''നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടേ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം'; വനിതാ മതിലിനു പിന്തുണച്ച് മഞ്ജു വാര്യർ

കേരളം കൈവരിച്ച സാമൂഹ്യ പരിഷ്‌കരണ നേട്ടങ്ങൾ മുന്നോട്ട‌് കൊണ്ടുപോകുന്നതിനും നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും സ്ത്രീ പുരുഷ സമത്വം ഉയർത്തിപ്പിടിക്കുന്നതിനുമുള്ള ലക്ഷ്യത്തോടെ ജനുവരി ഒന്നിന് സംസ്ഥാനത്ത് കാസർകോട‌് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന വനിതാ മതിലിന് പിന്തുണയുമായി നടി മഞ്ജു വാര്യര്‍. വനിതാ മതിന്‍റെ പേജിലാണ് മഞ്ജുവിന്‍റെ പിന്തുണ അറിയിച്ചുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തത്. ''നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടേ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം'' എന്നും മഞ്ജു വാര്യര്‍ വീഡിയോയില്‍ പറഞ്ഞു.
വനിതാ മതിലില്‍ മൂന്ന് ദശലക്ഷം വനിതകളെ ഇടതുമുന്നണി അണിനിരത്തുമെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍ വ്യക്തമാക്കിയിരുന്നു. വനിതാ മതിലിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും ഇടതുമുന്നണി കണ്‍വീനര്‍ പറഞ്ഞു. വനിതാ മതില്‍ സൃഷ്ടിക്കാനും വനിതകളെ ഇതില്‍ പങ്കെടുപ്പിക്കാനും സർക്കാരിന്‍റെ പണം ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍, വനിതാ മതിലെന്ന ആശയത്തിന് സര്‍ക്കാര്‍ പ്രചാരണം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം 'വനിതാമതിൽ വർഗീയ മതിൽ' എന്ന പ്രചാരണവുമായി മുന്നോട്ടുപോകാനാണ് യുഡിഎഫിന്റെ തീരുമാനം
ജനുവരി ഒന്നിന് സംസ്ഥാനത്ത് കാസർകോട‌് മുതൽ തിരുവനന്തപുരം വരെയാണ് വനിതാ മതിൽ സംഘടിപ്പിക്കുന്നത്. എന്നാൽ, ജില്ലാതല സംഘാടക സമിതി യോഗത്തിൽ പങ്കെടുത്ത സംഘടനകൾ സംഘാടന തലത്തിൽ നടത്തിയിട്ടുള്ള ഒരുക്കങ്ങളും ക്രമീകരണങ്ങളും സംബന്ധിച്ച് ചർച്ച നടത്തി. ഈ ചർച്ചയിലാണ് സംഘടനകൾ സ്വന്തം നിലയിൽ ജില്ലയിൽനിന്നും പങ്കെടുപ്പിക്കുന്നതിന് ലക്ഷ്യമിട്ട പ്രവർത്തകരുടെ എണ്ണം വ്യക്തമാക്കിയത്. ഇതുപ്രകാരം ജില്ലയിൽനിന്നും 45,000 സ്ത്രീകളെ വനിതാ മതിലിൽ പങ്കെടുപ്പിക്കുന്നതിന് യോഗത്തിൽ തീരുമാനമെടുത്തു. കാസർകോട‌് മുതൽ തിരുവനന്തപുരം വരെ 620 കിലോമീറ്റർ നീളത്തിൽ തീർക്കുന്ന വനിതാമതിലിൽ എറണാകുളം ജില്ലയിൽ കറുകുറ്റി- അരൂർ ദേശീയപാത സെഗ്‌മെന്റിൽ ആലുവ ഭാഗത്താണ് ജില്ലയിൽനിന്നുള്ളസ‌്ത്രീകൾ വനിതാ മതിലിൽ പങ്കാളികളാകുന്നത്.
അതേസമയം അവധിയെടുക്കാതെ കുടുംബശ്രീ ജീവനക്കാർ വനിതാ മതിലിൽ പങ്കെടുത്താൽ ചെറുക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വനിതാ മതിൽ എന്തിനെന്ന് വിശദീകരിക്കാൻ മുഖ്യമന്ത്രിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാത്ത സർക്കാർ നടത്തുന്ന വനിതാ മതിൽ പ്രഹസനമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.കെ ശശിയെ പുറത്താക്കിയില്ലെങ്കില്‍ വനിതാ മതിലിലും സി.പി.ഐമ്മിന്റെ ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്ന് സാറാ ജോസഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനെ വിമര്‍ശിച്ചുകൊണ്ട് സി.പി.ഐ.എം സഹയാത്രിക കൂടിയായ സുജ സൂസന്‍ ജോര്‍ജ്ജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തി. രഹ്നാ ഫാത്തിമയ്ക്ക് ജാമ്യം അനുവദിച്ചപ്പോള്‍ ടീച്ചര്‍ വനിതാമതിലിനോട് അനുകൂല നിലപാടെടുത്തപ്പോള്‍ ഞങ്ങള്‍ക്ക് അത് ഊര്‍ജ്ജം പകര്‍ന്നിരുന്നു. എന്നാല്‍ പി.കെ ശശി യ്‌ക്കെതിരായ പരാതിയുമായി ബന്ധപ്പെട്ട് കമ്മീഷന്റേതെന്ന പേരില്‍ പുറത്തു വന്ന റിപ്പോര്‍ട്ട് വീണ്ടും ടീച്ചറുടെ നിലപാട് മാറ്റി. നിരാശാജനകമാണ് ആ നിലപാട് മാറ്റം.എല്ലാം പരിഹരിച്ചിട്ടേ ഇന്നത്തെ അനിവാര്യമായ സാമൂഹ്യസാഹചര്യങ്ങളോട് പ്രതികരണമായൊരുങ്ങുന്ന പ്രതിരോധത്തിനൊപ്പം അണിചേരൂ എന്ന് തീരുമാനിക്കുന്നത് ശരിയാണോയെന്ന് പരിശോധിക്കണമെന്നും സുജ സൂസന്‍ ജോര്‍ജ്ജ് പറഞ്ഞു.
https://www.facebook.com/Malayalivartha
























