സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിൽ നിന്ന് ഇലയ്ക്കും മുള്ളിനും കേടില്ലാതെ തടിതപ്പി മഞ്ജു വാര്യർ; സര്‍ക്കാരിന്റെ പല പദ്ധതികളിലും ബ്രാന്‍ഡ് അംബസിഡറായ മഞ്ജു വാര്യർ പിന്മാറിയത് മോഹൻലാലിൻറെ ഇടപെടലിൽ- മഞ്ജുവിന്റെ പിന്മാറ്റം സർക്കാരിന് കനത്ത തിരിച്ചടിയാകുന്നു

യുവതീ പ്രവേശനത്തിനെതിരായ സമരങ്ങളുടെ പശ്ചാത്തലത്തില്‍ കേരള നവോത്ഥാന സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കാനുദ്ദേശിക്കുന്ന വനിത മതില്‍ പരിപാടിയില്‍ നിന്ന് സര്‍ക്കാരിന്റെ പല പദ്ധതികളിലും ബ്രാന്‍ഡ് അംബസിഡറായ മഞ്ജു വാര്യർ പിന്മാറിയത് വനിതാ മതിലിന് കനത്ത തിരിച്ചടിയാകുന്നു.
'വുമന്‍സ് വാള്‍' എന്ന ഫേസ്‌ബുക് പേജിലെ വിഡിയോയിലൂടെയാണു താരം വനിതാമതിലില്‍ പങ്കെടുക്കുമെന്ന് അറിയിച്ചത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ജനുവരി ഒന്നിനാണ് മതില്‍ സംഘടിപ്പിക്കുന്നത്. എന്നാല്‍ വൈകുന്നേരമായപ്പോള്‍ നിലപാട് മാറ്റി. സംസ്ഥാനസര്‍ക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും ഞാന്‍ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും.
സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണെന്ന് മഞ്ജു പറഞ്ഞു. ഇതോടെ നാണക്കേടായത് സര്‍ക്കാരിനാണ്. മഞ്ജുവാകട്ടേ സംഘിയായി മാറുകയും ചെയ്തു. ശബരിമലയെ വനിതാ മതിലുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് പറയുമ്ബോഴും പൊതു സമൂഹത്തിന്റെ വിലയിരുത്തല്‍ അങ്ങനെ അല്ല. ഈ സാഹചര്യത്തിലാണ് മഞ്ജുവിന്റെ പിന്മാറ്റം.
വൈകാരികമായ പല വിഷയങ്ങളുമായി വനിതാമതില്‍ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാന്‍ ബോധവതിയായിരുന്നില്ല. അതും എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. ഒന്നിന്റെ പേരിലും ആരും വിഘടിച്ചുനില്‍ക്കരുത് എന്ന് കരുതുന്നയാളാണ് ഞാന്‍. പ്രളയകാലത്ത് ലോകത്തിന് മുഴുവന്‍ മാതൃകയാകുന്ന തരത്തില്‍ ജാതിയും മതവും രാഷ്ട്രീയവും മറന്ന് നമുക്കിടയിലുണ്ടായ കൂട്ടായ്മ എന്നും നിലനില്ക്കണമെന്നും ആഗ്രഹിക്കുന്നു.
പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം എനിക്കില്ല. കലയാണ് എന്റെ രാഷ്ട്രീയം. അതിനപ്പുറം എനിക്കൊന്നുമില്ല. അതുകൊണ്ടുതന്നെ ഏത് പാര്‍ട്ടികളുടെ പേരിലായാലും രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനില്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കട്ടെയെന്ന കൃത്യതയുള്ള മറുപടിയാണ് മഞ്ജു രണ്ടാമത് തന്നത്. ആദ്യത്തെ അനുകൂല പോസ്റ്റ് സൈബര്‍ സഖാക്കള്‍ വലിയ ചര്‍ച്ചായക്കി. കേരളത്തില്‍ ഏറ്റവും ആരാധകരുള്ള ലേഡി സൂപ്പര്‍ സ്റ്റാര്‍ സര്ക്കാരിന് അനുകൂലമാണെന്ന വാദം സജീവമായി. ഇതോടെ ചില ഇടപെടലുകള്‍ എത്തി. ഇതോടെയാണ് മഞ്ജു പിന്മാറിയത്.
മഞ്ജു സര്‍ക്കാരിനെ പിന്തുണച്ചത് ഏറ്റവും നാണക്കേടായത് പരിവാറുകാര്‍ക്കാണ്. സിനിമയിലെ ബന്ധങ്ങളിലൂടെ അവര്‍ മഞ്ജുവിനെ സ്വാധീനിച്ചു. മോഹന്‍ലാലും മഞ്ജുവുമായി സംസാരിച്ചുവെന്നാണ് സൂചന. മോഹന്‍ലാലും ഇടപെട്ടു. ഇതോടെയാണ് മഞ്ജു പിന്മാറിയത്. ഒടിയന്‍ പോലൊരു സിനിമ തിയേറ്ററില്‍ ഓടുമ്പോൾ വനിതാ മതിലിലെ നിലപാട് എടുക്കല്‍ സിനിമയെ പോലും ബാധിക്കുമെന്ന് മോഹന്‍ ലാലും തിരിച്ചറിഞ്ഞു.
അങ്ങനെ ഒറ്റ ദിവസം കൊണ്ട് മഞ്ജു വനിതാ മതിലിനെ തള്ളി പറഞ്ഞു. ഇതോടെ സൈബര്‍ സഖാക്കള്‍ക്ക് മഞ്ജു സംഘിയായി. പ്രചരണങ്ങള്‍ വ്യാപകമാവുകയും ചെയ്തു. മഞ്ജു അടിയുറച്ച ദൈവ വിശ്വാസിയാണ്. അതുകൊണ്ട് വനിതാ മതിലിനുള്ള മഞ്ജുവിന്റെ ആദ്യ പിന്തുണയെ ആവേശത്തോടെയാണ് സൈബര്‍ സഖാക്കള്‍ ചര്‍ച്ചയാക്കിയത്. അവര്‍ക്ക് നടിയുടെ പിന്മാറ്റം വേദനയുമായി. ഈ സാഹചര്യത്തിലാണ് മഞ്ജുവിനെ സംഘിയാക്കുന്നത്.
വനിത മതിലിന് ആദ്യം പിന്തുണ പ്രഖ്യാപിച്ച് മഞ്ജു എത്തിയപ്പോൾ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗത്തിന്റെ ആക്രമണം തന്നെ താരത്തിന് നേരെ ഉണ്ടായിരുന്നു. ‘നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടേ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം’- ഇതായിരുന്നു മഞ്ജു വാര്യര്‍ വീഡിയോയില്‍ പറഞ്ഞത് .ഈ വീഡിയോ വന്നതിനു പിന്നാലെയാണ് ഇസ്ലാം-സംഘപരിവാര്‍ അനുകൂലികള്‍ ഉള്‍പ്പെടെ മഞ്ജുവിനെതിരേ അശ്ലീല പരാമര്‍ശങ്ങളോടെയുള്ള അക്രമവുമായി എത്തിയത്.
മഞ്ജു വാര്യരുടെ ഔദ്യോഗിക ഫെയ്‌സബുക്ക് പേജിലും വനിത മതിലിന്റെ ഫെയ്‌സ്ബുക്ക് പേജിലും മഞ്ജുവിനെതിരേയുള്ള അധിക്ഷേപങ്ങള്‍ നിറഞ്ഞിരുന്നു. വനിത മതിലിന് ഒപ്പം നിന്നാല്‍ സ്ത്രീ പ്രേക്ഷകര്‍ മഞ്ജുവിനെ തള്ളിക്കളയും എന്നാണ് ഒരാക്ഷേപം. നടിയുടെ വ്യക്തിജീവിതത്തേയും മോശമായ രീതിയില്‍ അക്ഷേപിക്കുന്നവരുടെ എണ്ണമാണ് കൂടുതല്‍. സ്വന്തം മകളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചുപോയ സ്ത്രീയെന്നാണ് ആക്ഷേപം. നിയമസഭയിലേക്കോ ലോകസഭയിലേക്കോ ഒരു സീറ്റ് തരപ്പെടുത്താന്‍ വേണ്ടിയാണ് മഞ്ജുവിന്റെ ഈ നീക്കമെന്ന പരിഹാസവും ഉണ്ട്. അവാര്‍ഡ് ലക്ഷ്യമാക്കിയാണ് മഞ്ജുവിന്റെ നീക്കമെന്നും ചിലര്‍ വിമര്‍ശിക്കുന്നു. മഞ്ജുവിന്റെ സിനിമകള്‍ ബഹിഷ്‌കരിക്കുമെന്ന ഭീഷണിയും പലരും ഉയര്‍ത്തുന്നുണ്ട്.
ഇടത് സാസംകാരിക നായകര്‍ മാത്രമാണ് വനിതാ മതിലിനെ പിന്തുണച്ചത്. ഈ സാഹചര്യത്തിലാണ് മഞ്ജു വാര്യരെ മതിലിന്റെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. വനിതാമതില്‍ വിജയിപ്പിക്കാന്‍ പി.സതീദേവി കണ്‍വീനറായി സംഘാടക സമിതിയും 101 അംഗങ്ങളുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. വനിതാമതില്‍ ചരിത്രസംഭവമാക്കാന്‍ പുരോഗമനാഭിമുഖ്യമുള്ള എല്ലാ വനിതകളും പങ്കെടുക്കണമെന്നു സംഘാടകസമിതി ആഹ്വാനം ചെയ്തു. ഇതിന് ആളെ ചേര്‍ക്കാനായിരുന്നു മഞ്ജുവിനെ പോലുള്ള ബ്രാന്‍ഡ് അംബാസിഡര്‍മാരെ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതും പരാജയപ്പെട്ടതും.
https://www.facebook.com/Malayalivartha
























