വിദേശ വനിതക്ക് ജനിച്ച കുഞ്ഞിന് ഒരിക്കലും തന്റെ രാജ്യത്തെ സ്നേഹിക്കാനോ രാഷ്ട്ര താൽപര്യങ്ങളോ ഉണ്ടാവില്ല ; കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ രൂക്ഷമായി അധിക്ഷേപിച്ച് ബി ജെ പി നേതാവ് രംഗത്ത്

നിയമസഭ തെരഞ്ഞെടുപ്പിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ രൂക്ഷമായി അധിക്ഷേപിച്ച് ബി ജെ പി നേതാവ് രംഗത്ത്. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള ബി ജെ പി എം എൽ എ ആയ കൈലാശ് വിജയ്‍വര്‍ഗിയ ആണ് രാഹുലിനെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. വിദേശ വനിതക്ക് ജനിച്ച കുഞ്ഞിന് രാജ്യസ്നേഹം ഉണ്ടാകില്ലെന്നാണ് രാഹുലിന് നേരെ കൈലാശിന്റെ അധിക്ഷേപം. തന്റെ ട്വിറ്ററിലൂടെയായിരുന്നു ബിജെപി നേതാവിന്റെ വിവാദ പരാമർശം.
'വിദേശ വനിതക്ക് ജനിച്ച കുഞ്ഞിന് ഒരിക്കലും തന്റെ രാജ്യത്തെ സ്നേഹിക്കാനോ രാഷ്ട്ര താൽപര്യങ്ങളോ ഉണ്ടാവില്ല'- എന്നായിരുന്നു കൈലാസിന്റെ ട്വീറ്റ്. 'ശനിയാഴ്ചയിലെ പ്രചോദനം' എന്ന ഹാഷ്ടാഗോടുകൂടിയാണ് നേതാവ് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ വർഷങ്ങളായി കോൺഗ്രസിനൊപ്പം നിന്ന് പ്രവർത്തിച്ച സോണിയ ഗാന്ധിയെ പറ്റിയുള്ള വിദ്വേഷ പരാമര്‍ശത്തിനെതിരെ നിരവധി പേർ ട്വിറ്ററിലൂടെ പ്രതിക്ഷേധിക്കുകയും വിമര്‍ശനമുയര്‍ത്തുകയും ചെയ്തതോടെ കൈലാശ് ട്വീറ്റ് പിൻവലിക്കുകയായിരുന്നു.
കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദിയാണ് കൈലാശിന്റെ ട്വീറ്റിനെതിരെ ആദ്യം രംഗത്തെത്തിയത്. മധ്യപ്രദേശിലെ തോൽവി കാരണം കൈലാശ് മാനസികമായി തകർന്ന് പോയെന്നും എത്രയും പെട്ടെന്ന് ചികിത്സ ആവശ്യമാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. രാഹുലിന്റെ അമ്മയും മുതിർന്ന കോൺഗ്രസ് നേതാവുമായ സോണിയ ഗാന്ധി ഇറ്റലിയിലാണ് ജനിച്ചത്. എന്നാല്‍ തന്റെ ‘യഥാര്‍ത്ഥ രാജ്യം’ ഇന്ത്യയാണെന്ന് സോണിയ ഗാന്ധി നേരത്തെ പലപ്പോഴും പ്രതികരിച്ചിട്ടുണ്ട്.
മുൻപും കൈലാഷ് ഇത്തരത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ദില്ലിയില്‍ പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായപ്പോൾ പെണ്‍കുട്ടികളെ അപമാനിക്കുന്ന തരത്തില്‍ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. സ്വന്തം അതിര്‍ വരമ്പുകള്‍ ലംഘിക്കുന്ന പെണ്‍കുട്ടികള്‍ അതിന്റെ വില നല്‍കേണ്ടി വരുമെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഇതിന് പിന്നാലെ മധ്യപ്രദേശിനെ പിടിച്ചു കുലുക്കിയ വ്യാപം അഴിമതി ചെറിയ സംഭവമാണെന്നും അതിന് വലിയ പ്രധാന്യം നല്‍കേണ്ട ആവശ്യമില്ലെന്നും കൈലാഷ് പ്രതികരിച്ചിരുന്നു.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാണ് ബി ജെ പി ഏറ്റുവാങ്ങിയത്. മൂന്നു സുപ്രധാന സംസ്ഥാനങ്ങളില്‍ ബി ജെ പി സമാനതകളില്ലാത്ത തോല്‍വിയാണ് നേരിട്ടത്. 2014 ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി കേന്ദ്ര സര്‍ക്കാരിന്‍റെ ചുക്കാന്‍ പിടിക്കാന്‍ തുടങ്ങിയതിന് ശേഷം ബി ജെ പി നേരിടുന്ന ഏറ്റവും വലിയ തോല്‍വിയായിരിക്കുമിതെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരിത്തല്‍.
2014ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പി വൻ മുന്നേറ്റം കാഴ്ചവെച്ചിരുന്നു. എന്നാൽ, 2019ലെ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഇത് ആവർത്തിക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. മധ്യപ്രദേശിൽ-11, രാജസ്ഥാൻ-13, ഛത്തീസ്ഗഢ്-9, എന്നിങ്ങനെയായിരിക്കും ബി.ജെ.പിക്ക് വിവിധ സംസ്ഥാനങ്ങളിലുണ്ടാവുന്ന സീറ്റ് നഷ്ടം. ഇത് ഇനിയും വർധിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഒരു സീറ്റ് മാത്രമാണ് ബി.ജെ.പിയുടെ സാധ്യതയായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
കണക്കുകളില്‍ മാത്രമല്ല രാഷ്ട്രീയമായും കനത്ത വെല്ലുവിളിയാണ് ബിജെപിക്കും നരേന്ദ്രമോദിക്കും നിയമസഭാതിരഞ്ഞെടുപ്പുഫലം ഉയര്‍ത്തുന്നത്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സമീപസംസ്ഥാനങ്ങളില്‍ ഇതിന്റെ പ്രതിഫലനം ഉണ്ടാകാനുള്ള സാധ്യതയും കരുത്താര്‍ജിക്കുന്ന പ്രതിപക്ഷഐക്യവുമാണ് അതില്‍ പ്രധാനം. ശിവസേന ഉള്‍പ്പെടെയുള്ള എന്‍ഡിഎ ഘടകകക്ഷികള്‍ ഈ ജനവിധി ചൂണ്ടിക്കാട്ടി ബിജെപിയോട് കനത്ത വിലപേശലിന് മുതിരുമെന്നും ഉറപ്പാണ്. ആഴത്തില്‍ മുറിവേറ്റെങ്കിലും തകര്‍ന്നടിഞ്ഞില്ല എന്നത് ബിജെപിക്കും പ്രതീക്ഷ നല്‍കുന്നു. വാജ്പേയ്–അദ്വാനി കാലത്തേക്കാള്‍ മോദി–ഷാ കൂട്ടുകെട്ടിന് ആര്‍എസ്എസുമായുള്ള ഉറച്ച ബന്ധവും പാര്‍ട്ടിയിലെ കെട്ടുറപ്പും അവര്‍ക്ക് തുണയാണ്.
നോട്ട് നിരോധനം. വിലക്കയറ്റം, കര്‍ഷക രോഷം എന്നിവക്കു പുറമെ ഗോസംരക്ഷണവും അടിച്ചു കൊല്ലലും വര്‍ഗീയ പ്രസ്ംഗങ്ങളും ബി.ജെ.പി.യെ തിരിച്ചുകുത്തിയെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha
























