അഖിലേന്ത്യാ പാര്‍ട്ടിയില്‍ നിന്ന് അറബിക്കടലിന്റെ തീരത്ത് മാത്രം അവശേഷിക്കുകയാണെങ്കിലും സി.പി.എമ്മിന്റെ ഫണ്ട് പിരിവും വരവും രാജ്യത്തെ ഞെട്ടിക്കുന്നു, ഈ വര്‍ഷം 104 കോടിയോളം രൂപയാണ് കളക്ട് ചെയ്തത്, പ്രളയ കാലത്തെ സി.പി.എം ഫണ്ട് പിരിവ് 16 കോടി
അഖിലേന്ത്യാ പാര്‍ട്ടിയില്‍ നിന്ന് അറബിക്കടലിന്റെ തീരത്ത് മാത്രം അവശേഷിക്കുകയാണെങ്കിലും സി.പി.എമ്മിന്റെ ഫണ്ട് പിരിവും വരവും രാജ്യത്തെ ഞെട്ടിക്കുന്നു. 104 കോടി 85 ലക്ഷം രൂപയാണ് 2018ല്‍ സി.പി.എം സംഭാവനകളിലൂടെ നേടിയത്. കോര്‍പ്പറേറ്റുകളില്‍ നിന്ന് സംഭാവന സ്വീകരിക്കില്ലെന്നാണ് കേന്ദ്രകമ്മിറ്റി തീരുമാനം. വ്യവസായികളില്‍ നിന്നും മറ്റ് സ്വകാര്യവ്യക്തികളില്‍ നിന്നും പ്രവാസികളില്‍ നിന്നും ലക്ഷക്കണക്കിന് രൂപയാണ് സംഭാവന സ്വീകരിക്കുന്നത്. ഇതിന്റെ കണക്കുകള്‍ പലപ്പോഴും പുറത്ത് വിടാറില്ല. കണക്കുകള്‍ വ്യക്തമാക്കണമെന്ന് നിരവധി പൊതുപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ തുടര്‍ന്ന് എല്ലാ പാര്‍ട്ടികളുടെയും ഓഫീസില്‍ വിവരാവകാശ ഓഫീസറെ നിയമിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
പാര്‍ട്ടിയുടെ പ്രവര്‍ത്തന ഫണ്ടിനും രക്തസാക്ഷികളുടെ കുടുംബങ്ങളെ സഹായിക്കാനും പാര്‍ട്ടി ഓഫീസുകളും സ്മാരക മന്ദിരങ്ങളും പണിയാന്‍ സി.പി.എം ബക്കറ്റ് പിരിവ് നടത്താറുണ്ട്. ബ്രാഞ്ച് മുതല്‍ ജില്ലാ കമ്മിറ്റി വരെ നിശ്ചിത തുക നല്‍കണമെന്ന് സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശിക്കും. എസ്.എഫ്.ഐ നേതാവ് അഭിമന്യൂ കുത്തേറ്റ് മരിച്ചപ്പോള്‍ കുടുംബത്തെ സഹായിക്കാന്‍ രണ്ട് കോടിയോളം രൂപയാണ് ഇത്തരത്തില്‍ പിരിച്ചെടുത്തത്. ആ തുക ഉപയോഗിച്ച് വീട് നിര്‍മാണം പുരോഗമിക്കുകയാണ്. സഹോദരിയുടെ വിവാഹവും പാര്‍ട്ടി നടത്തിക്കൊടുത്തു. പ്രളയ സഹായ ഫണ്ടിലേക്ക് സി.പി.എം കാസര്‍കോട് ജില്ലാ കമ്മിറ്റി മാത്രം ഒരു കോടി 25 ലക്ഷം രൂപയാണ് നല്‍കിയത്. മൊത്തം 16 കോടി 43 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
സംഭാവനകള്‍ സ്വീകരിക്കുന്നതിന് മൂന്ന് കാര്യങ്ങളാണ് പാര്‍ട്ടി നയത്തില്‍ പറയുന്നത്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും സംഭാവന സ്വീകരിക്കുന്നതല്ല. സംശുദ്ധ വ്യക്തിത്വങ്ങളില്‍ നിന്നു മാത്രം സംഭാവന സ്വീകരിക്കും. സംഭാവന നല്‍കുന്നവര്‍ രാജ്യത്തിനകത്തോ പുറത്തോ വസിക്കുന്ന ഇന്ത്യന്‍ പൗരന്‍മാരാകണം.(പ്രവാസി ഇന്ത്യക്കാരാണെങ്കില്‍ പ്രാബല്യത്തിലുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട് ഉള്ളവരാകണം). എന്നാല്‍ മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസിലെ പ്രതിയുമായ വി.എം രാധാകൃഷ്ണന്റെ സ്ഥാപനത്തിന്റെ പരസ്യം പാര്‍ട്ടി പ്ലീനത്തിന് അഭിവാദ്യം അര്‍പ്പിച്ച് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചത് വിവാദമായിരുന്നു. അതിന് ശേഷം ദേശാഭിമാനിയുടെ തിരുവനന്തപുരത്തെ പഴയ ഓഫീസ് കെട്ടിടം രാധാകൃഷ്ണന് കുറഞ്ഞ വിലയ്ക്ക് വിറ്റതും വിവാദമായിരുന്നു.
ബംഗാളിലും ത്രിപുരിയിലും കേരളത്തിലുമുണ്ടായിരുന്ന സി.പി.എമ്മിന് ഇപ്പോള്‍ ഫണ്ട് ലഭിക്കുന്നത് കേരളത്തില്‍ നിന്ന് മാത്രമാണെന്ന് പറയാം. കേരളത്തിലെ ഫണ്ട് കൊണ്ടാണ് കാരാട്ടും യച്യൂരിയും പുട്ടടിച്ച് ഡല്‍ഹിയില്‍ കഴിയുന്നതെന്നും അതുകൊണ്ട് പിണറായി വിജയന്‍ പറയുന്നത് കേള്‍ക്കുകയേ അവര്‍ക്ക് മാര്‍ഗമുള്ളൂ എന്ന ആക്ഷേപം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആസ്തികള്‍ ഉള്ള പാര്‍ട്ടിയും സി.പി.എമ്മാണ്. പാര്‍ട്ടി ഓഫീസുകളും മറ്റ് സ്ഥാപനങ്ങളും സഹകരണ ആശുപത്രികളും ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളാണ് പാര്‍ട്ടിക്കുള്ളത്. വര്‍ഷന്തോറും ഇവയുടെ മൂല്യം കൂടിക്കൂടി വരുകയാണ്. മറ്റ് പാര്‍ട്ടികളില്‍ ഫണ്ട് പിരിവ് നടക്കുമ്പോള്‍ നേതാക്കന്‍മാര്‍ നല്ലൊരു പങ്കും സ്വന്തം കീശയിലാക്കുന്നത് പതിവാണ്. എന്നാല്‍ സി.പി.എമ്മില്‍ അത് നടക്കില്ല. അതേസമയം സി.പി.എമ്മിനൊപ്പം കേരളത്തില്‍ ഭരണം കയ്യാളുന്ന സി.പി.ഐയുടെ വാര്‍ഷിക സംഭാവന ഒരു കോടി 55 ലക്ഷം രൂപയാണ്.
https://www.facebook.com/Malayalivartha