കൈക്കുഞ്ഞുമായി കാവ്യാമാധവൻ വനിതാ മതിലിൽ അണിചേരും; മതിലിൽ നിന്ന്പിന്മാറിയ മഞ്ജു വാര്യരെ പരിഹസിച്ച് അഡ്വക്കേറ്റ് എ ജയശങ്കർ രംഗത്ത്
നവോഥാന മൂല്യങ്ങളെ കെട്ടിപ്പൊക്കാനെന്ന് രൂപീകരിച്ച സംസ്ഥാന സർക്കാർ മുന്‍കൈയെടുത്ത് സംഘടിപ്പിക്കുന്ന വനിതാമതിലില്‍ നിന്ന് നടി മഞ്ജു വാര്യര്‍ പിന്മാറിയതിനെ പരിഹസിച്ച് അഭിഭാഷകനും രാഷ്‌ട്രീയ നിരീക്ഷനുമായ എ.ജയശങ്കര്‍ രംഗത്ത്.
മട്ടുപ്പാവിലെ പച്ചക്കറി കൃഷി പോലെ എന്തോ സര്‍ക്കാര്‍ പരിപാടിയാണ് വനിതാമതിലെന്ന് മഞ്ജു കരുതിയതെന്നും മതിലിന് രാഷ്ട്രീയവും മതവും ജാതിയും ഉണ്ടെന്ന് താരം കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മഞ്ജു വാര്യർ പിൻമാറിയതോടെ വനിതാ മതിൽ വിജയിപ്പിക്കേണ്ടത് 'അമ്മ'സംഘടനയുടെയും ദിലീപ് ഫാൻസ് അസോസിയേഷൻ്റെയും അഭിമാനപ്രശ്നമായി മാറിയെന്നും കാവ്യ മാധവൻ കൈക്കുഞ്ഞുമായി വനിതാ മതിലിൽ ചേരാൻ സാധ്യതയെന്നും ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
കാവ്യ മാധവൻ കൈക്കുഞ്ഞുമായി വനിതാ മതിലിൽ അണിചേരാനും സാധ്യതയുള്ളതിനാലാണ് മഞ്ജു പിന്മാറിയതെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ :-
മഞ്ജു വാര്യർ വനിതാ മതിലിനുളള പിന്തുണ പിൻവലിച്ചു.
സമസ്ത കേരള വാര്യർ സമാജം നവോത്ഥാന മൂല്യങ്ങളെയും വനിതാ മതിലിനെയും എതിർക്കുന്നതു കൊണ്ടല്ല, ഒടിയൻ സിനിമക്കെതിരെ നടന്ന ഒടിവിദ്യയിൽ മനംനൊന്തിട്ടുമല്ല മഹാനടി മനസ്സു മാറ്റിയത്.
മട്ടുപ്പാവിലെ പച്ചക്കറി കൃഷി പോലെ എന്തോ സർക്കാർ പരിപാടിയാണ് വനിതാ മതിൽ എന്നാണ് മഞ്ജു കരുതിയത്രേ. മതിലിനു രാഷ്ട്രീയവും മതവും ജാതിയും ഉപജാതിയും നവോത്ഥാന പാരമ്പര്യവും ഉണ്ടെന്ന് സ്വപ്നേപി അറിഞ്ഞില്ല.
കലയാണ് മഞ്ജു വാര്യരുടെ രാഷ്ട്രീയം. സിനിമ, നൃത്തം, പരസ്യം- അതിനപ്പുറം ഒരു രാഷ്ട്രീയവും അറിയില്ല, പറയില്ല, താല്പര്യമില്ല. അതുകൊണ്ട് മതിലു പണിയിൽ നിന്ന് സവിനയം പിന്മാറുന്നു. സോറി.
മഞ്ജു വാര്യർ പിൻമാറിയതോടെ വനിതാ മതിൽ വിജയിപ്പിക്കേണ്ടത് 'അമ്മ'സംഘടനയുടെയും ദിലീപ് ഫാൻസ് അസോസിയേഷൻ്റെയും അഭിമാനപ്രശ്നമായി മാറി. കാവ്യ മാധവൻ കൈക്കുഞ്ഞുമായി വനിതാ മതിലിൽ അണിചേരാനും സാധ്യത.
# ജനപ്രിയ നായകനൊപ്പം,
നവോത്ഥാന മൂല്യങ്ങൾക്കൊപ്പം.
നേരത്തെ , വനിതാ മതിലിനു രാഷ്ട്രീയമാണ് ഉള്ളതെന്ന് പറഞ്ഞ മഞ്ജു വാര്യർക്കെതിരെ മന്ത്രി ജെ മേഴ്സി കുട്ടിയമ്മ രംഗത്തെത്തിയിരുന്നു.
വനിതാ മതിലിന് എന്ത് രാഷ്ട്രീയമാണുള്ളതെന്ന് മഞ്ജു വാര്യര്‍ വ്യക്തമാക്കണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. മഞ്ജു വാര്യരെ കണ്ടുകൊണ്ടല്ല വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വനിതാ മതിലിനെ ആദ്യം പിന്തുണച്ച ശേഷം അവസാന നിമിഷം പിന്‍മാറിയതിൽ നടി മഞ്ജു വാര്യറിനെതിരെ വൈദ്യുതി മന്ത്രി എംഎം മണിക്ക് പിന്നാലെ ജെ മേഴ്‌സിക്കുട്ടിയമ്മയും രംഗത്ത് വന്നത്.
മഞ്ജു വാര്യരുടെ പിന്മാറ്റം വനിതാ മതിലിനെ ബാധിക്കില്ലെന്ന് മന്ത്രി എം എം മണി പറഞ്ഞിരുന്നു. മതില്‍ പൊളിയുമെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ജനുവരി ഒന്നിന് എത്തിയാല്‍ മതില്‍ എങ്ങനെ നിര്‍മ്മിക്കണമെന്ന് കാണിച്ച് തരാം. വനിതാ മതിലിലൂടെ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിടുന്നതായും എംഎം മണി പ്രതികരിച്ചിരുന്നു.
സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചതെന്നും പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് അറിഞ്ഞിരുന്നില്ലെന്നുമായിരുന്നു പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കാരണമെന്നായിരുന്നു മഞ്ജു വാര്യറുടെ വിശദീകരണം. രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും നടി ഫേസ്ബുക്കില്‍ കുറിച്ചു.
ഈ പ്രതികരണത്തിനാണ് വനിതാ മതിലിന് എന്ത് രാഷ്ട്രീയമെന്ന് വ്യക്തമാക്കണമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ ആവശ്യപ്പെട്ടത്.
സംസ്ഥാനസര്‍ക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും സഹകരിച്ചിട്ടുണ്ടെന്നും ഭാവിയിലും സഹകരിക്കുമെന്നും പിന്മാറ്റം അറിയിച്ച് മഞ്ജു വ്യക്തമാക്കിയിരുന്നു . ഒന്നിന്റെ പേരിലും ആരും വിഘടിച്ചുനില്‍ക്കരുത് എന്ന് കരുതുന്നയാളാണ് താനെന്നും പ്രളയകാലത്ത് ലോകത്തിന് മുഴുവന്‍ മാതൃകയാകുന്ന തരത്തില്‍ ജാതിയും മതവും രാഷ്ട്രീയവും മറന്ന് നമുക്കിടയിലുണ്ടായ കൂട്ടായ്മ എന്നും നിലനില്കണമെന്നാഗ്രഹിക്കുന്നതായും മഞ്ജു അറിയിക്കുകയായിരുന്നു.
വനിതാ മതിലിന്റെ ഫേസ്ബുക്ക് പേജില്‍ പിന്തുണ അറിയിച്ചുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു നടിയുടെ പിന്മാറ്റം. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടേ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം''എന്നായിരുന്നു വീഡിയോയുടെ ഉള്ളടക്കം.
നടി പിന്തുണ പിന്‍വലിച്ചതിനെതിരെ സിന്ധു ജോയിയും വിമര്‍ശനമുന്നയിച്ചിരുന്നു. വനിതാ മതിലിന് മഞ്ജു വാര്യര്‍ ഒടി വെച്ചതാണെന്നായിരുന്നു സിന്ധു ജോയിയുടെ പരിഹാസം. ദേശീയ തലത്തില്‍ ലഭിക്കുന്ന അംഗീകാരങ്ങളുടെ ആരവം കണ്ടാണ് പിന്മാറ്റംആദ്യം വാരിപ്പുണരുക, പിന്നെ തള്ളിപ്പറയുക', അതാണ് മഞ്ജുവിന്റെ സ്വഭാവമെന്നും സിന്ധുജോയി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.
"
https://www.facebook.com/Malayalivartha