ഉരുളി കമഴ്ത്തിയാൽ കുഞ്ഞുങ്ങളുണ്ടാകുമെന്നാണ് വിശ്വാസം, ഇനി വയസ്സുകാലത്ത് കുട്ടികളുണ്ടാകുമോ? മന്ത്രിമാരുടെ കുടുംബ സംഗമത്തിൽ ഉരുളി സമ്മാനമായി നൽകി ഇ.പി. ജയരാജൻ

കഴിഞ്ഞ ദിവസം മന്ത്രി സഭായോഗത്തിന് ശേഷം മന്ത്രിമാരുടെ കുടുംബസംഗമത്തിൽ മന്ത്രിമാർക്ക് സമ്മാനമൊരുക്കി ഇ.പി. ജയരാജൻ. അതും ഒന്നാന്തരം ഒരു ഓട്ടുരുളി. മന്ത്രി ഇ.പി. ജയരാജന്റെ വീട്ടിൽ മന്ത്രിമാരുടെ കുടുംബങ്ങൾ ഒത്തുചേർന്ന് വിഭവസമൃദ്ധമായ വിരുന്നിൽ പങ്കെടുത്തശേഷമായിരുന്നു സമ്മാനം.
സമ്മാനം കിട്ടിയ ഉരുളി കമഴ്ത്തി വയ്ക്കുന്നത് കണ്ട ഒരു മന്ത്രിയുടെ ചോദ്യം ഇങ്ങനെയായിരുന്നു: ‘‘ഉരുളി കമഴ്ത്തിയാൽ കുഞ്ഞുങ്ങളുണ്ടാകുമെന്നാണ് വിശ്വാസം. ഇനി വയസ്സുകാലത്ത് കുട്ടികളുണ്ടാകുമോ?’’ ആരോ പറഞ്ഞ മറുപടി ഏവരിലും ചിരി പടർത്തി- ‘‘ആചാരങ്ങൾ ലംഘിക്കുന്ന കാലമല്ലേ, അതുകൊണ്ട് കുഴപ്പമില്ല!’’
പിണറായി സർക്കാർ അധികാരത്തിലെത്തിയശേഷമുള്ള ഒരു ‘ആചാര’മാണ് ഈ കുടുംബ സംഗമം. എല്ലാ മാസവും ആദ്യ മന്ത്രി സഭായോഗത്തിനുശേഷം വൈകീട്ട് ഏതെങ്കിലും മന്ത്രിയുടെ വീട്ടിൽ മന്ത്രിമാരുടെ കുടുംബങ്ങൾ ഒത്തുചേരും. ഇത്തവണത്തെ ഊഴം, ആദ്യം രാജിവെക്കുകയും പിന്നീട് മന്ത്രി സഭയിൽ തിരിച്ചെത്തുകയും ചെയ്ത ഇ.പി. ജയരാജന്റേതായിരുന്നു. കുടുംബ സംഗമത്തിനു ശേഷം സന്തോഷസൂചകമായി ഇ.പി. എല്ലാവർക്കും ഓട്ടുരുളി സമ്മാനമായി നൽകി. ബുധനാഴ്ചയാണ് ജയരാജന്റെ വീട്ടിൽ കുടുംബസംഗമം നടത്തിയത്. വിരുന്നിനുശേഷം സഹപ്രവർത്തകർക്കെല്ലാം ഉരുളി ഓരോരുത്തരുടെയും വീടുകളിൽ എത്തിച്ചു.
ആദ്യ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിതന്നെയാണ് മന്ത്രിമാരുടെ കുടുംബസംഗമം മാസത്തിലൊന്ന് ചേരണമെന്ന് നിർദേശിച്ചത്. തന്റെ മന്ത്രിസഭയിലെ അംഗങ്ങൾ തമ്മിൽ മികച്ച വ്യക്തി ബന്ധവും കുടുംബ ബന്ധവും ഉണ്ടാകണമെന്നും അങ്ങനെയാൽ മാത്രമേ സർക്കാറിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയൂവെന്നും പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ബന്ധുനിയമന വിവാധതിപെട്ട് ജയരാജൻ ആദ്യം രാജിവെച്ചതിനാൽ അദ്ദേഹത്തിന്റെ വീട്ടിൽ കുടുംബസംഗമം ചേർന്നിരുന്നില്ല. മറ്റെല്ലാവരുടെയും ഓരോ ഊഴം കഴിഞ്ഞു. ഇതേ തുടർന്നാണ് രണ്ടാം വരവിൽ ജയരാജന്റെ വീട്ടിൽ കുടുംബ സംഗമം നടത്തിയത്.
2016 ഒക്ടോബർ 14നാണ് ബന്ധു നിയമന വിവാദത്തെ തുടർന്നാണ് ഇ.പി. ജയരാജൻ മന്ത്രിസഭയില്‍ നിന്ന് പുറത്താകുന്നത്. ജയരാജന്റെ ഭാര്യാ സഹോദരിയും കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിയുടെ മകൻ പി.കെ. സുധീർ നമ്പ്യാരെ വ്യവസായവകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനത്തിൽ എം.ഡിയായും ജയരാജന്റെ സഹോദരപുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ മറ്റൊരു സ്ഥാപനത്തിൽ ജനറൽ മനേജരായും നിയമിച്ചതടക്കം ബന്ധുനിയമന പരമ്പരകളാണ് ജയരാജന്റെ മന്ത്രിക്കസേര തെറിപ്പിച്ചത്.
മന്ത്രിയായി 142-ാം ദിവസമായിരുന്നു ജയരാജന്റെ രാജി. സെപ്തംബർ 26ന് ജയരാജനുൾപ്പെട്ട ബന്ധുനിയമനക്കേസ് നിലനിൽക്കില്ലെന്ന് സർക്കാർ കഴിഞ്ഞവർഷം ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ആർക്കും സാമ്പത്തിക നേട്ടമോ വിലപ്പെട്ട കാര്യസാധ്യമോ ഇല്ലാത്ത സാഹചര്യത്തിൽ അഴിമതി നിരോധന നിയമ പ്രകാരം കേസ് നിലനിൽക്കില്ലെന്നായിരുന്നു വിശദീകരണം.തുടർന്നായിരുന്നു ഇ.പി.ജയരാജനെ മന്ത്രിയാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായതും അദ്ദേഹത്തിന് കായിക വ്യവസായ വകുപ്പ് നൽകിയത്.
വിഭവ സമൃദ്ധമായ ഭക്ഷണമാണ് കുടുംബ സംഗമത്തിന്റെ ആകർഷണം. ഒന്നര ലക്ഷത്തോളം രൂപ ഇതിന് വേണ്ടിവരും. വകുപ്പിനു കീഴിൽ ബോർഡും കോർപ്പറേഷനുമൊക്കെയുള്ള മന്ത്രിമാർക്ക് ഇതിന് പ്രയാസമില്ല. എന്നാൽ വായ്പയെടുത്ത് സംഗമം സംഘടിപ്പിച്ച മന്ത്രിമാരുമുണ്ട്. ചിലർ കൂടിച്ചേരലിന് ശേഷം സമ്മാനങ്ങളും സഹപ്രവർത്തകർക്ക് നൽകാറുണ്ട്.
https://www.facebook.com/Malayalivartha






















