ഇന്ന് നാലംഗ ട്രാന്‍സ്‍ജെന്‍ഡേഴ്സ് ശബരിമല ദര്‍ശനം നടത്തും; നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ പോലീസ് സംരക്ഷണം നൽകും: ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് ശബരിമല ദര്‍ശനം നടത്താന്‍ യാതൊരു തടസ്സവുമില്ലെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവിരും പന്തളം കൊട്ടാരം പ്രതിനിധിയും

ശബരിമല ദര്‍ശനം നടത്താന്‍ നാലംഗ ട്രാന്‍സ്‍ജെന്‍ഡേഴ്സ് പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് ഇന്ന് രാവിലെ നാലു മണിയോടെയാണ് സംഘം പുറപ്പെട്ടത്. സുരക്ഷാ പ്രശ്നങ്ങളില്ലെന്നും നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ഇവര്‍ക്ക് സംരക്ഷണം നല്‍കുമെന്നുമാണ് പൊലീസ് നിലപാട്.
തന്ത്രിയും പന്തളം കൊട്ടാരവും അനുമതി നല്‍കിയ സാഹചര്യത്തിലാണ് പോലീസിന്റെ അനുകൂല നിലപാട്. അനന്യ, തൃപ്തി, രഞ്ജു, അവന്തിക എന്നിവരാണ് സംഘത്തിലുള്ളത്. കഴിഞ്ഞ 16 ന് എറണാകുളത്ത് നിന്ന് ഇവർ ശബരിമല ദര്‍ശനത്തിനെത്തിയിരുന്നു. എന്നാല്‍ സാരി ഉടുത്ത് ശബരിമല കയറുന്നത് പ്രശ്നങ്ങള്‍ക്കിടയാക്കുമെന്നും അതിനാല്‍ പുരുഷന്മാരുടെ വസ്ത്രം ധരിക്കണമെന്നും എരുമേലി പൊലീസ് ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇവരെ എരുമേലി പൊലീസ് തിരിച്ചയച്ചത് വിവാദമായിരുന്നു.
പോലീസ് സംരക്ഷണത്തോടെ രണ്ട് ദിവസത്തിനകം മല ചവിട്ടുമെന്ന് അനന്യ അറിയിച്ചു. അനുമതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് രഞ്ജു പറഞ്ഞു. ഇന്നലെയാണ് ഇവരെ എരുമേലി പോലീസ് തടഞ്ഞത്. എറണാകുളത്തു നിന്നാണ് ഇവര്‍ ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടത്. എന്നാല്‍ സ്ത്രീവേഷം മാറ്റി പുരുഷ വേഷം ധരിച്ചാല്‍ ശബരിമല ദര്‍ശനം അനുവദിക്കാമെന്നായിരുന്നു പോലീസിന്റെ നിലപാട്. പിന്നീട് ദര്‍ശനത്തിനായി പുരുഷ വേഷം ധരിക്കാമെന്ന് സമ്മതിച്ചിട്ടും പോലീസ് വഴങ്ങിയില്ല.
സ്‌പെഷല്‍ ബ്രാഞ്ചില്‍ വിവരം അറിയിച്ചാണ് ഇവര്‍ ശബരിമലയ്ക്ക് പുറപ്പെട്ടത്. ശനിയാഴ്ച എറണാകുളത്ത് വച്ച് കെട്ടുനിറയ്ക്കുമ്പോഴും സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. യാത്ര പുറപ്പെടുന്നതുവരെയും പോലീസിന്റെ സഹായമുണ്ടായിരുന്നെങ്കിലും പിന്നീട് ഇവര്‍ എവിടെയെത്തിയെന്ന് അന്വേഷിച്ച് എരുമേലി പോലീസ് തുടര്‍ച്ചയായി വിളിച്ചുകൊണ്ടിരുന്നു. നിലയ്ക്കല്‍ സ്‌റ്റേഷനില്‍ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് എരുമേലി പോലീസ് ആണ് വിളിച്ചതെന്നും ഇവര്‍ പറയുന്നു.
എരുമേലി ഡിവൈഎസ്പി മധുസൂദനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്യലിന്റെ പേരില്‍ ഇവരെ അപമാനിച്ചെന്നും പരാതിയുണ്ട്. നിങ്ങള്‍ ആളുങ്ങളല്ലേ, പെണ്ണുങ്ങളല്ലല്ലോയെന്നാണ് ഡിവൈഎസ്പി ചോദിച്ചത്. തങ്ങള്‍ ആണുങ്ങളുമല്ല, പെണ്ണുങ്ങളുമല്ല എന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ വേഷത്തില്‍ വന്നാല്‍ മതിയെന്നായിരുന്നു മറുപടി. പുരുഷന്മാരെ പോലെ ഷര്‍ട്ടും പാന്റ്‌സും അല്ലെങ്കില്‍ ഷര്‍ട്ടും മുണ്ടും ധരിച്ച് വരാനായിരുന്നു നിര്‍ദ്ദേശം.
നിങ്ങള്‍ വേറെ പണിക്ക് പോകുന്നവരല്ലേ ഭക്തരല്ലല്ലോയെന്ന ചോദ്യവും ഉയര്‍ന്നു. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ എത്തിയ ഇവര്‍ പിന്നീട് തങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. അധിക്ഷേപിച്ച് സംസാരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ശബരിമല വിധിയില്‍ ട്രാന്‍സ്ജന്‍ഡറുകളുടെ കാര്യം പറഞ്ഞിട്ടില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് അദ്ദേഹവും പറഞ്ഞത്. എന്നാല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള അതേ അവകാശം തങ്ങള്‍ക്കുമുണ്ടെന്നാണ് ഇവരുടെ നിലപാട്.
വിശ്വാസം അനുസരിച്ച് അയ്യപ്പന്റെ അമ്മ ട്രാന്‍സ്ജന്‍ഡറായ മോഹിനിയാണെന്നും അതിനാല്‍ ശബരിമലയില്‍ പോകാന്‍ തങ്ങള്‍ക്ക് എല്ലാ യോഗ്യതയുമുണ്ടെന്നുമാണ് ട്രാന്‍സ്ജന്‍ഡറുകള്‍ പറഞ്ഞത്. ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് ശബരിമല ദര്‍ശനം നടത്താന്‍ യാതൊരു തടസ്സവുമില്ലെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവിരും പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മയും അറിയിച്ചിരുന്നു.
അതേസമയം സ്ത്രീ വേഷത്തില്‍ പോയാല്‍ പ്രശ്‌നമുണ്ടാകുമെന്ന് പറഞ്ഞ് കാര്യങ്ങള്‍ മനസിലാക്കി ഇവരെ തിരിച്ചയയ്ക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. തന്ത്രിയും പന്തളം കൊട്ടാരവും അനുമതി നല്‍കിയ സാഹചര്യത്തിലാണ് പോലീസിന്റെ അനുകൂല നിലപാട് സ്വീകരിച്ച് ഇവർക്ക് നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ സംരക്ഷണത്തെ നൽകാമെന്ന് ഉറപ്പ് നൽകിയത്.
ഇതേ സമയം, മണ്ഡലകാലം തുടങ്ങിയ ശേഷം ആദ്യമായി ശബരിമലയിൽ ഭക്തജനത്തിരക്ക് കൂടി. ഇന്നലെ അർദ്ധരാത്രി വരെ തൊണ്ണൂറായിരത്തിലധികം തീർത്ഥാടകർ മലചവിട്ടി. ഈ മണ്ഡലകാലത്ത് ഏറ്റവും കൂടുതൽ പേർ ദർശനം നടത്തിയത് ഇന്നലെയാണ്.
വരും ദിവസങ്ങളിലും തീർത്ഥാടകരുടെ തിരക്ക് വർധിക്കുമെന്നാണ് ദേവസ്വം ബോർഡിന്‍റെ നിഗമനം. അതേസമയം, ഇലവുങ്കൽ മുതൽ സന്നിധാനം വരെ പത്തനംതിട്ട ജില്ലാ കളക്ടർ ഏർപ്പെടുത്തിയ നിരോധനാജ്ഞ ഇന്ന് അർദ്ധരാത്രി അവസാനിക്കും.
https://www.facebook.com/Malayalivartha
























