ശബരിമലയിലെ കാണിയ്ക്ക വരുമാനത്തിൽ 46 കോടി രൂപയുടെ കുറവ്; മണ്ഡലകാലം പകുതി ആയിട്ടും കിട്ടിയത് 47 കോടി രൂപ മാത്രം: നിരോധനാജ്ഞയും, പോലീസും മാറിയാലെ ശബരിമലയ്ക്ക് രക്ഷയുളളൂ
ശബരിമലയിലെ കാണിയ്ക്ക വരുമാനത്തിൽ 46 കോടി രൂപയുടെ കുറവ്. മണ്ഡലകാലം പകുതി ആയിട്ടും 47 കോടി രൂപ മാത്രമാണ് ലഭിച്ചത്. എന്നാൽ സീസണ് പൂർത്തിയാകുന്നതോടെ കുറവ് നികത്താനാകുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. കഴിഞ്ഞ സീസണിൽ മണ്ഡലകാലം പകുതിയായപ്പോൾ 93 കോടി രൂപയായിരുന്നു വരുമാനം. എന്നാൽ ഈ സീസണിൽ തീർഥാടകരുടെ കുറവ് ദേവസ്വം ബോർഡിനെ ശരിക്കും ബാധിച്ചു. 46 കോടി രൂപയുടെ കുറവാണ് കാണിയ്ക്ക ഇനത്തിൽ മാത്രം ഉണ്ടായത്.
ശബരിമലയിലെ വ്യാപാരികളും കനത്ത നഷ്ടം നേരിടുകയാണ്. മലയാളി തീർത്ഥാടകരുടെ വരവ് വൻതോതിൽ കുറഞ്ഞതാണ് വരുമാന നഷ്ടത്തിന് ഇടയാക്കിയത്. വ്യാപാരികൾ ദേവസ്വം ബോർഡിൽ അടയ്ക്കേണ്ട രണ്ടാം ഗഡു ലേലത്തുക ഇതുവരെ അടച്ചിട്ടില്ല. നവംബർ 30ന് മുൻപ് അടയ്ക്കണമെന്നായിരുന്നു ദേവസ്വം ബോർഡ് നോട്ടീസ് നൽകിയിരുന്നത്. കച്ചവടം നഷ്ടമായതിനെ തുടർന്ന് ലേലത്തുകയിൽ കുറവ് വരുത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
അതേസമയം, തീർത്ഥാടകർ കൂടുമ്പോൾ സ്ഥിതിക്ക് മാറ്റം വരുമെന്ന നിലപാടിലാണ് ബോർഡ്. യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ സംഘപരിവാർ നടത്തുന്ന വ്യാപക പ്രചരണം ശബരിമലയിലെ വരുമാനത്തെയും ബാധിച്ചതായാണ് ബോർഡിന്റെ വിലയിരുത്തൽ. 46,02,195 രൂപയുടെ അഭിഷേകമാണ് ഇതുവരെ നടന്നത്. ഇത് കഴിഞ്ഞ തവണ 50 ലക്ഷത്തിന് മുകളിലായിരുന്നു.
കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ പ്രത്യക്ഷമായും പരോക്ഷമായും മുഖ്യമായ ഒരു പങ്ക് ശബരിമലയ്ക്കുണ്ട്. പല വിഭാഗങ്ങളിലായി കോടിക്കണക്കിന് രൂപയുടെ ക്രയവിക്രയമാണ് മണ്ഡലക്കാലത്ത് മാത്രം കേരളത്തില്‍ നടക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ചുരുക്കം ചില സ്വയംപര്യാപ്തമായ ക്ഷേത്രങ്ങള്‍ ഒഴിവാക്കിയാല്‍ ഭൂരിഭാഗം ക്ഷേത്രങ്ങളുടെയും നടത്തിപ്പ് ശബരിമലയിലെ മണ്ഡലക്കാല വരുമാനത്തെ ആശ്രയിച്ചാണ്. കൂടാതെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ജില്ലകളിലെ ചെറുതും വലുതുമായി ഒട്ടേറെ സ്വകാര്യ ദേവസ്വം ക്ഷേത്രങ്ങളുടെ വരുമാനം വര്‍ധിക്കുന്ന കാലം കൂടിയാണ് വൃശ്ചിക മാസം. നടവരവ് മാറ്റി നിര്‍ത്തിയാല്‍ തന്നെ കേരളത്തിലെ പല മേഖലകളിലും സാമ്പത്തികമായി നേട്ടം സൃഷ്ടിക്കുന്ന സമയമാണ് നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങള്‍.
കേരളത്തിലെ പൊതു ഗതാഗതവകുപ്പിന്റെ പ്രധാന ഭാഗമായ കെഎസ്ആര്‍ടിസിക്കും വരുമാനത്തില്‍ നേട്ടങ്ങളുടെ സമയമാണ് മണ്ഡലക്കാലം. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരുടെ ഒഴുക്കിനൊപ്പം നികുതിയിനത്തിനത്തിലും വരുമാനമുണ്ട്. കേരളത്തിലേക്ക് കടന്ന് എത്തുന്ന സ്വകാര്യ/ടാക്‌സി വാഹനങ്ങളുടെ പെര്‍മിറ്റ് തുക, ഭക്തര്‍ നടത്തുന്ന ക്രയ വിക്രയങ്ങള്‍ എല്ലാം സംസ്ഥാനത്തെ വരുമാനം വര്‍ധിപ്പിക്കുന്നു. ഉദാഹരണമായി, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, പത്തനംതിട്ട, കോട്ടയം, എരുമേലി ഭാഗങ്ങളില്‍ റെസ്റ്റോറന്‍റുകള്‍, ലോഡ്ജുകള്‍, സീസണ്‍ കടകള്‍, കച്ചവടങ്ങള്‍ എന്നിവടങ്ങളില്‍ മണ്ഡലക്കാലത്ത് കാര്യമായി വരുമാനം എത്തുന്നതാണ്.
ശബരിമലയില്‍ നേരിട്ട് എത്തുന്ന വരുമാനത്തില്‍ ദേവസ്വംബോര്‍ഡിന്റെ മറ്റ് ക്ഷേത്രങ്ങളുടെ നടത്തിപ്പിന് ശേഷം നീക്കിയിരിപ്പ് വളരെ തുച്ഛമായ തുക ശേഷിക്കാറുള്ളൂ. എന്നാല്‍ ഏത് സാമ്പത്തിക മേഖലയിലും ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് ‘റോളിംഗ്’ എന്നത്. കേരളത്തിനെ സംബന്ധിച്ചടത്തോളം ഭീമമായ തുക കാണിയ്ക്കായും മറ്റും നേരിട്ട് എത്തുകയാണ്. ശബരിമലയിലെ വരുമാനവും കേരളത്തിലെ സാമ്പത്തിക റോളിംഗില്‍ പങ്കു വഹിക്കുന്നുണ്ട് (ഇതിനര്‍ഥം ശബരിമലയിലെ വരുമാനം സര്‍ക്കാര്‍ എടുത്ത് മറ്റ് മേഖലകളിലേക്ക് ഉപയോഗിക്കുകയെന്നതല്ല). അതുകൊണ്ട് തന്നെ ശബരിമലയില്‍ നിന്നുള്ള വരുമാനം കുറഞ്ഞാല്‍ തീര്‍ച്ചയായും സംസ്ഥാന സര്‍ക്കാരിനെയും ബാധിക്കും.
യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ നിരോധനാജ്ഞ നില നിൽക്കുന്നുണ്ടെങ്കിലും പൊലീസ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്തിയാൽ അയ്യപ്പന്മാരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷ. മകരവിളക്കിന് ഇതരസംസ്ഥാനക്കാരോടൊപ്പം മലയാളി തീർഥാടകർ കൂടി എത്തിയാൽ കുറവ് നികത്താമെന്നും ദേവസ്വംബോർഡ് കണക്ക് കൂട്ടുന്നു.
അതിനിടെ സംസ്ഥാന സർക്കാരിനെതിരെ ദക്ഷിണേന്ത്യയിൽ പ്രചാരണം ശക്തമാക്കാൻ കഴിഞ്ഞദിവസം പത്തനംതിട്ടയിൽ ചേർന്ന ഗുരുസ്വാമിമാരുടെ യോഗം തീരുമാനിച്ചു. ആന്ധ്ര, തെലങ്കാന, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള ഗുരുസ്വാമിമാരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. മണ്ഡലപൂജ - മകരവിളക്ക് സമയത്ത് അയൽ സംസ്ഥാന തീർത്ഥാടകർ ശബരിമലയിലേക്ക് കൂടുതലായി എത്താറുണ്ട്.
ഈ സമയങ്ങളിൽ പ്രചാരണ യോഗങ്ങൾ സംഘടിപ്പിക്കാനും ശബരിമലയിൽ നടക്കുന്ന നാമജപത്തിൽ പങ്കെടുക്കാനും ഗുരുസ്വാമിമാർ അയ്യപ്പഭക്തരോട് അഭ്യർത്ഥിച്ചു. സന്നിധാനത്ത് ഇപ്പോൾ നടക്കുന്ന നാമജപം മകരവിളക്കിന് ശേഷം നട അടയ്ക്കുന്നതുവരെ തുടരാനാണ് സംഘപരിവാറിന്റെ നീക്കം.
https://www.facebook.com/Malayalivartha