സെൻട്രൽ ജയിലിൽ നിന്നുള്ള ബാലകൃഷ്ണപിള്ളയുടെ മൊബൈൽ ഫോൺ വിളി; 5002 കോളുകൾ, ലഭിച്ചത് 677 എസ് എം എസ്.അയച്ചത് 9 എസ് എം എസ്; പിള്ളയുൾപ്പെടെ 192 പ്രതികൾ; 157 പ്രതികൾക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടുകൾ കോടതി തിരികെ വിളിപ്പിച്ചു; വിചാരണക്ക് ഹൈക്കോടതി സ്റ്റേ

ഇടമലയാർ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയവേ മുൻ വൈദ്യുതി മന്ത്രി ആർ.ബാലകൃഷ്ണപിള്ള മൊബൈൽ ഫോൺ ഉപയോഗിച്ച കേസിൽ പിള്ളയുമായി ഫോണിൽ സംസാരിച്ച 157 പ്രതികൾക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടുകൾ കോടതി തിരികെ വിളിപ്പിച്ചു. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ടി.കെ.സുരേഷാണ് വാറണ്ടുത്തരവ് റദ്ദാക്കി അറസ്റ്റ് വാറണ്ടുകൾ തിരികെ കോടതിയിൽ ഹാജരാക്കാൻ പൂജപ്പുര സർക്കിൾ ഇൻസ്പെക്ടർക്ക് ഒദ്യോഗിക മെമ്മോറാണ്ടം നൽകിയത്. കേസ് വിചാരണയടക്കമുള്ള തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് വിചാരണ കോടതി വാറണ്ടുകൾ തിരികെ വിളിപ്പിച്ചത്.
2011 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇടമലയാർ അണക്കെട്ടിന്റെ ടണൽ നിർമ്മാണത്തിലും വൈദ്യുതി കരാറിലും നടന്ന അഴിമതി ക്കേസിൽ വിചാരണക്കോടതിയുടെ ശിക്ഷ ശരിവച്ച് സുപ്രീം കോടതി പിള്ളയെ 6 മാസം തടവിന് ശിക്ഷിച്ചിരുന്നു. അതനുസരിച്ച് പൂജപ്പുര സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ച് വന്ന കാലയളിലും ചികിത്സക്കായി കിംസ് ആശുപത്രിയിൽ പോലീസ് ബന്തവസ്സിൽ കഴിഞ്ഞ കാലയളവിലും ജയിൽചട്ടം ലംഘിച്ച് മൊബൈൽ ഫോണുപയോഗിക്കുകയും സന്ദേശങ്ങൾ കൈമാറുകയും ചെയ്തുവെന്നാണ് കേസ്.
2010 ലെ കേരള ജയിൽ സംശുദ്ധീകരണവും സാന്മാർഗ്ഗീകരണ സേവനങ്ങളും ( നിർവ്വഹണം) നിയമത്തിലെ വകുപ്പ് 86 ( I ), ( 2 ) പ്രകാരം കോടതി നേരിട്ടാണ് പിള്ളക്കും ജയിലിലെ സഹായിയായ വാളകം സ്വദേശി കൃഷ്ണപിള്ളക്കുമെതിരെ കേസെടുത്തത്.
മുൻ അഡീ.സി ജെ എം :വി.പി. ഇന്ദിരാദേവിയാണ് 2011 ഒക്ടോബർ 19 ന് ഇരുവർക്കുമെതിരെ കേസെടുത്തത്. തുടർന്ന് പിള്ളയുടെ ഫോണിലേക്കും പുറത്തേക്കും പോയ മുഴുവൻ വിളികളുടേയും എസ് എം എസ് (ഷോർട്ട് മെയിൽ സർവീസ് ) സന്ദേശങ്ങളുടെയും വിവരം അന്വേഷിച്ച് റിപ്പോർട്ട് ഹാജരാക്കാൻ പോലീസ് ആസ്ഥാനത്തെ ഹൈടെക്ക് എൻക്വയറി സെൽ അസി. കമാൻഡന്റ് എൻ.വിനയ കുമാരൻ നായരോട് ഉത്തരവിട്ടു. 2011 മെയ് 1 മുതൽ ഒക്ടോബർ 6 വരെയുള്ള മുഴുവൻ വിളികളും വിളിച്ചവരുടെ പേരും വിലാസങ്ങളും അദ്ദേഹം ടവർ ലൊക്കേഷൻ സഹിതം കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. പിള്ളയുടെ ഫോണിൽ മൊത്തം 5002 വിളികൾ നടന്നതായും, അതിൽ 1840 കോളുകൾ പുറത്തേക്ക് വിളിച്ചതാണെന്നും 3123 കോളുകൾ പിള്ളക്ക് ലഭിച്ചതാണ്. കൂടാതെ 677 സന്ദേശങ്ങൾ ലഭിച്ചതായും 9 സന്ദേശങ്ങൾ പുറത്തേക്ക് അയച്ചതായും അദ്ദേഹം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
പിള്ളയുടെ മകനും മന്ത്രിയുമായിരുന്ന ബി. ഗണേശ് കുമാർ, കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എം.പി, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കെ.എസ്. വാസുദേവശർമ്മ, എൻ.എസ്.എസ്.ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ എന്നീ പ്രമുഖരടക്കം പിള്ളയുമായി ഫോണിൽ ബന്ധപ്പെട്ട മുഴുവൻ പേരുടെയും വിവരങ്ങൾ സംബന്ധിച്ച് അദ്ദേഹം സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രമുഖർ ഉൾപ്പെടെയുള്ളവരെ 3 മുതൽ 192 വരെ പ്രതിസ്ഥാനത്ത് കോടതി നേരിട്ട് കൂട്ടു പ്രതികളായി ചേർത്ത് വിചാരണ നേരിടാൻ പ്രതികളോട് ആവശ്യപ്പെട്ട് സമൻസയച്ചത്.
35 പ്രതികളൊഴികെ മറ്റുള്ളവർ ഹാജരാകാത്തതിനാലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.തുടർന്നാണ് പ്രതികൾ സമർപ്പിച്ച ക്രിമിനൽ റിവിഷൻ ഹർജിയിൽ ഹൈക്കോടതി സ്റ്റേ ഉത്തരവ് വിചാരണക്കോടതിയിലെത്തിയത്.
https://www.facebook.com/Malayalivartha






















