പ്രളയദുരിതാശ്വാസത്തിൽ കേന്ദ്രം വീണ്ടും 144 കോടി രൂപ കൂടി വെട്ടി കുറിച്ചു; ദുരന്തനിവാരണനിധിയില്‍ ചെലവഴിക്കാതെ തുക ബാക്കിയുണ്ടെന്നാണ് ന്യായീകരണം; ആപ്പിലായി സംസ്ഥാന സർക്കാർ

കേരളത്തിന് പ്രളയദുരിതാശ്വാസമായി പ്രഖ്യാപിച്ച 3048 കോടി രൂപയില്‍ നിന്ന് 143.54 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചത് മറ്റൊരു വിവാദത്തിലേക്ക് . സംസ്ഥാന ദുരന്തനിവാരണനിധി (എസ്.ഡി.ആർ.എഫ്.)യിൽ ഓഖി ദുരിതാശ്വാസമായി അനുവദിച്ച തുക ചെലവഴിക്കാതെ ബാക്കി വന്നതാണ് തുക വെട്ടികുറയ്ക്കുന്നതായി കാരണം കാണിച്ചിരിക്കുന്നതായി റിപ്പോർട്ട് .
ആഭ്യന്തരവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡിസംബര്‍ 10-ന് ഇറക്കിയ ഉത്തരവില്‍ കേരളത്തിന് 2304.85 കോടി രൂപ നല്‍കാനാണ് ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തേ അനുവദിച്ച 600 കോടിയും സംസ്ഥാന ദുരന്തനിവാരണനിധി (എസ്ഡിആര്‍എഫ്.)യില്‍ ഓഖി ദുരിതാശ്വാസമായി അനുവദിച്ചതില്‍ ചെലവഴിക്കാതെ ബാക്കി വന്ന 143.54 കോടിയും കുറച്ചാണിതെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഖജനാവിലേക്ക് ഈ തുക കുറച്ചാണ് ലഭിച്ചതെന്ന് എസ്ഡിആര്‍എഫിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്‍ സ്ഥിരീകരിച്ചു . എസ്ഡിആര്‍എഫിന് അടുത്ത വര്‍ഷത്തേക്ക് ഉപയോഗിക്കാവുന്ന ഫണ്ടാണെന്നും ഇത് താൻ പ്രതീക്ഷിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ഇനി ഈ കുറച്ച തുക ലഭിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായി മറുപടി പറഞ്ഞില്ല. മുന്‍വര്‍ഷം അനുവദിച്ച തുക ചെലവഴിക്കാതെ അവിടെ കിടക്കുന്നുണ്ടെങ്കിൽ അതുകുറച്ചാണ് കേന്ദ്രം എസ്ഡിആര്‍എഫിലേക്ക് തുക അനുവദിക്കുകയെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. കുറച്ച തുക പിന്നീട് നല്‍കാറില്ലെന്നും അവര്‍ വ്യക്തമാക്കി.
ഡിസംബർ ആറിന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു ദേശീയ ദുരന്തനിവാരണനിധി (എൻ.ഡി.ആർ.എഫ്.)യിൽനിന്ന് കേരളത്തിന് 3048 കോടി രൂപ അനുവദിക്കാൻ തീരുമാനമായത് .
പ്രളയദുരന്തം വിതച്ച സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിന് കൂടുതല്‍ സഹായം ചോദിച്ച് എല്‍ഡിഎഫ്.-യുഡിഎഫ്. എംപിമാര്‍ പാര്‍ലമെന്റ വളപ്പിൽ ധര്‍ണ നടത്തിയ ഈ മാസം 13-നാണ് തുക വെട്ടിക്കുറച്ചതിനുശേഷം വരുന്ന തുക സംസ്ഥാന ഖജനാവിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കൈമാറിയത്.
ഇതിന് തൊട്ടു മുന്‍പിലത്തെ ദിവസം പ്രത്യേക സാമ്പത്തികസഹായം അനുവദിക്കണമെന്നാവശ്യവുമായി കേരളത്തില്‍ നിന്നുള്ള എംപിമാര്‍ രാജ്യസഭയെ സമീപിച്ചിരുന്നെങ്കിലും ഇതിന് വകുപ്പില്ലെന്നായിരുന്നു ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ മറുപടി.
ലോകബാങ്കും ഐക്യരാഷ്ട്ര പഠനസമിതിയും നടത്തിയ പഠനത്തിനുശേഷം 31,000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിനുണ്ടായതെന്ന് കണക്കാക്കിയിരുന്നു .ഏറ്റവും അധികം നാശനഷ്ടനുണ്ടായിട്ടുള്ളത് ഗതാഗത മേഖലക്കാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 10,046 കോടി രൂപയുടെ നാശനഷ്ടമാണ് ഗതാഗത മേഖലയ്ക്കുണ്ടായത്.
ആദ്യമുണ്ടായ മഴയിലെ നഷ്ടത്തിന് 820 കോടിയും പിന്നീടുണ്ടായ പ്രളയനഷ്ടത്തിന് 4796 കോടിയുമടക്കം 5616 കോടി രൂപ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പ്രത്യേക സഹായമായി 5000 കോടിയുടെ പാക്കേജും അഭ്യർഥിച്ചു. ഈ തുക മുഴുവൻ അനുവദിച്ചാലും നഷ്ടം നികത്താനാവില്ല. ഇതിനിടെയാണ് ഇപ്പോഴത്തെ വെട്ടിക്കുറയ്ക്കൽ.
നേരത്തെ പ്രളയകാലത്ത് അനുവദിച്ച അരിക്കും മണ്ണെണ്ണയ്ക്കും വില നല്‍കേണ്ടിവരുന്ന അവസ്ഥയാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. അതു കൂടി കണക്കിലെടുത്താല്‍ ഇപ്പോൾ ലഭിച്ച ഫണ്ടില്‍ നിന്ന് 265. 74 കോടി കൂടി തിരിച്ചുനല്‍കേണ്ടിവരും.
നേരത്തെ , കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി ജര്‍മ്മനിയില്‍ നിന്നും കുറഞ്ഞ പലിശ നിരക്കിൽ 720 കോടി രൂപ വായ്പ വാങ്ങാന്‍ കേന്ദ്രം അനുമതി നൽകിയിരുന്നു.
പ്രളയകാലത്തിനിടെ ഓഗസ്റ്റ് 18ന് തന്നെ ജര്‍മനിയില്‍ നിന്ന് വിദഗ്ദ്ധ സംഘമെത്തിയിരുന്നു. മൂന്ന് ദിവസം ഇവര്‍ പ്രളയമേഖലകള്‍ സന്ദര്‍ശിച്ച ശഷം റിപ്പോര്‍ട്ട് തയ്യാറാക്കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിക്കാന്‍ ജർമ്മനി തീരുമാനിച്ചത്. ആദ്യം കേന്ദ്രം അനുമതി നിഷേധിച്ചെങ്കിലും പിന്നീട് അവർ അനുമതി നല്കുകയായിരിക്കുന്നു.
https://www.facebook.com/Malayalivartha
























