വനിതാമതിലിനെ യഥാർത്ഥത്തിൽ പ്രതിരോധിക്കേണ്ട സിപിഎം സെക്രട്ടറി തികഞ്ഞ നിശബ്ദത പാലിക്കുന്നതിൽ അണികൾക്കിടയിൽ ആശങ്ക
കോടിയേരിയും പിണറായിയും വഴി പിരിഞ്ഞോ? എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും കെ. സി ബി സിയും വനിതാ മതിലിനെതിരെ രംഗത്തെത്തിയിട്ടും കോടിയേരി നിശബ്ദത പാലിക്കുന്നതിൽ ദുരുഹതയേറുന്നു. കോടിയേരിയുടേതായി ഒരു പ്രസ്താവന പോലും കേരളം കണ്ടിട്ട് നാളുകളേറെയായി.
കോടിയേരി കേരളത്തിലുണ്ടോ എന്നു പോലും രാഷ്ട്രീയ നിരീക്ഷകർ സംശയിച്ചു തുടങ്ങിയിരിക്കുന്നു. വനിതാ മതിലിനെ പ്രതിരോധിക്കേണ്ടത് യഥാർത്ഥത്തിൽ സി പി എം സെക്രട്ടറിയാണ്. അത് സർക്കാർ പരിപാടിയായിട്ടാണ് ആസൂത്രണം ചെയ്തതെങ്കിലും അതിന് സിപിഎം നിറമുണ്ട്. വർഷങ്ങൾക്ക് മുമ്പ് തന്നെ മനുഷ്യചങ്ങലയും മറ്റും നടത്തി പരിചയമുള്ള പാർട്ടിയെ സംബന്ധിച്ച് കാസർക്കോട് മുതൽ തിരുവനന്തപുരം വരെ സ്ത്രീകളെ നിർത്തുന്നത് നിസാരകാര്യം തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല. അതും കുടുംബശ്രീയുള്ളപ്പോൾ.
കോടിയേരിയും ജി.സുകുമാരൻ നായരും തമ്മിൽ തെറ്റില്ലാത്ത ബന്ധമാണ് ഉള്ളത് . പള്ളിക്കാരെയും പട്ടക്കാരെയും നായൻമാരെയും ഈഴവരെയും കാണുന്നതിൽ പിണറായി വിമുഖത പ്രകടിപ്പിച്ചപ്പോഴൊക്കെ കോടിയേരിയാണ് അത്തരം കാര്യങ്ങൾ ഏറ്റെടുത്ത് സ്വമേധയാ ചെയ്തിരുന്നത്. അങ്ങനെയുള്ള കോടിയേരിയാണ് പിണറായിയുമായി തെറ്റിയത്.
കോടിയേരിയുടെ നിശബ്ദതയെ പല തരത്തിൽ വ്യാഖ്യാനിക്കുന്നവർ നിരവധിയാണ്. കോടിയേരി പിണറായിയുടെ പിൻഗാമിയാകാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. ലാവ്ലിൻ കേസിൽ പിണറായിക്ക് തട്ട് കിട്ടിയാൽ അടുത്ത മുഖ്യമന്ത്രിയായി പാർട്ടി നിർദ്ദേശിക്കുക കോടിയേരിയെ തന്നെയായിരിക്കും. തന്റെ മണ്ഡലമായ തലശേരിയിൽ എ. എൻ ഷംസീർ എന്ന വിശ്വസ്തനെ കോടിയേരി മത്സരിപ്പിച്ചത് അതു കണ്ടിട്ടാണ് . കോടിയേരിക്ക് മുഖ്യമന്ത്രിയാകാൻ പണ്ടേ ആഗ്രഹവുമുണ്ട് . പാർട്ടിയുടെ കേന്ദ്രഘടകത്തിന് പോലും ഇതിൽ എതിരഭിപ്രായവുമില്ല. വി എസ് അച്ചുതാനന്ദൻ ഉൾപ്പെടെയുള്ള നേതാക്കളുമായി കോടിയേരിക്ക് നല്ല സൗഹൃദവുമുണ്ട്. പാർട്ടിയിലെ വിവിധ ഗ്രൂപ്പുകളെ കൂട്ടിയിണക്കാൻ കോടിയേരിക്കറിയാം.
പിണറായി പാർട്ടി സെക്രട്ടറിയായിരുന്ന കാലത്ത് കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നു. അച്യുതാനന്ദനുമായി എന്നും കടിപിടി കൂടുന്ന പിണറായിയുടെ നയമല്ല കോടിയേരി വി. എസിനോട് പിന്തുടർന്നത് . ആഭ്യന്തര മന്ത്രിസ്ഥാനം കോടിയേരിക്ക് നേടി കൊടുത്തത് പിണറായിയാണെങ്കിലും അക്കാലത്ത് പിണറായിയെ ഒരു പരിധിക്കപ്പുറം വകവയ്ക്കാൻ കോടിയേരി തയ്യാറായില്ല. വി എസിനെ പരസ്യമായി എതിർക്കാൻ പിണറായി ആവശ്യപ്പെട്ടിരുന്നെങ്കിലും അതിനും കോടിയേരി തയാറായിട്ടില്ല. കോടിയേരിയുടേത് മിത വാദമാണ്. തീവ്രവാദമല്ല.
കോടിയേരിക്ക് വിശ്വാസികളെ പിണക്കരുതെന്നായിരുന്നു നിലപാട്. അത്തരം ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായാൽ അത് ബി ജെ പിയുടെ വളർച്ചക്ക് സഹായിക്കുമെന്ന് കോടിയേരി കരുതുന്നു. വനിതാ മതിലും അനാവശ്യമാണെന്ന അഭിപ്രായം തന്നെയാണ് വി എസിനെ പോലെ കോടിയേരിക്കുമുള്ളത് . ഇത്തരം ഭിന്നിപ്പുകൾ സമൂഹത്തെ രണ്ടാക്കുമെന്ന് കോടിയേരി കരുതുന്നു. വി എസ് മതിലിനെതിരെ കേന്ദ്ര നേതൃത്വത്തെ സമീപിക്കുമ്പോൾ അതിന് കോടിയേരിയുടെ നിശബ്ദ പിന്തുണയുണ്ട് .
കോടിയേരിയുടെ എതിർപ്പ് പിണറായിക്ക് അറിയാം. എന്നാൽ അദ്ദേഹം അത് അറിഞ്ഞില്ലെന്ന് ഭാവിക്കുന്നു. അങ്ങനെ ഭാവിച്ചാൽ മാത്രമേ കാര്യങ്ങൾ മുന്നോട്ടു നീക്കാൻ കഴിയുകയുള്ളുവെന്ന് പിണറായി വിശ്വസിക്കുന്നു. പിണറായിക്ക് ഒപ്പം നിൽക്കാൻ കോടിയേരിക്ക് മേൽ വലിയ സമ്മർദ്ദമുണ്ട്. ഭാവിയിൽ അങ്ങനെ നിന്നാൽ തന്നെ പിണറായിയുടെ സകല ഡപ്പാകൂത്തുകളും അംഗീകരിക്കാൻ കോടിയേരി തയ്യാറാവില്ല. ഇപ്പോൾതന്നെ സമൂഹത്തിലെ ഒരു വലിയ വിഭാഗം സി പി എമ്മിൽ നിന്ന് അകന്നതായി കോടിയേരി കരുതുന്നു. അതിനെ മടക്കി കൊണ്ടു വരാനാണ് പാർട്ടി സെക്രട്ടറി ശ്രമിക്കുന്നത്. എത്രത്തോളം ഫലമുണ്ടാകുമെന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha