ഐ. എസ്. ആര്‍. ഒ. ചാരക്കേസിലെ ഇരയായ നമ്പി നാരായണന്‍ വിരല്‍ ചൂണ്ടുന്നു, വി എസ് എന്ന കള്ളനാണയത്തിന് നേർക്ക്

കോളിളക്കം സൃഷ്ടിച്ച ഐ. എസ്. ആര്‍. ഒ. ചാരക്കേസിലെ ഇരയായ നമ്പി നാരായണന്‍ തന്നെ കുറ്റവാളിയാക്കിയ ഭരണകൂടത്തോടും സമൂഹത്തോടും ഒറ്റയ്ക്കുനിന്നു പൊരുതി വിജയം വരിച്ച വ്യക്തിയാണ്. രാഷ്ട്രീയ- ഉദ്യോഗസ്ഥ രംഗത്തെ പ്രമുഖരെക്കുറിച്ച് കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാവുകയാണ്.
പല രാഷ്ട്രീയ നേതാക്കളും തെറ്റു മനസ്സിലാക്കി തങ്ങളുടെ നിലപാട് തിരുത്തിയിട്ടും വി.എസ്. അച്യുതാനന്ദന്‍ തിരുത്താനുള്ള മനസ്സ് കാണിച്ചില്ലെന്ന് അദ്ദേഹം ഒരു ടെലിവിഷന്‍ പരിപാടിയില്‍ വെട്ടിത്തുറന്നു പറഞ്ഞു. ഒരിക്കലെടുത്ത നിലപാട് തിരുത്തുവാന്‍ വിഎസിനു കഴിയില്ല. താന്‍ മാത്രം ശരിയെന്നു കരുതുന്ന ആളാണ് അദ്ദേഹമെന്നാണ് നമ്പി നാരായണന്റെ അഭിപ്രായം.
പോലീസ് ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചാണ് നായനാരെക്കാണ്ട് പുനരാന്വേഷണം നടത്താന്‍ തീരുമാനിപ്പിച്ചത്. പിന്നീട് തന്റെ നിരപരാധിത്വം മനസ്സിലാക്കി അദ്ദേഹം ആ നിലപാട് തിരുത്തി. അത് വിഎസില്‍ നിന്നുണ്ടായില്ല എന്ന് നമ്പി നാരായണന്‍ വ്യക്തമാക്കി.
തന്നെ ഏറ്റവുമധികം ദ്രോഹിച്ച ഉദ്യോഗസ്ഥനെ പേരെടുത്തു പറഞ്ഞ് വിമര്‍ശിക്കാനും നമ്പി നാരായണന്‍ മറന്നില്ല. അത് ടി.പി.സെന്‍കുമാറാണ്. അമിത താല്‍പര്യമാണ് ഇക്കാര്യത്തില്‍ സെന്‍കുമാറെടുത്തത്. അന്വേഷിക്കാന്‍ അധികാരമില്ലെന്നു കോടതി എടുത്തു പറഞ്ഞിട്ടും കേസുമായി മുന്നോട്ടുപോവുകയാണ് സെന്‍കുമാര്‍ ചെയ്തത്. അദ്ദേഹത്തിനെതിരേ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള കേസ് തുടരുക തന്നെ ചെയ്യും.
സാധാരണഗതിയില്‍ പോസ്റ്റിലൂടെ അയച്ചു തരേണ്ട നഷ്ടപരിഹാരം പൊതുയോഗം സംഘടിപ്പിച്ച് അവിടെവച്ചുതന്നത് പിണറായി വിജയന്റെ മഹാമനസ്കതയായി നമ്പി നാരായണന്‍ എടുത്തു പറഞ്ഞു. ഇന്ത്യയില്‍ ഒരു ഭരണാധികാരിയും ചെയ്യാത്ത കാര്യമാണ്.
പിണറായി സര്‍ക്കാര്‍ തനിക്കു നല്‍കുന്ന പിന്തുണ സെന്‍കുമാറിനോടുള്ള വിരോധം കൊണ്ടാണെന്ന പരാമര്‍ശത്തെ അദ്ദേഹം നിഷേധിച്ചു. സിബി മാത്യൂസിനെക്കുറിച്ച് തനിക്കിപ്പോള്‍ പാവം തോന്നുകയാണ് എന്നായിരുന്നു നമ്പി നാരായണന്റെ ഒരു പാരമര്‍ശം.ആ പോലീസ് ഉദ്യോഗസ്ഥന്റെ ഇപ്പോഴത്തെ അവസ്ഥയാകാം നമ്പി നാരായണന്‍ മനസ്സില്‍ കണ്ടത്.പ്രവര്‍ത്തിക്കേണ്ടസമയത്ത് സിബി മാത്യൂസ് പ്രവര്‍ത്തിച്ചില്ല. താന്‍ നിസ്സാഹയാനാണ് പിന്നീട് ആത്മകഥയില്‍ സിബി എഴുതിയിട്ടുണ്ടല്ലോ എന്നു പറഞ്ഞപ്പോള്‍ അത് അംഗീകരിക്കാനാവില്ല എന്ന് നമ്പി നാരായണന്‍ പറഞ്ഞു. തന്നെ അറസ്റ്റ് ചെയ്ത സമയത്ത് തനിക്ക് പറയാനുള്ളത് ഒന്നു കേള്‍ക്കാനുള്ള മനസ് കൂടി അദ്ദേഹം കാണിച്ചില്ല.
ഈ കേസില്‍ അന്നെടുത്ത നിലപാടിനെക്കുറിച്ച് എകെ ആന്റണിയുടെ ഉള്ളില്‍ കുറ്റബോധമുണ്ടെന്നാണ് തനിക്കു തോന്നുന്നതെന്നു നമ്പി നാരായണന്‍ പറഞ്ഞു. അദ്ദേഹമത് എന്നെങ്കിലും വെളിപ്പെടുത്തുമായിരിക്കാം.
എന്നാല്‍, ഈ വിഷയത്തില്‍ ഏറ്റവും ഏറെ നീതി ലഭിക്കേണ്ട വ്യക്തിത്വം കെ.കരുണാകരന്‍ ആണ്. ആരും അതിനായി പരിശ്രമിക്കുന്നില്ല. പുത്രനോ പുത്രിയോ പോലും അതിനു ശ്രമിക്കുന്നില്ല എന്ന വാദം അംഗീകരിക്കുന്നില്ല. കരുണാകരനു നീതി നല്‍കേണ്ടത് അവരുടെ കടമയല്ല, സമൂഹത്തിന്റേതാണ്. ഇതാണ് നമ്പി നാരായണന്റെ വിശദീകരണം.
അടുത്ത തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണങ്ങളെ അദ്ദേഹം നിഷേധിച്ചു. ഇത്രയും നാള്‍ വിമര്‍ശിച്ചുകൊണ്ടിരുന്ന രാഷ്ട്രീയമേഖലയിലേക്കിറങ്ങുവാന്‍ എന്തായാലും ആഗ്രഹമില്ല എന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു.
ഇതൊരു കള്ളക്കേസാണ് എന്ന് ഇന്ന് എല്ലാവര്‍ക്കും അരിയാം. ആരൊക്കെ ചെയ്തു എന്നറിയാം. പക്ഷേ,എന്തുകൊണ്ടാണ് ചെയ്തതെന്നു പുറത്തു കൊണ്ടുവരണം. അതിനാണ് തന്റെ ഇനിയുള്ള പരിശ്രമമെന്ന് നമ്പി നാരായണന്‍ വ്യക്തമാക്കി.
നീതി തിരിച്ചുപിടിക്കാന്‍ ഒറ്റയ്ക്കു പൊരുതാനിറങ്ങിയ ഒരു മനുഷ്യന്റെ തളരാത്ത പോരാട്ടവീര്യത്തിന്റെ ഉദാഹരണമായാണ് നമ്പി നാരായണന്‍. കാല്‍നൂറ്റാണ്ടാണ് തന്റെ നിരപരാധിത്വം തെളിയിക്കുവാനായി അദ്ദേഹം ചെലവഴിച്ചത്. അത്തരം ചില മാതൃകകള്‍ കൂടിയില്ലെങ്കില്‍ ജനാധിപത്യത്തിന്റെ ശക്തിയും സാധ്യതയും നമുക്ക് തിരച്ചറിയാന്‍ കഴിയുകയില്ല.
https://www.facebook.com/Malayalivartha
























