ഉമ്മൻ ചാണ്ടിയോ, കുഞ്ഞാലിക്കുട്ടിയോ ആയിരുന്നെങ്കില്‍ പുലർച്ചെ മൂന്നിന് പൊലീസ് അറസ്റ്റ് ചെയ്യുമോ; ശബരിമലയില്‍ യുവതീ പ്രവേശനത്തിന് വേണ്ടിയാണോ വനിതാ മതിൽ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; കെ സുരേന്ദ്രൻ

ഉമ്മൻ ചാണ്ടിയോ, കുഞ്ഞാലിക്കുട്ടിയോ ആയിരുന്നെങ്കില്‍ പുലർച്ചെ മൂന്നിന് പൊലീസ് അറസ്റ്റ് ചെയ്യുമോ എന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ശബരിമലയില്‍ യുവതീ പ്രവേശനത്തിന് വേണ്ടിയാണോ വനിതാ മതിൽ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും, ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ സർക്കാർ പരാജയപ്പെട്ടു എന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.
തനിക്കെതിരെയുണ്ടായത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രതിഷേധവും വേണ്ടന്ന് പറഞ്ഞത് താനാണ്. റിമാന്‍റിലുളളപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കാൻ പൊലീസ് അവസരം തന്നതല്ല, താൻ പറഞ്ഞതാണ്. നിലയ്ക്കലിൽ അറസ്റ്റിലായവരെല്ലാം അക്രമകാരികളല്ല. തീർത്ഥാടകയെ കൊന്നുകളയെടാ എന്നു വിളിച്ചു പറഞ്ഞയാളിനെ എന്തുകൊണ്ട് പൊലീസ് കണ്ടെത്തുന്നില്ല. സി പി എം - ഡിവൈഎഫ്ഐ പ്രവർത്തകരാണ് ചിത്തിര ആട്ടവിശേഷ ദിവസം പ്രശ്നമുണ്ടാക്കിയത്. തൃശൂരിൽ നിന്നുള്ള സി പി എം പ്രവർത്തകരാണ് പ്രശ്നമുണ്ടാക്കിയെന്നതിന് തെളിവുണ്ട്. തന്ത്രി കുടുംബവും പന്തളം കൊട്ടാരവും എൻ എസ് എസും നിലപാടെടുത്തതുകൊണ്ടാണ് സമരത്തിന് സ്വീകാര്യതയുണ്ടായത്. ബി ജെ പിയും ആർ എസ് എസും മാത്രം വിചാരിച്ചാൽ ഇത്ര സ്വീകാര്യത ലഭിക്കുമായിയിരുന്നില്ല എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച സുരേന്ദ്രൻ 22 ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് ഇന്ന് പുറത്തിറങ്ങിയത്. നിയമലംഘനം നടത്തിയിട്ടില്ലെന്നും ശബരിമല പ്രതിഷേധങ്ങളിൽ പങ്കെടുക്കുമെന്നും കെ.സുരേന്ദ്രൻ പ്രതികരിച്ചു. രാവിലെ പത്തരയോടെയാണ് നടപടികള്‍ പൂര്‍ത്തിയാക്കി സുരേന്ദ്രന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. 22 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് സുരേന്ദ്രന്‍ മോചിതനായത്. സന്നിധാനത്ത് വെച്ച് സ്ത്രീയെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ഇന്നലെയാണ് ഹൈക്കോടതി സുരേന്ദ്രന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
മാസത്തിലെ ആദ്യതിങ്കാഴ്ച രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനുമിടയില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം. മൂന്നു മാസം ഇതു തുടരണം. അതിനു മുന്‍പു കുറ്റപത്രം സമര്‍പ്പിച്ചാല്‍ ഹാജരാകണമെന്ന വ്യവസ്ഥ ഒഴിവാക്കാം. കോടതികളില്‍ ഹാജരാകാനല്ലാതെ അടുത്ത മൂന്നു മാസത്തേക്കു പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്. പത്തനംതിട്ടയില്‍ പോകേണ്ടതുണ്ടെങ്കില്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. കോടതിയില്‍ പാസ്പോര്‍ട്ട് ഹാജരാക്കണം. സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്നും സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നും ജാമ്യവ്യവസ്ഥകളിലുണ്ട്.
ജയിലില്‍ നിന്നും പുറത്തിറങ്ങിയ സുരേന്ദ്രന് ബിജെപി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം നല്‍കി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇരുചക്രവാഹനങ്ങളുടെ അകമ്ബടിയോടെ ബിജെപി പ്രവര്‍ത്തകര്‍ സുരേന്ദ്രനെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലെത്തിക്കും. കൂടാതെ, ജയില്‍മോചിതനായെത്തുന്ന സുരേന്ദ്രന് വിവിധ ജില്ലകളില്‍ സ്വീകരണം നല്‍കാനും പാര്‍ട്ടിയില്‍ ആലോചനയുണ്ട്. എന്നാൽ ഇക്കാലയളവിൽ സുരേന്ദ്രന്‍റെ അറസറ്റ് ബിജെപിയില്‍ വലിയ ചേരിതിരിവിനും കാരണമായി. അറസ്റ്റിനെതിരെ പാര്‍ട്ടി ശക്തമായി പ്രതികരിച്ചില്ലെന്നായിരുന്നു വി.മുരളീധരന്‍ അടക്കമുളളവരുടെ വിമര്‍ശനം.
https://www.facebook.com/Malayalivartha






















