മോദിയുടെ ഇന്ത്യയിൽ വോട്ടിങ് മെഷീനുകൾക്ക് നിഗൂഢ ശക്തി; കോൺഗ്രസ് പ്രവർത്തകർ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണിത്; കോൺഗ്രസ് പ്രവർത്തകർക്ക് രാഹുലിന്റെ ജാഗ്രത നിർദ്ദേശം

അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തിൽ കഴിഞ്ഞ സാഹചര്യത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് ജാഗ്രതാ മുന്നറിയിപ്പുമായി അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയിൽ ഇലക്ട്രോണിക് മെഷീനുകൾക്ക് നിഗൂഢ ശക്തികൾ ഉണ്ടെന്ന് രാഹുൽ പറഞ്ഞു. തന്റെ ട്വിറ്റർ വഴിയാണ് രാഹുൽ പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകിയത്.
കോൺഗ്രസ് പ്രവർത്തകർ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണിത്. തെരഞ്ഞെടുപ്പുകൾക്ക് ശേഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ വിചിത്രമായാണ് പെരുമാറിയത്. മോദിയുടെ ഇന്ത്യയിൽ വോട്ടിങ് മെഷീനുകൾക്ക് നിഗൂഢ ശക്തികളാണുള്ളത്. ചിലര്‍ വോട്ടിംഗ് മെഷീനുകള്‍ സ്‌കൂള്‍ വാനില്‍ കടത്തി കൊണ്ടുപോയി. മറ്റ് ചിലരെ വോട്ടിംഗ് മെഷീനുകളുമായി മദ്യപിച്ച് ഹോട്ടല്‍ മുറികളില്‍ കണ്ടു-രാഹുൽ ട്വീറ്റ് ചെയ്തു.
തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ അവസാനിച്ച സ്ഥതിക്ക് പ്രധാനമന്ത്രി എന്ന തന്റെ പാർട്ട് ടൈം ജോലി ചെയ്യാൻ നരേന്ദ്ര മോദി സമയം കണ്ടെത്തണമെന്ന് രാഹുൽ കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. ബുധനാഴ്ച തന്റെ ട്വിറ്ററിലൂടെയായിരുന്നു മോദിക്കെതിരെയുള്ള രാഹുലിന്റെ പരാമർശം
മധ്യപ്രദേശിലെ തെരഞ്ഞെടുപ്പിന് പിന്നാലെ ഇ വി എം മെഷീനുകളുമായി ബി ജെ പി നേതാവിന്റെ ഹോട്ടലിൽ സര്‍ക്കാര്‍ ജീവനക്കാര്‍ വിശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ കിലോമീറ്ററുകൾ മാത്രം ദൂരെയുളള സൂക്ഷിപ്പ് കേന്ദ്രത്തിലെത്തിയത് 48 മണിക്കൂർ സമയമെടുത്താണ്. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടി വോട്ടിംഗ് യന്ത്രങ്ങളിൽ ക്രമക്കേടുകൾ നടന്നുവെന്നാരോപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിരുന്നു. ഛത്തീസ്ഗഢിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരുന്ന സ്ട്രോംഗ് റൂമിന് പുറത്ത് ലാപ്ടോപ്പുമായി ബി എസ് എഫ് ഉദ്യോഗസ്ഥൻ എത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കോടതിയില്‍ പരാതി നല്‍കിട്ടുണ്ട്.
അതേസമയം അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നെഞ്ചിടിപ്പേറ്റി എക്സിറ്റ് പോള്‍ ഫലങ്ങള്‍. രാജസ്ഥാനില്‍ കോണ്‍ഗ്രസ് അനായാസം ജയിക്കുമെന്ന് മിക്ക സര്‍വ്വെകളും പ്രവചിച്ചപ്പോള്‍ മധ്യപ്രദേശിലും ഛത്തീസ്ഗഢിലും പോരാട്ടം ഇഞ്ചോടിഞ്ചാണെന്നാണ് പ്രവചനം. തെലങ്കാന ടി.ആര്‍.എസിനൊപ്പം നില്‍ക്കുമെന്നും മിസോറാമില്‍ കോണ്‍ഗ്രസിന് ഭരണതുടര്‍ച്ചയുണ്ടാകില്ലെന്നും സര്‍വ്വെകള്‍ പറയുന്നു.
മധ്യപ്രദേശിന് സമാനമായി 15 കൊല്ലമായി ബി.ജെ.പി ഭരിക്കുന്ന ഛത്തിസ്ഗഢിലും ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുകയാണ് എക്സിറ്റ് പോളുകള്‍. ആകെയുള്ള ഒന്‍പത് സര്‍വ്വെകളില്‍ ബി.ജെ.പിക്ക് വിജയം പ്രവചിച്ചത് നാലെണ്ണം. കോണ്‍ഗ്രസിനൊപ്പമുള്ളത് നാല് ഫലങ്ങള്‍. ന്യൂസ് നേഷന്‍ അടക്കം രണ്ട് സര്‍വ്വെകള്‍ ഇവിടെയും തൂക്കുസഭ പ്രവചിക്കുന്നു.
രാജസ്ഥാനിലെ ഭരണ വിരുദ്ധ വികാരം ശരിവെക്കുന്നതാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍. 10 സര്‍വ്വെകളില്‍ ഒന്‍പതും കോണ്‍ഗ്രസിന് വന്‍ ഭൂരിപക്ഷത്തോടെ വിജയം പ്രവചിച്ചു. 199ല്‍ 141 സീറ്റ് വരെ കോണ്‍ഗ്രസിന് കിട്ടുമെന്ന് ഇന്ത്യാ ടുഡെ - ആക്സിസ് സര്‍വ്വെ. സംസ്ഥാനത്ത് കോണ്‍ഗ്രസിനൊപ്പം ബി.ജെ.പിക്കും സാധ്യത കല്‍പിച്ചത് റിപ്പബ്ലിക്ക് - ജന്‍ കി ബാത്ത് മാത്രം.
തെലങ്കാന ടി.ആര്‍.എസ്സിന് ഒപ്പമാണെന്നാണ് മിക്ക സര്‍വ്വെകളും പറയുന്നത്. ഏഴില്‍ ആറ് സര്‍വ്വെകളും ടി.ആര്‍.എസ് അധികാരത്തിലെത്തുമെന്ന് പ്രവചിക്കുമ്പോള്‍ ന്യൂസ് എക്സ് മാത്രം തൂക്കുസഭ പ്രവചിക്കുന്നു. മിസോറാമില്‍ രണ്ട് സര്‍വ്വെ ഫലങ്ങളും തൂക്കുസഭയാണ് പ്രവചിക്കുന്നത്.
ഈ അഞ്ച് സംസ്ഥാനങ്ങളില്‍ രാജ്യം ഉറ്റ് നോക്കുന്നത് മധ്യപ്രദേശിലേക്കും രാജസ്ഥാനിലേക്കുമാണ്. 2013ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മൂന്നില്‍ രണ്ട് സീറ്റുകള്‍ നേടിയാണ് രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി അധികാരത്തിലേറിയത്. 2014 ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ ആകെയുള്ള 54 സീറ്റുകളില്‍ 52 ലും ബി.ജെ.പി ജയിച്ചു. അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഏറ്റവും വലിയ രാഷ്ട്രീയപ്പോരാട്ടത്തിന് അങ്കത്തട്ടൊരുങ്ങിക്കഴിഞ്ഞു. രണ്ട് മാസത്തോളം നീണ്ട് നില്‍ക്കുന്ന തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്കൊടുവില്‍ ഡിസംബര്‍ പതിനൊന്നിന് അഞ്ച് സംസ്ഥാനങ്ങളുടെ ജനവിധിയറിയാം.
https://www.facebook.com/Malayalivartha






















