നവോത്ഥാനം കാലഘട്ടത്തിന്റെ ആവശ്യം;വനിതാ മതിലിൽ നിന്ന് മാറി നിൽക്കുന്നവർ ചരിത്രത്തിലെ വിഡ്ഢികൾ;20 കൊല്ലമായി വന്ന ഭരണസമിതികൾ മാറി മാറി വന്നിട്ടും ദേവസ്വം ബോർഡിൽ സവർണ നിയമനങ്ങൾ മാത്രം;സോഷ്യൽ മീഡിയയിലെ ചീത്ത പറച്ചിലുകൾ കൊണ്ട് അഭിപ്രായം മാറില്ല

വനിതാ മതിലിൽ നിന്ന് മാറി നിൽക്കുന്നവർ വിഡ്ഢികളെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.നവോത്ഥാനം നടത്തേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് മനസിലാക്കിയാണ് സർക്കാർ വനിതാ മതിൽ കൊണ്ടു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിധിയെ സംബന്ധിച്ച് നിരാശജനകം എന്നാണ് ഞാൻ പറഞ്ഞത്. ഇന്നും താൻ അതിൽ ഉറച്ചു നിൽക്കുന്നു. ദേശീയ രാഷ്ട്രീയ കക്ഷികൾ എല്ലാം വിധിയെ സ്വാഗതം ചെയ്തവരാണ്. പിന്നീടവർക്ക് അത് മാറ്റിപ്പറയാൻ യാതൊരു മടിയുമില്ലാതായെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
കേരള മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചപ്പോൾ വരാതിരുന്ന മൂന്ന് തിരികളാണ് കത്തിയത്. അതിന് എണ്ണ ഒഴിച്ച് കൊടുക്കാൻ ചില രാഷ്ട്രീയ കക്ഷികളും ഉണ്ടായിരുന്നു. പക്ഷെ അതിപ്പോൾ കരിന്തിരിയായിരിക്കുകയാണ്. ഈ പറയുന്നവർ ആരും കത്തിച്ചെന്ന് പറഞ്ഞതു കൊണ്ട് വനിതാ മതിലിന്‍റെ ആശയം കത്തിപ്പോവില്ല. സോഷ്യൽ മീഡിയയിലെ ചീത്ത പറച്ചിലുകൾ കൊണ്ട് അഭിപ്രായം മാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ സര്‍ക്കാര്‍ ഒരു കാര്യത്തിനും ക്ഷണിച്ചിട്ടില്ല. എന്നും തങ്ങളെ ചതിച്ച പാരമ്പര്യമാണുള്ളത്. ഇപ്പോള്‍ ക്ഷണിച്ചെങ്കില്‍ അത് സംഘടനയുടെ ബലം കൊണ്ടു മാത്രമാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
വനിതാ മതിലിൽ നിന്ന് മാറി നിൽക്കുന്നവർ ചരിത്രത്തിൽ വിഡ്ഢികളാവും. രാഷ്ട്രീയത്തിനതീതമായി വനിതാ മതിലിനെ വിജയിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ അവർ ചരിത്രത്തിന്‍റെ ഭാഗമാകുമായിരുന്നു.
20 കൊല്ലമായി വന്ന ഭരണസമിതികൾ മാറി മാറി വന്നിട്ടും ദേവസ്വം ബോർഡിൽ സവർണ നിയമനങ്ങൾ മാത്രമാണ് നടക്കുന്നത്. എൽ.ഡി.എഫ് സർക്കാർ ഇപ്പോൾ വന്നു. പക്ഷെ നാം അവരുടെ തനി നിറവും കണ്ടുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം , വനിതാ മതിലിന്റെ ആദ്യ ആലോചനാ യോഗത്തില്‍ സംഘാടക സമിതി ചെയര്‍മാനായ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പങ്കെടുത്തിരുന്നില്ല. ആലോചനാ യോഗങ്ങളില്‍ പങ്കെടുക്കുന്നില്ലെങ്കിലും വനിതാ മതിലില്‍നിന്നു പിന്‍മാറുന്ന സാഹചര്യമില്ലെന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
വനിതാ മതിലും ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധമില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനാണ് വനിതാമതില്‍. ഇക്കാര്യങ്ങള്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ ഉന്നയിച്ചിരുന്നെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ പറഞ്ഞു.
ശബരിമലയില്‍ വനിതകള്‍ കയറരുതെന്നാണ് എസ് എന്‍ ഡി പിയുടെ നിലപാട്. വനിതാ മതിലിന് ശബരിമല യുവതി പ്രവേശനവുമായി ഒരു ബന്ധവുമില്ല.
നവോത്ഥാന മൂല്യങ്ങളുടെ തകര്‍ച്ചയ്ക്ക് എതിരെയാണ് വനിതാ മതില്‍. അതില്‍ യുവതികളുടെ ക്ഷേത്ര പ്രവേശനം ഉള്‍പ്പെടില്ല. ക്ഷേത്രപ്രവേശനം ഉള്‍പ്പെട്ടിരുന്നെങ്കില്‍ എസ്എന്‍ ഡി പി വനിതാ മതിലുമായി സഹകരിക്കുമായിരുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.ജനുവരി ഒന്നിന് പ്രഖ്യാപിച്ച വനിതാമതിലിനെ തകർക്കാൻ ബദലായി പരിപാടി സംഘടിപ്പിക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്. സർക്കാറിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിക്ക് ബദലായി വിശ്വാസ സമൂഹത്തെ രംഗത്തിറക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇക്കാര്യം ചർച്ച ചെയ്യാൻ ഈമാസം 12ന് ഹിന്ദുസംഘടനകളുടെ യോഗം കൊച്ചിയിൽ കൂടും. സർക്കാർ വിളിച്ചുചേർത്ത നവോത്ഥാന പ്രസ്ഥാനങ്ങളുടെ യോഗത്തിൽ പങ്കെടുത്ത പല സാമുദായിക സംഘടനകളുടെയും പ്രതിനിധികളെ യോഗത്തിനെത്തിക്കാൻ നീക്കമുണ്ട്.
സർക്കാർ വിളിച്ച യോഗത്തിനെത്തിയ കേരളാ ബ്രാഹ്മണ സഭ യു ഉൾപ്പെടയുള്ള പല സംഘടനകളും തീരുമാനത്തിൽനിന്ന് പിന്നാക്കം പോയതിന്റെ ആത്മവിശ്വാസത്തിലാണ് സംഘ്പരിവാർ. ശബരിമലയിൽ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള യുവതികളെ കൊണ്ടുവരാനുള്ള ശ്രമം നടത്തുന്നതെന്ന പ്രചാരണം ശക്തമാക്കാനുള്ള നീക്കവും ഇവർ നടത്തുന്നു. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ആദ്യഘട്ടത്തിൽ നടത്തിയ പ്രക്ഷോഭങ്ങളുടെ ശക്തി ക്ഷയിച്ചെന്ന വിലയിരുത്തൽ ആർ.എസ്.എസിനുണ്ട്.
അതേസമയം സിപിഎം നേതൃത്വം കൊടുക്കുന്ന മതിലിന് വലിയ ജനപിന്തുണ ഉറപ്പിക്കാനുള്ള ശ്രമങ്ങളും ഒരുവശത്ത് തകൃതിയായി നടക്കുന്നുണ്ട്. ശബരിമലയിലെ യുവതീപ്രവേശനമാണ് വിഷയമെങ്കിൽ ഈ മതിലിനൊപ്പം നിൽകില്ലെന്ന നിലവിൽ മതിലിന്റെ സംഘാടക സമിതിയിൽ തന്നെയുള്ള പലർക്കും. ഈ വിഷയത്തിൽ കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറിനെ മാത്രമാണ് സർക്കാറിന് പൂർണമായും വിശ്വസിക്കാൻ സാധിക്കുന്നത്. അദ്ദേഹം മാത്രമാണ് തുടക്കം മുതൽ ഈ വിഷയത്തിൽ അനുകൂലമായ നിലപാട് സ്വീകരിച്ചത്.
യോഗത്തിൽ 190 സംഘടനകൾക്കാണ് മുഖ്യമന്ത്രി വിളിച്ച ക്ഷണമുണ്ടായിരുന്നത്.. ഇതിൽ സിംഹ ഭാഗം സംഘടനകളും ഇതോടെ പിന്മാറിക്കഴിഞ്ഞു.നവോത്ഥാന വനിതാ മതിൽ പണിയുമെന്ന് പ്രഖ്യാപിക്കുമ്പോൾ തന്നെ ഈ പരിപാടിക്കെതിരെ പാർട്ടിക്കുള്ളിലും സമുദായ സംഘടനകൾക്കുള്ളിലും കടുത്ത എതിർപ്പ് ഉയർന്നു വരുന്നുണ്ട് . മിക്ക സംഘടനകളും ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ സമരത്തിന് ഇറങ്ങിയവരാണ്. ഇവർ ഇപ്പോൾ വീണ്ടും മതിൽ പണിയാൻ രംഗത്തിറങ്ങുന്നതിൽ അനൗചിത്യമാണ് ചർച്ചയാകുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം ലോകം കണ്ട ഏറ്റവും വലിയ നവോത്ഥാന പ്രതിരോധമാണ് ജനുവരി ഒന്നിലെ വനിതാ മതിലിലൂടെ ഒരുങ്ങുന്നതെന്ന് പട്ടികജാതി പട്ടികവര്‍ഗ, നിയമ, സാംസ്‌കാരിക മന്ത്രി എ. കെ. ബാലന്‍ പറഞ്ഞു.
.
ഇതിന്റെ പ്രാധാന്യം ഇടിച്ചു താഴ്ത്താനും വിജയിക്കില്ലെന്ന് പ്രചരിപ്പിക്കാനും പലരും ശ്രമിക്കുന്നുണ്ട്. 50 ലക്ഷം വനിതകളെ മതിലില്‍ പങ്കാളികളാക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും പെട്ട വലിയൊരു വിഭാഗം ഇതിനെ പിന്തുണയ്ക്കും.
വനിതാ മതില്‍ ചരിത്രത്തിന്റെ ഭാഗമാകാന്‍ പോവുകയാണ്. തുല്യനീതി സംരക്ഷിക്കാന്‍ അടിസ്ഥാന ജനവിഭാഗത്തിന്റെ ജനാധിപത്യാവകാശം സംരക്ഷിക്കപ്പെടണം. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനുള്ള ഗൂഢശ്രമത്തിലാണ് ചില ശക്തികള്‍. ഭരണഘടന കത്തിക്കുകയെന്നതാണ് അവരുടെ മുദ്രാവാക്യം. ഭരണഘടനയുടെ ആമുഖത്തിലെ ഒന്നിനോടും അവര്‍ക്ക് ആഭിമുഖ്യമില്ല. മതനിരപേക്ഷത അവര്‍ക്ക് അന്യമാണെന്ന് മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha






















