നിലപാട് കടുപ്പിച്ച് ഹൈക്കോടതി; കെഎസ്‍ആർടിസിയിലെ താൽക്കാലികജീവനക്കാരെ ഉടൻ പിരിച്ചുവിടണം; ഇന്ന് മുതൽ ഒരു താൽക്കാലിക ജീവനക്കാരൻ പോലും സർവീസിലില്ല എന്ന് ഉറപ്പുവരുത്തണമെന്ന് കർശന നിർദ്ദേശം

എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് കെഎസ്‌ആര്‍ടിസിക്ക് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കെഎസ്‍ആർടിസിയിലെ താൽക്കാലികജീവനക്കാരെ ഉടൻ പിരിച്ചുവിടണമെന്ന് ഹൈക്കോടതി. കെഎസ്ആർടിസിക്കെതിരെ രൂക്ഷവിമർശനമുയർത്തിയ ഹൈക്കോടതി ഇന്ന് മുതൽ ഒരു താൽക്കാലിക ജീവനക്കാരൻ പോലും സർവീസിലില്ല എന്ന് ഉറപ്പുവരുത്തണമെന്നും കർശനനിർദേശം നൽകി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിച്ചത്. താൽക്കാലിക ജീവനക്കാർ നൽകിയ പുനഃപരിശോധനാഹർജി പരിഗണിക്കാനും ഹൈക്കോടതി വിസമ്മതിച്ചു.
വെറുതേ സമയം നീട്ടിക്കൊണ്ടുപോവുകയാണോ എന്ന് കോടതി കെഎസ്ആർടിസിയോട് ചോദിച്ചു. പിഎസ്‍സി നിയമിച്ചവർക്ക് ജോലി നൽകുന്നതിന് എന്താണ് തടസ്സമെന്ന് മനസ്സിലാകുന്നില്ല. ഇക്കാര്യത്തിൽ ഇനി നടപടി വൈകിയാൽ കെഎസ്ആർടിസിയുടെ തലപ്പത്തുള്ളവർക്കെതിരെ നടപടിയുമായി മുന്നോട്ടുപോകാനറിയാമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.
താൽക്കാലികജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് കൊടുത്തതായി ഹൈക്കോടതിയെ കെഎസ്ആർടിസി അറിയിച്ചു. അത് പോരെന്നും കെഎസ്ആർടിസി എംഡി തന്നെ നേരിട്ട് സത്യവാങ്മൂലം ഫയൽ ചെയ്യണമെന്നും കോടതി പറഞ്ഞു. കേസ് നാളെ വീണ്ടും ഹൈക്കോടതി പരിഗണിക്കും..
എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട് പകരം പിഎസ്‌സി പട്ടികയില്‍ ഉളളവരെ നിയമിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞാഴ്ച ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി തിങ്കളാഴ്ചക്കകം മുഴുവന്‍ എംപാനല്‍ ജീവനക്കാരെയും പിരിച്ചുവിടണമെന്നും ഹൈക്കോടതി അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വിഷയം ഇന്ന് കോടതിയുടെ മുന്‍പാകെ എത്തിയപ്പോഴാണ് കെഎസ്്‌ആര്‍ടിസിയെ രൂക്ഷമായ ഭാഷയില്‍ ഹൈക്കോടതി വിമര്‍ശിച്ചത്.
കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനം സ്തംഭനത്തിലേക്കെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കി. മലബാറില്‍ ഉള്‍പ്പെടെ നിരവധി സര്‍വീസുകള്‍ മുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. പിഎസ്‌സി നിയമനം നടത്തിയാലും സാധാരണ നിലയിലാവാന്‍ ദിവസങ്ങള്‍ വേണ്ടിവരും. പിരിച്ചുവിടുന്ന എംപാനലുകാരെ ഒരുതരത്തിലും പുനരധിവസിപ്പിക്കാന്‍ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെഎസ്‌ആര്‍ടിസി എം പാനല്‍ ജീവനക്കാരെ പിരിച്ചു വിടാനുള്ള കോടതി വിധി നടപ്പിലായാല്‍ അധിക ബാധ്യതയുണ്ടാകും. ഇനിയുള്ള നിയമ നടപടികള്‍ ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനിക്കുമെന്നും കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
അതേസമയം ഹൈക്കോടതി വിധി നടപ്പാക്കാനുള്ള നടപടികൾ തുടങ്ങിയതായി എംഡി ടോമിൻ തച്ചങ്കരി വ്യക്തമാക്കി. എന്നാൽ ഒരു താൽക്കാലികജീവനക്കാരൻ പോലും നിരാശപ്പെടേണ്ടി വരില്ലെന്നും തച്ചങ്കരി പറഞ്ഞു. എന്നാൽ കെഎസ്ആർടിസിയെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാമെന്ന പ്രതീക്ഷ അസ്തമിച്ചതായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. 8000 സ്ഥിരം ജീവനക്കാർ വരുന്നതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നും ശശീന്ദ്രൻ വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവനുസരിച്ച് കെ എസ് ആർ ടി സിയിലെ 3,862 താല്‍ക്കലിക കണ്ടക്ടർമാരെ ഇന്ന് പിരിച്ചുവിടും. 3,861 കണ്ടക്ടർക്കാണ് ജോലി നഷ്ടപ്പെടുന്നത്. പി എസ് സി റാങ്ക് പട്ടികയിലുള്ള 4051 ജീവനക്കാരെ നിയമിക്കാനുള്ള നടപടിയും തുടങ്ങും. സ്ഥിരം കണ്ടക്ടർമാരുടെ അവധി വെട്ടിക്കുറച്ചെങ്കിലും പലയിടത്തും സർവ്വീസ് മുടങ്ങാനാണ് സാധ്യത. ഇത് തടയുന്നതിനായി സ്ഥിരം കണ്ടക്ടർമാരുടെ അവധിക്ക് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തി.
പിരിച്ചുവിടൽ ഉത്തരവ് കിട്ടിയശേഷം തുടർനടപടി സ്വീകരിക്കാനാണ് ജീവനക്കാരുടെ തീരുമാനം. കോടതി ഉത്തരവാണെന്ന് പറഞ്ഞ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് കൈ മലര്‍ത്തുമ്പോള്‍ മാനേജ്‌മെന്റ് കാര്യമായി വാദിച്ചില്ലെന്ന പരാതി ജീവനക്കാര്‍ക്കുണ്ട്. അല്ലെങ്കില്‍ എതിരായ വിധി വരില്ലെന്നാണ് ഇവരുടെ വിശ്വാസം. ബുധനാഴ്ച ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ലോംഗ് മാര്‍ച്ച് നടത്താനാണ് എം പാനല്‍ കണ്ടക്ടര്‍മാരുടെ കൂട്ടായ്മയുടെ തീരുമാനം. കെ എസ് ആർ ടി സി എംഡി ടോമിൻ തച്ചങ്കരി ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























