യുവതീ പ്രവേശം സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ ശബരിമല വരുമാനത്തില്‍ വന്‍ ഇടിവ്... നടതുറന്ന് ഒരുമാസത്തെ നടവരവില്‍ കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ 51 കോടിരൂപയുടെ കുറവ്; നടവരവ് കുറയുന്നത് ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്ബളം, ആനുകൂല്യങ്ങള്‍ എന്നിവയെ ബാധിക്കുമെന്നും കടകംപള്ളി; 'ദേവസ്വം ബോര്‍ഡിനെ കൈവിടാതെ സർക്കാർ; പ്രതീക്ഷയോടെ ദേവസ്വം ബോര്‍ഡ്
കഴിഞ്ഞ ദിവസങ്ങളിലൊക്കെ തന്നെ കാണിക്ക വരുമാനത്തില്‍ വന്‍ ഇടിവ് സംഭവിച്ചിരുന്നു. ഈ സാമ്പത്തിക പ്രതിസന്ധികളിൽ ആശങ്കയോടെ നോക്കി കാണുന്നതിനിടയിൽ വന്‍പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഭക്തരെ അകറ്റി നിര്‍ത്തിയെങ്കിലും ശബരിമല നടവരവില്‍ റെക്കോഡ് വരുമാനം ഉണ്ടാകുന്ന പ്രതീക്ഷയോടെയാണ് ദേവസ്വം ബോര്‍ഡ്. ശബരിമലയില്‍ മണ്ഡലകാല തീര്‍ഥാടനത്തിന് നടതുറന്ന് ഒരുമാസത്തെ നടവരവില്‍ കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ 51 കോടിരൂപയുടെ കുറവ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഈ വിവരം പറഞ്ഞത്. കാണിക്കവരുമാനം കുറഞ്ഞതിന് പുറമേ അപ്പം, അരവണ വില്‍പന കുറഞ്ഞതും വരുമാനത്തെ ബാധിച്ചിരുന്നു.
മറ്റ് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലും വരുമാനത്തില്‍ ക്രമാതീതമായ കുറവുണ്ടായി. തീര്‍ഥാടകരുടെ എണ്ണത്തില്‍ ക്രമേണ വര്‍ധനവ് വന്നിട്ടുണ്ട്. ക്രമേണ വരുമാനത്തിലും വര്‍ധനവ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തീര്‍ഥാടനകാലത്ത് ഇതേകാലയളവില്‍ 123,93,65,560 രൂപയായിരുന്നു ശബരിമലയിലെ വരുമാനം. ഇത്തവണ 72,02,75,744 രൂപയാണ്. 51,90,89816 രൂപയുടെ കുറവ് ഉണ്ടായി. ശബരിമലയില്‍ സര്‍ക്കാര്‍ ചെയ്തതെല്ലാം ശരിയാണ്. എന്നാല്‍ നീരീക്ഷകരെ നിയോഗിച്ച ഹൈക്കോടതിയുടെ നിലപാടില്‍ യോജിപ്പുണ്ടോയെന്ന ചോദ്യത്തിന് ബോര്‍ഡ് ചര്‍ച്ച ചെയ്തിട്ടില്ലെന്നായിരുന്നു പ്രതികരണം. അരവണമോശമാണെന്നും പഴകിയതാണെന്നും വയനാട്ടില്‍ നിന്നുള്ള മൂന്നുപേര്‍ പരാതി നല്‍കിയിരുന്നു. ഇത് വാര്‍ത്തയായി. ഇതിനു പിന്നിലുള്ളവര്‍ക്കെതിരെ നിമയ നടപടിസ്വീകരിക്കും. ശബരിമല ക്ഷേതവരുമാനം സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുന്നില്ല. നിലവില്‍ 233,39,19,504 രൂപയുടെ സ്ഥിര നിക്ഷേപമുണ്ട്. ജീവനക്കാരുടെ പെന്‍ഷനുവേണ്ടി 970 കോടിയുടെ സ്ഥിരനിക്ഷേപവുമുണ്ട്.
ബാക്കിത്തുക നിയമാനുസൃതം ബാങ്കില്‍ നിക്ഷേപിക്കുന്നുണ്ട്. മാധ്യമങ്ങള്‍ ശബരിമലയ്‌ക്കെതിരെ ദുഷ്പ്രചരണം നടത്തുകയാണ്. ഈ വര്‍ഷം 268 കോടിരൂപ ശബരിമലയുടെ അടിസ്ഥാന സൗകര്യ വികനസനത്തിന് സര്‍ക്കാര്‍ നല്‍കി. അതേസമയം ശബരിമലയിലെ നടവരവ് കുറഞ്ഞത് സര്‍ക്കാരിനെ ബാധിക്കില്ലെന്നും ബാധിക്കുന്നത് ദേവസ്വം ബോര്‍ഡിനെ ആയിരിക്കുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞതിന് പിന്നാലെ ദേവസ്വം ബോര്‍ഡിനെ കൈവിടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ശബരിമല വരുമാനത്തില്‍ വന്‍ ഇടിവുണ്ടായ സാഹചര്യത്തില്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സംസ്ഥാന ബജറ്റില്‍ പ്രത്യേക സഹായമുണ്ടാകും.
മണ്ഡലകാലത്തെ ആദ്യ 30 ദിവസം ദേവസ്വം ബോര്‍ഡിന്‍റെ വരുമാനത്തില്‍ 51കോടി രൂപയുടെ കുറവാണുണ്ടായത്. നടവരവ് കുറയുന്നത് ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്ബളം, ആനുകൂല്യങ്ങള്‍ എന്നിവയെ ബാധിക്കുമെന്നും മന്ത്രി കടകംപള്ളി വ്യക്തമാക്കിയിരുന്നു. യുവതീ പ്രവേശം സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ ശബരിമലയിലെ നടവരവ് കുറഞ്ഞത് വലിയ ചര്‍ച്ചയായി. വരുമാനക്കുറവിന്‍റെ കാരണത്തെച്ചൊല്ലി സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടികളും തമ്മില്‍ വലിയ വാക്പോരും തുടരുകയാണ്.
നിരോധനാജ്ഞയും പൊലീസ് നിയന്ത്രണങ്ങളുമാണ് ഇതിന് കാരണമെന്ന് പ്രതിപക്ഷം വിമര്‍ശിക്കുന്പോഴാണ് സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിനെ സഹായിക്കാനൊരുങ്ങുന്നത്. മണ്ഡല കാലം കഴിഞ്ഞ് വരുമാനത്തിലുണ്ടാകുന്ന കുറവ് വിലയിരുത്തിയ ശേഷമാകും ഏതെല്ലാം മേഖലയില്‍ സര്‍ക്കാര്‍ സഹായം തേടണമെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനിക്കുക. ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാന ബജറ്റില്‍ തിരുവതാകൂര്‍ ദേവസ്വം ബോര്‍ഡിനായി പ്രത്യേകം തുക വകയിരുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. എന്നാൽ ശബരിമല പ്രശ്‌നം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നേരത്തെ പറഞ്ഞിരുന്നു. സംഘര്‍ഷാവസ്ഥ സമൂഹികാന്തരീക്ഷത്തെ മാത്രമല്ല സാമ്പത്തികസുരക്ഷിതത്വത്തെയും തകര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ 50 കോടി രൂപയോളം ധനസഹായം നല്‍കുന്നുണ്ട്. സന്ദര്‍ശകരുടെ കുറവ് ക്ഷേത്രവരുമാനം കുറയ്ക്കും. അത് സര്‍ക്കാരിന് സാമ്പത്തികബാധ്യത സൃഷ്ടിക്കും. സന്ദര്‍ശകര്‍ കുറയുമ്പോള്‍ സംസ്ഥാനത്തെ വ്യാപാരമേഖലയെ അത് പ്രതികൂലമായി ബാധിക്കുമെന്നും സമരം ചെയ്യുന്നവര്‍ ഇക്കാര്യങ്ങള്‍ ഓര്‍മിക്കണമെന്നും വിവേകപൂര്‍വം പെരുമാറണമെന്നും മന്ത്രി ഓർമിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha