ബി.ജെ.പിയെ തോൽപ്പിക്കാൻ യു.ഡി.എഫിന്റെ പുതിയ തന്ത്രം; ശബരിമല വിഷയത്തിൽ ബിജെപി നിലപാട് കടുപ്പിച്ചതിന് പിന്നാലെ നിയമസഭയിലെ എം.എൽ.എ മാരുടെ സത്യാഗ്രഹത്തിന്റെ രൂപം മാറ്റാൻ യു.ഡി.എഫ് തയാറെടുപ്പ്

ശബരിമല വിഷയത്തിൽ ബിജെപി നിലപാട് കടുപ്പിച്ചതിന് പിന്നാലെ നിയമസഭയിലെ എം.എൽ.എ മാരുടെ സത്യാഗ്രഹത്തിന്റെ രൂപം മാറ്റാൻ യു.ഡി.എഫ് തയാറെടുപ്പ്. ബി.ജെ.പി സമരം ശക്തിപ്പെടുത്തുമ്പോൾ അതിനെ മറികടക്കുന്ന രീതിയിൽ ശക്തമായ സമരം വേണമെന്ന ആലോചനയിലാണ് യു.ഡി.എഫ് നേതൃത്വം. ഇതിന്റെ ഭാഗമായി നിയമസഭയുടെ ഗേറ്റിൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം തുടങ്ങാനാണ് യു.ഡി.എഫ് ആലോചന.
തിങ്കളാഴ്ച സഭ തുടങ്ങുമ്പോഴേക്കും ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. ബി.ജെ.പി സെക്രട്ടേറിയറ്രിന് മുന്നിൽ നിരാഹാര സമരം കിടക്കുന്നിടത്തോളം നിയമസഭയിലെ യു.ഡി.എഫിന്റെ സമരം ശക്തിപ്പെടുത്തി അതിനെ മറികടക്കണമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം.
മൂന്ന് എം.എൽ.എമാർ ഇപ്പോൾ സഭയിൽ സത്യാഗ്രഹം നടത്തുകയാണ്. സന്നിധാനത്തിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ തിങ്കളാഴ്ച മുതൽ യു.ഡി.എഫ് അംഗങ്ങളായ വി.എസ്. ശിവകുമാർ, എൻ.ജയരാജ്, പാറയ്ക്കൽ അബ്ദുള്ള എന്നിവർ സമരം തുടങ്ങിയത്. അത് നിരാഹാര സമരമാക്കി സഭാ ഗേറ്റിലേക്ക് മാറ്റാനുള്ള ആലോചനയാണ് യു.ഡി.എഫിൽ നടക്കുന്നത്. സഭാ ഗേറ്റിലേക്ക് സമരം മാറ്റുന്നതിലൂടെ വൻ സമരമാക്കി മാറ്റുകയാണ് ലക്ഷ്യം.
നേതാക്കൾ അനിശ്ചിതകാല സത്യാഗ്രഹം നടത്തുന്നതിലൂടെ സംസ്ഥാനത്തൊട്ടാകെ അണികളെ സജീവമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ. കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളാണ് സമരം ശക്തിപ്പെടുത്തണമെന്ന ആവശ്യം ഉന്നയിക്കുന്നത്. വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരനെപോലുള്ളവർ ശബരിമല പ്രശ്നത്തിൽ കടുത്ത സമരം വേണമെന്ന് പറയുമ്പോൾ വി.ഡി.സതീശൻ, വി.ടി.ബൽറാം എന്നിവർ ശബരിമലയിലെ സുപ്രീംകോടതി വിധി മാനിക്കണമെന്ന അഭിപ്രായക്കാരാണ്. ശബരിമലയിലെ നിയന്ത്രണങ്ങളെ വിമർശിക്കുമ്പോഴും നിരോധനാജ്ഞയെ ഹൈക്കോടതി എതിർത്തിട്ടില്ല എന്നത് കോൺഗ്രസിലെ ഒരു വിഭാഗം ഉന്നയിക്കുന്നു.
മൂന്ന് പ്രതിപക്ഷാംഗങ്ങള്‍ നടത്തുന്ന സത്യഗ്രഹ സമരം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യമുയര്‍ത്തി സത്യഗ്രഹികള്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്ന മുദ്രാവാക്യവുമായി ജാഥയായി പ്രതിപക്ഷാംഗങ്ങള്‍ കഴിഞ്ഞ ദിവസം സഭയിലെത്തിയിരുന്നു. അവര്‍ സീറ്റുകളില്‍ ഇരുന്നില്ല. നേരെ നടുത്തളത്തില്‍ ഇറങ്ങുകയായിരുന്നു. സീറ്റുകളിലേക്ക് മടങ്ങാന്‍ സ്പീക്കര്‍ നടത്തിയ അഭ്യര്‍ഥന വൃഥാവിലായി. പതിനേഴ് മിനിറ്റുകൊണ്ട് സഭ പിരിയുകയും ചെയ്തു.
ശബരിമലയില്‍ ആദ്യം കലാപസമരം തുടങ്ങിയ ബിജെപിക്കാരും സംഘ്പരിവാറുകാരും മല ഇറങ്ങിയിട്ടും കോണ്‍ഗ്രസുകാരായ പ്രതിപക്ഷാംഗങ്ങള്‍ മല ഇറങ്ങാന്‍ തയാറായിട്ടില്ല. ശബരിമലയില്‍ നിരോധനാജ്ഞ ഭക്തര്‍ക്ക് തടസമല്ലെന്ന് ഹൈക്കോടതി പറഞ്ഞിട്ടും പ്രതിപക്ഷം സമരം പിന്‍വലിക്കാന്‍ ഒരുക്കമല്ല. സമരം തീര്‍ത്തുതരണമെന്ന അഭ്യര്‍ഥനയുമായി സ്പീക്കറുടെ ഓഫീസിലും മുഖ്യമന്ത്രിയുടെ ഓഫീസിലും അവര്‍ കയറിയിറങ്ങുന്നു.
യുഡിഎഫ‌് ഉന്നയിച്ചവ കൂടാതെ കെ സുരേന്ദ്രനെ വിട്ടയക്കണമെന്ന ആവശ്യംകൂടി ഉന്നയിച്ച് ബിജെപി ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ‌്ണൻ നിരാഹാരം തുടങ്ങിയിരുന്നു. കെ.സുരേന്ദ്രനെതിരായ കേസുകൾ പിൻവലിക്കുക, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
അതേസമയം ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ച ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ജയില്‍മോചിതനായി. പൂജപ്പുര സെന്‍ട്രല്‍ ജയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം പുറത്തിറങ്ങിയ സുരേന്ദ്രന് ആവേശോജ്വലമായ സ്വീകരണമാണ് ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള, വി.മുരളീധരന്‍ എം.പി. എം.ടി.രമേശ്, സി.കെ.പദ്മനാഭന്‍ തുടങ്ങിയവര്‍ സുരേന്ദ്രനെ സ്വീകരിക്കാനെത്തിയിരുന്നു. ശബരിമലയില്‍ അവിശ്വാസികള്‍ ആചാരലംഘനം നടത്തുമോ എന്ന ആശങ്കമാത്രമാണ് ജയിലിലും ഉണ്ടായിരുന്നതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ജനാധിപത്യപരവും നിയമപരവുമായി പ്രതിഷേധങ്ങള്‍ മാത്രമാണ് താനടക്കമുള്ള പ്രവര്‍ത്തകര്‍ നടത്തിയത്. പിണറായി സര്‍ക്കാര്‍ അയ്യപ്പഭക്തര്‍ക്കെതിെര നടത്തിയ ഫാസിസ്റ്റ് നടപടികള്‍ ലോകമെമ്പാടും കണ്ടതാണ്. ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















