കേരളത്തിന് ജര്‍മ്മന്‍ ധനസഹായം സ്വീകരിക്കാം;കേന്ദ്രനുമതിയായി; ഇനി ജർമനി തരും, 784 കോടി

കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി ജര്‍മ്മനിയില്‍ നിന്നും കുറഞ്ഞ പലിശ നിരക്കിൽ 720 കോടി രൂപ വായ്പ വാങ്ങാന്‍ കേരളത്തിന് കേന്ദ്രാനുമതി. ഇതിനുപുറമെ മണ്ണിന്റെ ഗുണമേന്മ വര്‍ധിപ്പിക്കാനുളള പദ്ധതികള്‍ക്ക് 40 കോടി രൂപയുo ജര്‍മ്മനി നല്കുന്നതായി ജർമൻ അംബാസഡർ മാർട്ടിൻ നൈ അറിയിച്ചു.
കാലാവസ്ഥാ മാറ്റങ്ങളെ തുടര്‍ന്നുളള ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുളള അടിസ്ഥാന ഗതാഗത സൗകര്യങ്ങള്‍ ഒരുക്കാനാണ് ജര്‍മന്‍ വികസന ബാങ്ക് ആയ കെഎഫ്ഡബ്യൂ വഴി വായ്പ ലഭിക്കുക. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ പ്രാഥമിക അനുമതി ലഭിച്ചു.
കാലാവസ്ഥാ മാറ്റങ്ങളെ ചെറുക്കാനുള്ള സാങ്കേതിക സഹായം ലഭ്യമാക്കാൻ 24 കോടി രൂപയും അനുവദിക്കുന്നുണ്ട്.മണ്ണിന്റെ ഗുണം നഷ്ടമായ 43 നീർത്തടങ്ങളുടെ വികസനം വഴി കൃഷിക്കാരെ സഹായിക്കാൻ 40 കോടി രൂപയുടെ പദ്ധതി അടുത്ത വർഷം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ കാരാപ്പുഴ, പാലക്കാട്ടെ മലമ്പുഴ ഡാമുകളില്‍ ഒഴുകുന്ന സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കാനും സാമ്പത്തിക സഹായം നല്‍കും. പദ്ധതിയുടെ പഠനം ഉടൻ പൂർത്തിയാകും. ആവശ്യമെങ്കിൽ കൂടുതൽ പ്ലാന്റുകൾ സ്ഥാപിക്കും.സംസ്ഥാനസർക്കാരിന്റെ മേൽക്കൂര സൗരോർജ പദ്ധതികൾക്കും സഹായം നൽകാൻ ജർമനി തയാറാണെന്നും മാർട്ടിൻ നൈ അറിയിച്ചു. ഊർജ മേഖലയിൽ കേരളവുമായി സഹകരിക്കുന്നതിന്റെ ഭാഗമായാണിത് .
ഇതിന് പുറമെ കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി നടപ്പാക്കാന്‍ ജര്‍മ്മനി 940 കോടി രൂപയുടെ സഹായം നല്‍കും. എഡിബി, ലോകബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ്പദ്ധതി നടപ്പാക്കുക. 2035 ല്‍ പൂര്‍ത്തിയാക്കുന്ന പദ്ധതി ദിവസേന ഒരു ലക്ഷം യാത്രക്കാര്‍ക്ക് ഉപകാരപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
15 റൂട്ടുകളിലായി 41 ബോട്ടുജെട്ടികളും 10 ദ്വീപുകളെ ബന്ധിപ്പിക്കുന്ന 76 കിലോമീറ്റർ ശൃംഖലയും രൂപപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.78 ഹൈബ്രിഡ് ബോട്ടുകളാണ് സർവീസിന് ഉപയോഗിക്കുക. രണ്ടുവർഷത്തിനുള്ളിൽ പ്രവർത്തനം തുടങ്ങും.
കൊച്ചി സ്മാർട് സിറ്റിയുടെ ഇന്നവേഷൻ ലാബ് 10ന് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ജർമൻ കോൺസുൽ ജനറൽ ഡോ. സെയ്ദ് ഇബ്രാഹിം, ബെംഗളൂരു ഡെപ്യൂട്ടി കോൺസുൽ ജനറൽ കാൾ ഫിലിപ്പ് എൽഡിങ് എന്നിവർ പങ്കെടുക്കും.
പ്രളയകാലത്തിനിടെ ഓഗസ്റ്റ് 18ന് തന്നെ ജര്‍മനിയില്‍ നിന്ന് വിദഗ്ദ്ധ സംഘമെത്തിയിരുന്നു. മൂന്ന് ദിവസം ഇവര്‍ പ്രളയമേഖലകള്‍ സന്ദര്‍ശിച്ച ശഷം റിപ്പോര്‍ട്ട് തയ്യാറാക്കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിക്കാന്‍ കെഎഫ്ഡബ്ല്യു തീരുമാനിച്ചത്. യുഎഇ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളുടെ സാമ്പത്തിക സഹായം സ്വീകരിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ വിലക്കിയതോടെ ബാങ്ക് തീരുമാനം മരവിപ്പിക്കുകയായിരുന്നു.3 വായ്പകളും കൺസോർഷ്യം രൂപത്തിൽ ലഭ്യാമാക്കാനുള്ള ശ്രമം സർക്കാർ നടത്തുന്നുണ്ട്.
ലോകബാങ്ക്, ഏഷ്യല്‍ ഡെവലപ്‌മെന്റ് ബാങ്ക് എന്നിവര്‍ പുനര്‍നിര്‍മ്മാണ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ജര്‍മന്‍ ബാങ്ക് വീണ്ടും രംഗത്തെത്തിയിരിക്കുന്നത് .
കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ദ്രവീകരണ പ്രകൃതി വാതകം ഉപയോഗിച്ച് ബസ് സർവീസു നടത്താൻ 500 കോടി രൂപയുടെ വായ്‌പ്പാ നല്കാൻ കെ എഫ് ഡബ്ള്യൂ മുന്നോട്ടുവന്നെങ്കിലും പദ്ധതി സംസ്ഥാന സർക്കാരിന്റെ ചുവപ്പു നടയിൽ കുടുങ്ങി .
https://www.facebook.com/Malayalivartha






















