അയ്യനെ കണ്ടു തൊഴുത് അവർ മടങ്ങി; ശബരിമല ദര്‍ശനത്തിന് അനുമതി ലഭിച്ച നാല് ട്രാന്‍സ്ജെന്‍ഡറുകള്‍ ദര്‍ശനം നടത്തി മടങ്ങി
ശബരിമല ദര്‍ശനത്തിന് അനുമതി ലഭിച്ച ട്രാന്‍സ്ജെന്‍ഡറുകള്‍ ദര്‍ശനം നടത്തി. പൊലീസ് അനുമതി ലഭിച്ചതിന് പിന്നാലെയാണ് ഇവര്‍ രാവിലെ മലചവിട്ടിയത്. കോട്ടയം, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ നിന്നുള്ള നാലംഗസംഘമാണ് ഇന്ന് ശബരിമലയിലെത്തിയത്. അവന്തിക, അനന്യ, തൃപ‌്തി, രഞ‌്ജുമോൾ എന്നിവരാണ‌് ദർശനം നടത്തിയത്. നേരത്തേ ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട ഇവരെ എരുമേലിയില്‍ തടഞ്ഞിരുന്നു.
പൊലീസ് അകമ്പടിയോടെയായിരുന്നു നാലംഗ സംഘം അയ്യപ്പ ദര്‍ശനത്തിനെത്തിയത്. കറുത്ത സാരിയുടുത്ത് ഇരുമുടിക്കെട്ടുമായാണ് ഇവർ മലകയറിയത്. സുരക്ഷാ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ആചാരങ്ങള്‍ പാലിച്ചാണ് ദര്‍ശനം നടത്തിയത്. അയ്യപ്പദര്‍ശനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഇവര്‍ പ്രതിരിച്ചു. തങ്ങള്‍ ദര്‍ശനം നടത്തുന്നതില്‍ ആരും ഇതുവരെ എതിര്‍പ്പ് ഉന്നയിച്ചിട്ടില്ലെന്നും സംഘത്തിലെ ഒരാള്‍ക്ക് വിദേശത്ത് സ്റ്റേജ് ഷോയ്ക്ക് പോകണമെന്നും ഇവര്‍ അറിയിച്ചു. ഹൈക്കോടതി നിരീക്ഷണ സമിതി ദര്‍ശനത്തിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് ഇവര്‍ ദര്‍ശനത്തിനെത്തുന്നത്. സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ഇവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും പൊലീസ് അറിയിച്ചിരുന്നു.
ശബരിമലയില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് ദര്‍ശനം നടത്തുന്നതില്‍ തടസമില്ലെന്ന് ശബരിമല തന്ത്രി തന്ത്രി കണ്ഠരര് രാജീവര് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മറ്റ് ആചാരങ്ങള്‍ പാലിച്ചുകൊണ്ട് ട്രാന്‍സ് ജെന്‍ഡേഴ്സിന് ദര്‍ശനം നടത്തമാമെന്ന് തന്ത്രി വ്യക്തമാക്കി. ശബരിമലയിൽ ട്രാന്‍സ്ജെന്‍ഡേഴ്സ് ദർശനം നടത്തുന്നതിൽ പന്തളം കൊട്ടാരവും സമാനമായ നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യത്തില്‍ തടസമില്ലെന്ന് പന്തളം കൊട്ടാരം നിര്‍വാക കമ്മിറ്റി സെക്രട്ടറി കെപി നാരായണ വര്‍മ്മ വ്യക്തമാക്കി. എന്നാൽ ട്രാന്‍സ്ജെന്‍ഡേഴ്സ് യുവതികളുടെ വേഷം ധരിച്ചെത്തുന്നത് ആശയക്കുഴപ്പത്തിനിടയാക്കുമെന്ന് നാരായണ വര്‍മ്മ വ്യക്തമാക്കിയിരുന്നു.
അവന്തിക, അനന്യ, തൃപ‌്തി, രഞ‌്ജുമോൾ എന്നിവരെ ഞായറാഴ‌്ച പുലർച്ചെ ഇരുമുടിക്കെട്ടും കറുത്ത വേഷവുമണിഞ്ഞ് ശബരിമല ദർശനത്തിനായി എത്തിയത്. സ്ത്രീ വേഷത്തിൽ ശബരിമലയിലേക്ക് പോകുന്നത് പ്രശ്നങ്ങൾക്കിടയാക്കുമെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. സാരി ഉടുത്ത് ശബരിമല കയറുന്നത് പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും അതിനാല്‍ പുരുഷന്മാരുടെ വസ്ത്രം ധരിക്കണമെന്നുമായിരുന്നു എരുമേലി പൊലീസിന്റെ നിലപാട്. വേഷം മാറാൻ ഇവർ തയാറാകാതിരുന്നതിനെ തുടർന്ന് തിരിച്ചയക്കുകയായിരുന്നു. വ്രതമെടുത്ത‌് കെട്ടുനിറച്ചാണ‌് വരുന്നതെന്നും ശബരിമലക്ക‌് പോകണമെന്നും ഇവർ ശഠിച്ചെങ്കിലും പൊലീസ‌് ഇവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി. തുടർന്ന് ഹൈക്കോടതി നിയമിച്ച നിരീക്ഷണ സമിതിയുടെ ഉപദേശം തേടിയശേഷം ശബരിമല ദർശനം നടത്തുമെന്ന‌് ട്രാൻസ‌്ജെൻഡേഴ‌്സ‌് വ്യക്തമാക്കിയിരുന്നു. എരുമേലിയിലെത്തിയ സംഘത്തെ ക്രമസമാധാന പ്രശ‌്നം സൃഷ്ടിക്കുന്നതിനാൽ പൊലീസ‌് പിന്തിരിപ്പിച്ചിരുന്നു. പൊലീസ് നടപടിയില്‍ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
ഹൈക്കോടതി നിരീക്ഷണ സമിതി അംഗമായ ഡിജിപി എ. ഹേമചന്ദ്രനെയും ഇവര്‍ കണ്ടിരുന്നു. തുടര്‍ന്ന് അനില്‍കാന്ത് ഉള്‍പ്പെടെ പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. സുപ്രീം കോടതി വിധി പ്രകാരം ആരെയും ശബരിമല ദര്‍ശനത്തില്‍ നിന്നു തടയാനാവില്ലെന്നു വിലയിരുത്തിയ പൊലീസ് സുരക്ഷ ഒരുക്കാമെന്ന് അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha