സ്ത്രീ ആയതിനാലാണ് മാറ്റി നിർത്തുന്നതെങ്കിൽ നിശബ്ദയാകാൻ ഉദ്ദേശമില്ല; പൊതു സമൂഹത്തിൽ നിന്ന് തന്നെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നതായി ദീപാനിശാന്ത്

പൊതു സമൂഹത്തിൽ നിന്ന് തന്നെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നതായി ദീപാനിശാന്ത്. സ്ത്രീ ആയതിനാലാണ് ഇത്തരത്തിൽ മാറ്റി നിർത്തുന്നതെങ്കിൽ നിശബ്ദയാകാൻ ഉദ്ദേശമില്ലെന്നും ദീപ വ്യക്തമാക്കി. കലോത്സവ വേദിയിൽ വിധികർത്താവായി എത്തിയ ദീപ നിശാന്തിനെതിരെ ആലപ്പുഴയിൽ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ദീപയുടെ പ്രതികരണം. വിവാദങ്ങളെ കുറിച്ച് നേരത്തേ നിലപാട് വ്യക്തമാക്കിയിരുന്നു. എന്തുകൊണ്ടാണ് ശ്രീചിത്രനെതിരെ പ്രതിഷേധമില്ലാത്തതെന്നും ദീപ നിശാന്ത് പറഞ്ഞു.
കലോത്സവത്തിന്റെ ഭാഗമായി ഉപന്യാസ മത്സരത്തിന്റെ വിധികർത്താവായാണ് ദീപ നിശാന്ത് എത്തിയത്. എന്നാൽ മൂല്യ നിർണയം നടക്കുന്ന വേദിക്ക് പ്രതിഷേധവുമായി എ.ബി.വി.പി പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും എത്തിയിരുന്നു. പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറിയപ്പോൾ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് മാറ്റി. തൊട്ടു പിന്നാലെ കെ.എസ്.യുവിന്റെ വനിതാ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. വനിതാ പൊലീസിന്റെ നേതൃത്വത്തിൽ ഇവരെയും അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ദീപാനിശാന്തിനെ മൂല്യ നിർണയത്തിൽ നിന്ന് മാറ്റി നിർത്തണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ദീപയ്ക്ക് പകരം മറ്റൊരു വിധികർത്താവിനെ ഉപയോഗിച്ച് മൂല്യനിർണയം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടർന്ന് ദീപയേയും മറ്റു രണ്ട് വിധികർത്താക്കളെയും സ്ഥലത്ത് നിന്ന് മാറ്റി.
കവിതാ മോഷണത്തില്‍ പിടിക്കപ്പെട്ട ഒരാളെ എങ്ങനെ വിധികര്‍ത്താവാക്കി എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, വിവാദം ഉണ്ടാകുന്നതിന് മുന്‍പാണ് ദീപ നിശാന്തിനെ വിധികര്‍ത്താവായി നിശ്ചയിച്ചത് എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മറുപടി നല്‍കി. അധ്യാപികയും എഴുത്തുകാരിയുമാണ് എന്ന നിലയ്ക്കാണ് ദീപയെ ക്ഷണിച്ചത്. നിലവില്‍ ദീപയെ മാറ്റേണ്ട സാഹചര്യമില്ലെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പ്രതികരിച്ചു.
സാഹിത്യമോഷണത്തിന്റെ പേരില്‍ വിവാദത്തിലായ ഒരാളെ കലോത്സവത്തില്‍ വിധികര്‍ത്താവാക്കിയതിന് വിദ്യാഭ്യാസ മന്ത്രിയാണ് മറുപടി പറയേണ്ടത് എന്ന് മന്ത്രി ജി സുധാകരന്‍ പ്രതികരിച്ചു. യുവ കവി എസ് കലേഷ് തന്റെ കവിത മോഷ്ടിച്ചു എന്ന് ആരോപിച്ച് രംഗത്ത് വന്നതോടെയാണ് ദീപ നിശാന്ത് വിവാദത്തിലായത്. തുടക്കത്തില്‍ ആരോപണം നിഷേധിച്ചുവെങ്കിലും പിന്നീട് ദീപ നിശാന്ത് കുറ്റസമ്മതം നടത്തുകയും കവിയോട് മാപ്പ് പറയുകയും ചെയ്തിരുന്നു. പ്രഭാഷകനായ എംജെ ശ്രീചിത്രന്‍ സ്വന്തം കവിതയെന്ന് പറഞ്ഞ് തന്നതാണ് എന്നാണ് ദീപ വിശദീകരിച്ചത്
തന്റെ കവിത ദീപ മോഷ്ടിച്ചു വികലമാക്കി പ്രസിദ്ധീകരിച്ചെന്ന ആരോപണവുമായി കവി എസ്. കലേഷ് രംഗത്തുവന്നതിൽ നിന്നാണ് വിവാദങ്ങളുടെ തുടക്കം. അങ്ങനെയിരിക്കെ മരിച്ചുപോയി ഞാൻ/നീ എന്ന പേരിൽ 2011 മാർച്ച് 4നാണ് കലേഷ് ബ്ലോഗിൽ കവിത പോസ്റ്റ് ചെയ്തത്. പിന്നീട് മറ്റൊരു വാരികയിലും പ്രസിദ്ധീകരിച്ചു. എന്നാൽ, ഓൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ മാഗസിനിൽ ദീപ നിശാന്തിന്റെ പേരും ചിത്രവും സഹിതം ഇതേ കവിത ‘അങ്ങനെയിരിക്കെ’ എന്നപേരിൽ പ്രസിദ്ധീകരിച്ചതാണ് വിവാദമായത്. എഴുത്തുകാരനും പ്രഭാഷകനുമായ എം.ജെ. ശ്രീചിത്രനാണ് ദീപയ്ക്കു കവിത പകർത്തി നൽകിയതെന്നും ആരോപണം ഉയർന്നു.
ആരോപണം ആദ്യം നിഷേധിച്ചെങ്കിലും പിന്നീടു ദീപ ക്ഷമാപണം നടത്തി. ആ കവിത കലേഷിന്റേതല്ല എന്നു തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും ഇക്കാര്യത്തിൽ കൂടുതലൊന്നും പറയാനാകാത്ത പ്രതിസന്ധിയിലാണെന്നും ദീപ ദിവസങ്ങൾക്കു മുൻപ് ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. ചർച്ച മുറുകുന്നതിനിടെ ആരോപണവിധേയനായ ശ്രീചിത്രനും ക്ഷമാപണം നടത്തി.
കവിത മോഷണ വിവാദത്തെ പറ്റി എസ്. കലേഷ് പ്രതികരിച്ചത് ഇങ്ങനെ;
2011 മാർച്ച് നാലിനാണ് അങ്ങനെയിരിക്കെ മരിച്ചു പോയി ഞാൻ / നീ എന്ന കവിത എഴുതിതീർത്ത് ബ്ലോഗിൽ താൻ പോസ്റ്റ് ചെയ്യുന്നത്. അന്നത് മികച്ച പ്രതികരണം ഉണ്ടാക്കിയെന്നോർക്കുന്നു. ആ കവിതയിലൂടെ എന്റെ കവിതയ്ക്ക് അനേകം പുതിയ സുഹൃത്തുക്കളെ കിട്ടി. പിന്നീടത് മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. അതുവായിച്ച് ഇഷ്ടപ്പെട്ട ഏ.ജെ തോമസിന്റെ Alaichanickal Joseph Thomasഅഭിപ്രായപ്രകാരം സി. എസ്. വെങ്കിടേശ്വരൻ Venkit Eswaran കവിത ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ഇന്ത്യൻ ലിറ്ററേച്ചറിൽ പ്രസിദ്ധീകരിച്ചു. 2015-ൽ ഇറങ്ങിയ ശബ്ദമഹാസമുദ്രത്തിൽ ആ കവിത ഉൾപ്പെട്ടു. ഇന്നലെ അതേ കവിത മറ്റൊരു വ്യക്തിയുടെ പേരിൽ വരികൾ ചിലയിടത്ത് അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും പ്രസിദ്ധീകരിച്ചതിന്റെ പകർപ്പ് ചില സുഹൃത്തുക്കൾ അയച്ചു തന്നു. AKPCTA യുടെ ജേർണലിലാണ് കവിത അച്ചടിച്ചുവന്നത്. വിഷമം തോന്നി. അല്ലാതെന്ത് തോന്നാൻ! എസ്. കലേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.
https://www.facebook.com/Malayalivartha






















