കോപ്പിയടി വിവാദത്തില്‍പ്പെട്ട് നാണം കെട്ട ദീപാ നിഷാന്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിധികര്‍ത്താവ് ; കലോത്സവവേദിയിൽ പ്രതിഷേധം, സംഘർഷം; നെറ്റിചുളിച്ച് മത്സരാർത്ഥികളും; സോഷ്യൽ മീഡിയയിലും കടുത്ത വിമർശനം

കോപ്പിയടി വിവാദത്തില്‍പ്പെട്ട ദീപ നിശാന്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വിധികര്‍ത്താവായി എത്തുന്നതിനെ ചൊല്ലി കലോത്സവവേദിയിൽ സംഘർഷം. ഇന്ന് രാവിലെ ആലപ്പുഴയിലാണ് അവർ എത്തിയത്. മലയാള ഉപന്യാസ രചനയുടെ മൂല്യനിർണയത്തിനാണ് തൃശൂര്‍ കേരള വര്‍മ കോളേജിലെ മലയാളം അധ്യപികയായ ദീപ എത്തുന്നത്.
ദീപാ നിശാന്ത് എത്തിയത് കണ്ട് മാധ്യമപ്രവർത്തകർ ചുറ്റും കൂടി. എന്തിനാണ് എത്തിയതെന്ന ചോദിച്ചപ്പോഴാണ് ഉപന്യാസത്തിലെ വിധികർത്താവായി എത്തിയതാണെന്ന് അവർ പറഞ്ഞ്.
ദീപ നിശാന്ത് വിധി കർത്താവായി എത്തുന്നതിനെതിരേ മൂല്യ നിർണയവേദിയായ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിന് മുന്നിൽ എ.ബി.വി.പി, കെ. എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധ പ്രകടനം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒൻപത് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ജില്ലാതലത്തില്‍ നടന്ന രചനാ മത്സരങ്ങളുടെ മൂല്യനിര്‍ണയത്തിനായിട്ടാണ് ദീപ നിശാന്തും മുരുകന്‍ കാട്ടക്കടയും അടക്കമുളള മൂന്നുപേരെ വിധികര്‍ത്താക്കളായി ക്ഷണിച്ചത്.
കവിതാമോഷണ വിവാദത്തെ തുടര്‍ന്ന് ദീപ പങ്കെടുക്കുന്ന ആദ്യപരിപാടി കൂടിയാണിത്. പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ദീപയെയും മറ്റ് രണ്ട് വിധികര്‍ത്താക്കളെയും സംഭവസ്ഥലത്ത് നിന്നും അധികൃതര്‍ മാറ്റിയിട്ടുണ്ട്.
അതേസമയം ദീപാ നിഷാന്ത് വിധി കർത്താവായി എത്തിയതിൽ മറുപടി പറയേണ്ടത്ഡിപിഐയും വിദ്യഭ്യാസവകുപ്പുമാണെന്ന് മന്ത്രി ജി സുധാകരൻ വ്യക്തമാക്കി . സംഘാടക സമിതിക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്വമില്ലെന്നും അദ്ദേഹം പറഞ്ഞു
എന്നാൽ , എഴുത്തുകാരിയും അധ്യാപികയും എന്ന നിലയിലാണ് ദീപ നിശാന്തിനെ വിധി കര്‍ത്താവായി ക്ഷണിച്ചതെന്നും അവരെ മാറ്റേണ്ട സാഹചര്യമില്ലെന്നുമാണ് ഇത് സംബന്ധിച്ച സംഘാടകരുടെ വിശദീകരണം. കവിതാ മോഷണ വിവാദം വരുന്നതിന് മുന്‍പ് തന്നെ ദീപയെ വിധികര്‍ത്താവായി തീരുമാനിച്ചിരുന്നതാണെന്നും അവര്‍ക്കെതിരെ പരാതി ഇല്ലെന്നുമാണ് ഡിപിഐ വ്യക്തമാക്കുന്നത്.
നേരത്തെ മുപ്പതാം നമ്പർ വേദിയായ എൽ.എം. ഹയർ സെക്കൻഡറി സ്കൂളായിരുന്നു രചനാ മത്സരങ്ങളുടെ മൂല്യനിർണയത്തിന്റെ വേദിയായി നിശ്ചയിച്ചിരുന്നത്. എന്നാൽ, ദീപ എത്തിയാൽ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് വേദി കോ-ഒാപ്പറേറ്റീവ് സൊസൈറ്റി ഹാളിലേയ്ക്ക് മാറ്റുകയായിരുന്നു.
എന്നാൽ, ദീപ വരുന്നതും വേദി മാറ്റുന്നവും സംബന്ധിച്ച് ഉച്ച വരെ അനിശ്ചിതത്വം തുടർന്നു. വേദി മാറ്റുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ഉണ്ടായില്ല. ദീപയെ വിധികര്‍ത്താവിന്റെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതായി സ്ഥിരീകരിക്കാത്ത വിവരവും പ്രചരിച്ചു.
കോപ്പിയടി വിവാദം ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ ദീപ സ്വയം വിധികർത്താവാകുന്നതിൽ നിന്ന് മാറിനിൽക്കേണ്ടതായിരുന്നുവെന്ന് അനിൽ അക്കരെ എം.എൽ.എ. അഭിപ്രായപ്പെട്ടു. ഇതിനു പുറമെ ദീപ നിശാന്ത് എത്തിയത് സോഷ്യൽ മീഡിയയിലും കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. തെറ്റായ സമയത്താണ് ദീപയെ വിധികർത്താവാക്കി നിയമിച്ചതെന്നാണ് ഉയരുന്ന വിമർശനം. ഇതിനെ കൂടാതെ
ഇടതു പക്ഷത്തിന് വളരെയേറെ വേണ്ടപ്പെട്ടവളായതുകൊണ്ടു തന്നെയാണ് ദീപയെ വിധികർത്താവാക്കി നിയമിച്ചതെന്നും ഇടതു അദ്ധ്യാപക സംഘടനകളുടെ പ്രത്യേക താൽപ്പര്യം തന്നെയാണ് ഈ നീക്കത്തിന് പിന്നിലെന്നും വിമർശനം ഉയരുന്നു.
എസ് കലേഷ് 2011ല്‍ എഴുതിയ 'അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ' എന്ന കവിതയോട് സാമ്യമുള്ള രചന ദീപ നിശാന്തിന്റേതായി എകെപിസിടിഎ (കോളേജ് അദ്ധ്യാപകരുടെ സംഘടന) മാഗസിനില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് കവിതാവിവാദത്തിന് തുടക്കമാകുന്നത്. തൃശൂര്‍ കേരള വര്‍മ്മ കോളെജ് അദ്ധ്യാപികയായ ദീപയുടെ ചിത്രം സഹിതമാണ് കവിത പ്രസിദ്ധീകരിച്ചിരുന്നത്. ദീപ വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ എഴുതിയ കവിത മോഷ്ടിച്ച് വികലമാക്കി പ്രസിദ്ധീകരിച്ചെന്ന് ചൂണ്ടിക്കാട്ടി കവി എസ് കലേഷ് രംഗത്ത് വരികയായിരുന്നു.
കവിത മുമ്പ് പ്രസിദ്ധീകരിച്ചതാണെന്നും ശബ്ദമഹാസമുദ്രം എന്ന കവിതാ സമാഹാരത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ടെന്നും കലേഷ് വ്യക്തമാക്കി. വരികള്‍ വികലമാക്കി വെട്ടിമുറിച്ചു. ആശയം മാത്രമായിരുന്നെങ്കില്‍ പ്രശ്‌നമില്ലായിരുന്നു. പക്ഷേ തന്റെ വരികള്‍ തന്നെ ചെറിയ മാറ്റം വരുത്തി കൊടുത്തിരിക്കുന്നതുകൊണ്ടാണ് പ്രതികരിക്കുന്നതെന്നും കലേഷ് പറഞ്ഞിരുന്നു.
എകെപിസിടിഎ ജേണല്‍ പോലെ ഒരു മാഗസിനില്‍ മോഷ്ടിച്ച കവിത കൊടുക്കാന്‍ മാത്രം വിഡ്ഢിയല്ല താനെന്നായിരുന്നു അദ്ധ്യാപികയായ ദീപാ നിശാന്തിന്റെ ആദ്യ പ്രതികരണം. പലരും വ്യക്തിഹത്യ നടത്താന്‍ ആരോപണം ഉപയോഗിക്കുകയാണ്. ആരാണ് ആരോപണത്തിന് പിന്നിലെന്ന് അറിയാം. ചില വെളിപ്പെടുത്തലുകള്‍ മറ്റുപലരേയും ബാധിക്കും എന്നതിനാല്‍ അവരെ ബുദ്ധിമുട്ടിക്കുന്നില്ലെന്നും ദീപ പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഇതിന് പിന്നില്‍ സാംസ്‌കാരിക പ്രഭാഷകനായ ശ്രീചിത്രനാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതും ദീപ നിശാന്ത് അത് സ്ഥിരീകരിക്കുന്നതും.
ദീപാ നിശാന്തിന് പ്രസിദ്ധീകരിക്കാന്‍ എസ് കലേഷിന്റെ കവിത 'പകര്‍ത്തിയെഴുതി' നല്‍കിയത് താന്‍ അല്ലെന്നായിരുന്നു ശ്രീചിത്രന്റെ ഇതിനെക്കുറിച്ചുളള ആദ്യ പ്രതികരണം. തനിക്ക് ഒന്നും അറിയില്ല. സംഭവത്തില്‍ യാതൊരു പങ്കുമില്ല. ഒരാളുടെ കവിത വേറൊയൊരാള്‍ക്ക് പകര്‍ത്തിയെഴുതിക്കൊടുക്കുന്ന ഒരാളല്ല താന്‍. കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ശബരിമല വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ആയതിനാല്‍ വ്യക്തിഹത്യ ഭീഷണികള്‍ നേരിടുന്നുണ്ടെന്നും ശ്രീചിത്രന്‍ പറഞ്ഞിരുന്നു.
കവിതാ മോഷണ വിവാദത്തില്‍ തന്റെ പേര് വരുന്നത് വിചിത്രമാണെന്നും യാതൊരു പങ്കുമില്ലെന്നും ആവര്‍ത്തിച്ചുകൊണ്ടിരുന്ന ശ്രീചിത്രന്‍ പിന്നീട് കാര്യങ്ങള്‍ വ്യക്തമാക്കുകയായിരുന്നു. കൂട്ടുപ്രതി താനെന്ന് ഏറ്റുപറഞ്ഞും കലേഷിനോട് മാപ്പ് പറഞ്ഞും ഫെയ്‌സ്ബുക്കിലൂടെ വിശദമാക്കിയ ശ്രീചിത്രന്‍ കവിതകള്‍ നേരത്തെ പലര്‍ക്കും അയച്ചുകൊടുത്തിരുന്നതായും പറഞ്ഞു. ദീപ നിശാന്തും കലേഷിനോട് നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. ഇരുവരുടെയും മാപ്പ് കലേഷ് അംഗീകരിച്ചതോടെ വിവാദം കെട്ടടങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha






















