില്ലായിരുന്നു. പതിനെട്ടാംപടി കയറാന്‍ എത്തിയ പ്രായമായവരെയും കുട്ടികളെയും പൊലീസ് സഹായിച്ചു. പമ്ബ മുതല്‍ സന്നിധാനം വരെയുള്ള പാതയില്‍ നീലിമല, അപ്പാച്ചിമേട്, ശരംകുത്തി എന്നിവിടങ്ങളില്‍ മല കയറുന്നവരുടേയും ഇറങ്ങുന്നവരുടേയും തിരക്കുണ്ടായിരുന്നു. പമ്ബാ ഗണപതികോവിലിലും പരിസരത്തുമായി ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക സുരക്ഷയും പിന്‍വലിച്ചു.
13 സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ ഉണ്ടായിരുന്ന പമ്ബയില്‍ 11 പേരും, 7 ഡബ്ല്യുപിസികള്‍ ഉണ്ടായിരുന്നിടത്ത് 5 പേരായും കുറച്ചു. സംഘത്തെ തിരികെ ബാരക്കിലേയ്ക്കു മടക്കി. ഓരോ പോസ്റ്റിലുമുള്ള എഎസ്‌ഐ, എസ്‌ഐ, സിഐ എന്നിവര്‍ പഴയ പോലെ തുടരും. നിലയ്ക്കല്‍ താവളത്തില്‍ എത്തുന്ന അയ്യപ്പ ഭക്തരുടെ സൗകര്യാര്‍ഥം എല്ലാ പാര്‍ക്കിങ് ഗ്രൗണ്ടുകളെയും ബന്ധപ്പെടുത്തി കെഎസ്‌ആര്‍ടിസി പാര്‍ക്കിങ് ഗ്രൗണ്ട് സര്‍ക്കുലര്‍ സര്‍വീസ് ആരംഭിച്ചു. ഒന്നു മുതല്‍ പത്തു വരെയുള്ള പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ ബന്ധിപ്പിച്ച് തിരികെ കെഎസ്‌ആര്‍ടിസി ബസ് സ്റ്റേഷനില്‍ എത്തി ചേരുന്ന വിധത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.
താഴെ തിരുമുറ്റത്തും വലിയ നടപ്പന്തല്‍ ഭാഗത്തും ബാരിക്കേഡുവെച്ച പൊലീസ് നടപടിയില്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷകസമിതി എതിര്‍പ്പ് അറിയിച്ചിരുന്നു. എന്നാല്‍, പ്രശ്‌നമുണ്ടായാല്‍ നിയന്ത്രണം കിട്ടാനാണ് ബാരിക്കേഡ് വെച്ചത് എന്നാണ് പൊലീസ് പറഞ്ഞത്. പ്രതിഷേധക്കാര്‍ ഇവിടെ തമ്ബടിക്കുന്നത് തടയാന്‍ വേറെ മാര്‍ഗമില്ലെന്നും പൊലീസ് പറയുന്നു. തിരക്ക് കൂടുന്നപക്ഷം ബാരിക്കേഡുകള്‍ മാറ്റുന്ന കാര്യം പരിഗണിക്കുമെന്നാണ് പൊലീസിന്റെ നിലപാട്.
ശബരിമലയിലെ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി കുറയ്ക്കാന്‍ ഒരുങ്ങിയിരിക്കയാണ് പൊലീസ്. ഇപ്പോഴത്തെ നിരോധനാജ്ഞ തീരുന്ന മുറക്കായിരിക്കും നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുക. സ്ഥിതിഗതികള്‍ നാളെ ചേരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം വിലയിരുത്തും.
https://www.facebook.com/Malayalivartha

























