സർക്കർ ഭരണ ഘടന ലംഘിക്കുന്നു ; അഡ്വൈസ് മെമ്മോ നൽകിയവർക്ക് നിയമനം നൽകാൻ എന്താണിത്ര മടി; കെഎസ്ആർടിസിയിൽ പിഎസ്‌സി നിയമന പട്ടികയിലുള്ള കണ്ടക്ടർമാരെ രണ്ടു ദിവസത്തിനകം നിയമിക്കണമെന്ന് ഹൈക്കോടതി
കെഎസ്ആർടിസിയിൽ പിഎസ്‌സി നിയമന പട്ടികയിലുള്ള കണ്ടക്ടർമാരെ രണ്ടു ദിവസത്തിനകം നിയമിക്കണമെന്ന് ഹൈക്കോടതി. അഡ്വൈസ് മെമ്മോ നൽകിയവർക്ക് നിയമനം നൽകാൻ എന്താണിത്ര മടിയെന്നും കോടതി ചോദിച്ചു. പുതിയ ജീവനക്കാർക്ക് പരിശീലനത്തിന്റെ ആവശ്യമില്ലെന്നും ജോലിയിൽ പ്രവേശിച്ചാൽ കാര്യങ്ങൾ അവർ പഠിച്ചുകൊള്ളുമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് വി ചിദംബരേഷ്, ജസ്‌റ്റിസ് ആര്‍ നാരായണ പിഷാരടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെതാണ് വിധി. കേസില്‍ കെഎസ്‌ആര്‍ടിസി സമര്‍പ്പിച്ച അന്തിമ സത്യവാങ്‌മൂലം പരിഗണിച്ചാണ് കോടതിയുടെ നിര്‍ദ്ദേശം.
പുതിയ ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിയിൽ വിശ്വാസമില്ലെന്നും കോടതി വ്യക്തമാക്കി. എംപാനൽ ജീവനക്കാർ സമർപ്പിച്ച ഹർജി പിന്നീട് പരിഗണിക്കാമെന്നും കോടതി അറിയിച്ചു. അതേസമയം, എംപാനൽ ജീവനക്കാരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്ന് സത്യവാങ്മൂലത്തിൽ എംഡി ടോമിൻ തച്ചങ്കരി അറിയിച്ചു.
അതേസമയം കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ കെഎസ്ആര്‍ടിസി സർവ്വീസുകൾ കൂട്ടത്തോടെ മുടങ്ങി. സംസ്ഥാനത്താകെ 20 ശതമാനത്തോളം സർവ്വീസുകളാണ് ഇതുവരെ മുടങ്ങിയത്. ഈ പ്രതിസന്ധി മറികടക്കാന്‍ കടുത്ത നടപടികളുമായി കെഎസ്ആര്‍ടിസി രംഗത്തെത്തി. സ്ഥിരം ജീവനക്കാരുടെ ജോലിസമയം കൂട്ടും. അധികജോലിക്ക് അധികവേതനം നൽകും. ലൈസൻസുള്ള മെക്കാനിക്കൽ ജീവനക്കാരെ കണ്ടക്ടർമാരാക്കും. അവധിക്ക് കടുത്ത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
പിരിച്ചുവിടൽ ഇന്നും വിവിധ ജില്ലകളിലെ സർവ്വീസുകളെ ബാധിച്ചു. എറണാകുളം-30, ആലുവ- 31, പെരുമ്പാവൂർ- 15, കോതമംഗലം- 15, മുവാറ്റുപുഴ-28, കൂത്താട്ടുകുളം- 9 പറവൂർ- 25, അങ്കമാലി- 15 പിറവം- 32 എന്നിവയടക്കം എറണാകുളം സോണില്‍ 423 സര്‍വീസുകളാണ് മുടങ്ങിയത്. ആലപ്പുഴ ജില്ലയില്‍ ഇതുവരെ 73 ഷെഡ്യൂളുകള്‍ മുടങ്ങി. ബത്തേരി-32, മാനന്തവാടി-16, കൽപ്പറ്റ- 6, മൊത്തം-54 എന്നിങ്ങനെ പ്രധാനമായും കെഎസ്ആര്‍ടിസിയെ മാത്രം ആശ്രയിക്കുന്ന വയനാട്ടില്‍ 54 സർവീസുകൾ മുടങ്ങി. തൃശൂരിൽ 64 സർവ്വീസുകൾ മുടങ്ങി. പമ്പയിലേക്കുള്ള 21 സ്പെഷ്യൽ സർവ്വീസുകളും മുടങ്ങിയിട്ടുണ്ട്.
ഇന്നലെ 815 സര്‍വ്വീസുകള്‍ മുടങ്ങിയിരുന്നു. തിരുവനന്തപുരം മേഖലയില്‍ മാത്രം ഇന്നലെ 300 സര്‍വ്വീസുകള്‍ മുടങ്ങി. കെഎസ്ആര്‍ടിസി കൂട്ടപിരിച്ചുവിടൽ വടക്കൻ കേരളത്തിലും സർവീസുകൾ മുടങ്ങും. രാവിലെ തുടങ്ങേണ്ട സർവീസുകളിൽ 10 ശതമാനത്തോളം കുറവ് വന്നതായി അധികൃതർ അറിയിച്ചു.
ഇന്നലെ തിരുവനന്തപുരം മേഖലയിൽ 300 സർവ്വീസുകള്‍ മുടങ്ങിയപ്പോള്‍, എറണാകുളം മേഖലയിൽ 360 സർവീസും, മലബാർ മേഖലയിൽ 155 സർവ്വീസും മുടങ്ങി. കെഎസ്ആർടിസിക്കെതിരെ ഇന്നലെ രൂക്ഷവിമർശനമുയർത്തിയ ഹൈക്കോടതി ഇന്ന് മുതൽ ഒരു താൽക്കാലിക ജീവനക്കാരൻ പോലും സർവീസിലില്ലെന്ന് ഉറപ്പുവരുത്തണമെന്നും കർശന നിർദേശം നൽകിയിരുന്നു. ഇന്നലെ താൽക്കാലിക ജീവനക്കാർ നൽകിയ പുനഃപരിശോധനാ ഹർജി പരിഗണിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു.
അതേസമയം ഹൈക്കോടതി വിധി നടപ്പാക്കാനുള്ള നടപടികൾ തുടങ്ങിയതായി ഇന്നലെ പറഞ്ഞ എംഡി ടോമിൻ തച്ചങ്കരി, ഒരു താൽക്കാലിക ജീവനക്കാരൻ പോലും നിരാശപ്പെടേണ്ടി വരില്ലെന്നും പറഞ്ഞിരുന്നു. എന്നാൽ കെഎസ്ആർടിസിയെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാമെന്ന പ്രതീക്ഷ അസ്തമിച്ചതായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. 8000 സ്ഥിരം ജീവനക്കാർ വരുന്നതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നും ശശീന്ദ്രൻ വ്യക്തമാക്കി.
https://www.facebook.com/Malayalivartha