അവസാന നിമിഷവും ശരണം വിളിച്ചു... വേണുഗോപാലന്‍ നായരുടെ മരണത്തിന് പിന്നിലെ കാരണം പോലീസ് വെളിപ്പെടുത്തുമ്പോള്‍ അതല്ലെന്ന വാദവുമായി സഹോദരനും ബിജെപിയും; 90 ശതമാനം പൊള്ളലേറ്റ മൃതപ്രായനായ ഒരാളെങ്ങനെ മരണമൊഴി നല്‍കും; എതിര്‍വാദവുമായി സിപിഎമ്മും

ബിജെപി സമരപ്പന്തലിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരെ ചുറ്റിപ്പറ്റിയുള്ള വിവാദം തീരുന്നില്ല. അയ്യപ്പ ഭക്തന്‍ ശബരിമലയിലെ പ്രശ്‌നങ്ങളില്‍ അസ്വസ്ഥനായി ആത്മഹത്യ ചെയ്തുവെന്നാണ് സഹോദരനും ബിജെപിക്കാരും പറയുന്നത്. അതേസമയം ബലിദാനിയെ സൃഷ്ടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് സിപിഎമ്മും പറയുന്നു. അതിനിടെ മരണമൊഴി നല്‍കിയെന്ന പോലീസിന്റെ ഔദ്യോഗിക പത്രകുറുപ്പും വിവാദമായിരിക്കുകയാണ്. 90 ശതമാനം പൊള്ളലേറ്റ മൃതപ്രായനായ ഒരാള്‍ എങ്ങനെ മൊഴി നല്‍കുമെന്ന ചോദ്യവും ഉയര്‍ത്തുകയാണ് എതിരാളികള്‍.
എന്തായാലും വേണുഗോപാലന്‍ നായരുടെ പേരിലെ ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. പോലീസിന്റെ ഔദ്യോഗിക കുറുപ്പിലൂടെയാണ് മരണമൊഴി നല്‍കിയെന്നത് വന്നത്. ബിജെപി സമരത്തെക്കുറിച്ചോ ശബരിമലയെക്കുറിച്ചോ മൊഴിയില്‍ പരാമര്‍ശമില്ല. ജീവിതം മടുത്തതിനാല്‍ സ്വയം അവസാനിപ്പിച്ചതാണെന്നാണു മൊഴി. കുറേനാളായി ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നും മൊഴിയില്‍ പറയുന്നു. ഡോക്ടറും മജിസ്‌ട്രേറ്റും മൊഴി രേഖപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. ഇത് പുതിയ വിവാദങ്ങളിലേക്ക് കാര്യങ്ങളെത്തിക്കുകയാണ്.
എന്നോട് മാത്രമാണ് സഹോദരന്‍ സംസാരിച്ചത്. ട്യൂബ് എടുക്കുന്ന സമയം എന്നോട് സംസാരിച്ചു. മജിസ്‌ട്രേട്ടിനോടോ പൊലീസിനോടോ സഹോദരന്‍ സംസാരിച്ചിട്ടില്ലെന്ന് വേണുഗോപാലന്‍ നായരുടെ അനുജന്‍ പറയുന്നു. അയ്യപ്പന് വേണ്ടിയാണ് താന്‍ സ്വയം മരിച്ചതെന്ന് സഹോദരന്‍ പറഞ്ഞുവെന്നും ഇയാള്‍ പറയുന്നു. സുപ്രീംകോടതി വിധിയില്‍ ചേട്ടന് വിഷമം ഉണ്ടായിരുന്നുവെന്നും അനുജന്‍ പറയുന്നു. വ്യക്തിപരമായ വിഷമം ഇല്ലെന്നും മണികണ്ഠന്‍ വിശദീകരിക്കുന്നു. ഈ പ്രതികരണം ബിജെപിക്കാര്‍ ചര്‍ച്ചയാകുന്നുണ്ട്. ഒന്നും ആരോടും പറയാത്ത മണികണ്ഠന്‍ എങ്ങനെ മരണ മൊഴി നല്‍കിയെന്ന ചോദ്യമാണ് ബിജെപി ഉയര്‍ത്തുന്നത്. ഇതാണ് വിവാദത്തിന് കാരണം.
എന്നാല്‍ വേണുഗോപാലന്‍ നായര്‍ മരണം ആത്മഹത്യയാണെന്ന് തിരുവനന്തപുരം പൊലീസ്പറയുന്നു. ശബരിമല പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഒരു സംഘടന നടത്തുന്ന സമരവുമായി ഈ സംഭവത്തിന് ബന്ധമില്ല. വ്യാഴാഴ്ച വെളുപ്പിന് ഒന്നരയോടു കൂടിയാണ് വേണുഗോപാലന്‍ നായര്‍ ശരീരത്തില്‍ തീ കൊളുത്തിയത്. സ്ഥലത്തുണ്ടായിരുന്ന പേട്ട പൊലീസ് സ്‌റ്റേഷന്‍ എസ്‌ഐ ആര്‍.കെ.പ്രതാപചന്ദ്രനും സംഘവും ചേര്‍ന്ന് തീ കെടുത്തുകയും പൊള്ളലേറ്റയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. പ്ലംബിങ് ഇലക്ട്രിക് ജോലികള്‍ക്ക് സഹായിയായി പോകുന്ന ഇയാള്‍ക്ക് പ്രത്യേക രാഷ്ട്രീയ ബന്ധങ്ങളില്ലെന്നു പൊലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതാണ് വിവാദങ്ങള്‍ക്ക് പുതിയ മുഖം നല്‍കുന്നത്.
അതേസമയം മരണ മൊഴിയില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും സഹോദരന്‍ പറഞ്ഞിട്ടുണ്ട്. ശബരിമലയിലെ ആചാര ലംഘന വിഷയത്തില്‍ നാളുകളായി മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു വേണുഗോപാല്‍. വര്‍ഷങ്ങളായി മുടങ്ങാതെ മലയ്ക്ക് പോകുന്ന വേണുഗോപാല്‍ ഇത്തവണ മാലയിട്ടിരുന്നില്ലെന്നും സഹോദരങ്ങള്‍ വ്യക്തമാക്കി അവസാന നിമിഷവും ശരണ മന്ത്രം ഉരുവിട്ടായിരുന്നു വേണുഗോപാലന്‍ നായരുടെ മരണമെന്നും സഹോദരങ്ങള്‍ പറഞ്ഞു. ഗുരുതര പൊള്ളലേറ്റ് ബോധം മറയുമ്പോഴും സഹോദരന്റെ നാവില്‍ നിന്നും ശരണം വിളി മാറിയിരുന്നില്ല. യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ വേണുഗോപാല്‍ അസ്വസ്ഥനായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു.
ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് ആശുപത്രിയില്‍ എത്തി ഇയാളുടെ മൊഴി രേഖപ്പെടുത്തിയിരുന്നുവെന്നാണ് പൊലീസ് വിശദീകരണം. ജീവിത നൈരാശ്യം മൂലവും തുടര്‍ന്നു ജീവിക്കുവാന്‍ ആഗ്രഹം ഇല്ലാത്തതുകൊണ്ടുമാണ് കൃത്യം ചെയ്തതെന്നും മരണ വെപ്രാളത്തില്‍ സമരപന്തലിന് സമീപത്തേക്ക് ഓടിയതാണെന്നും ഇയാള്‍ മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിട്ടുണ്ട്. ശബരിമലയുമായി ആത്മഹത്യയ്ക്ക് ബന്ധമില്ലെന്ന് വിശദീകരിക്കാനാണ് പൊലീസ് ശ്രമം. വേണുഗോപാലന്‍ നായരുടെ ആത്മഹത്യക്ക് പിന്നാലെ സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ത്ഥാടകരെ ഒഴിവാക്കിയിട്ടുണ്ട്.
തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ പെട്രോള്‍ ഒഴിച്ച് തീ കൊടുത്തശേഷം സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപിയുടെ സമരപ്പന്തലിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. പാര്‍ട്ടിപ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് തീഅണച്ചു. അയ്യപ്പന്റെ അടുത്തേക്ക് പോകുന്നു എന്ന് അമ്മയോട് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വേണു ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ സെക്രട്ടേറിയറ്റിന് മുന്നില്‍ എത്തി ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് ബിജെപി പറയുന്നത്. സംഭവം കണ്ട് പൊലീസും ബിജെപിയുടെ സമരപ്പന്തലില്‍ ഉണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് നിരാഹാരപ്പന്തലിലെ കുടിവെള്ളം എടുത്ത് തീ കെടുത്തുകയായിരുന്നു. ശരണം വിളിച്ചുകൊണ്ടാണ് ഇയാള്‍ ഓടിയെത്തിയതെന്നും പൊള്ളലേറ്റ് പിടയുമ്‌ബോഴും അയ്യപ്പന് വേണ്ടി എനിക്ക് ഇത്രയേ ചെയ്യാന്‍ സാധിക്കൂ എന്ന് വേണുഗോപാലന്‍ നായര്‍ പറഞ്ഞതായും നിരാഹാരപ്പന്തലില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞു.
ഓട്ടോ െ്രെഡവറും പ്ലംബ്ലറുമാണ് വേണുഗോപാലന്‍ നായര്‍. അയ്യപ്പഭക്തനായ വേണുഗോപാലന്‍ നായര്‍ മുന്‍ വര്‍ഷങ്ങളില്‍ അരവണ പാക്കിങ്ങിനായി ശബരിമലയില്‍ പോയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇത്തവണ യുവതീ പ്രവേശനത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നതിനാല്‍ താന്‍ ശബരിമലയില്‍ പോകുന്നില്ലെന്ന് നാട്ടുകാരോട് ഇദ്ദേഹം പറഞ്ഞിരുന്നു. താന്‍ അയ്യപ്പനെ കാണാന്‍ പോകുന്നു എന്നു പറഞ്ഞാണ് വേണുഗോപാലന്‍ നായര്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. വേണുഗോപാലന്‍നായരുടെ മരണം വേദനാ ജനകമാണെന്നും ഇതിന് ഉത്തരവാദി കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ബിജെപി നേതാവ് സി.കെ പത്മനാഭന്‍ നിരാഹാരപ്പന്തലില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























