സാമൂഹിക ബോധത്തിന്റെ കണ്ണാടി മഞ്ജു വാരിയർ മാറ്റണമെന്ന് മന്ത്രി ജി.സുധാകരൻ; വനിതാ മതിലിന് രാഷ്ട്രീയമില്ല, മഞ്ജു വാരിയരുടെ കണ്ണാടിയുടെ കുഴപ്പമാണിതെന്നും മന്ത്രി
നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന മുദ്രാവാക്യവുമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ പരിപാടിക്കുള്ള പിന്തുണ പിൻവലിച്ച മഞ്ജു വാര്യർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇതിനെതിരെ പരിഹാസവുമായി രംഗത്ത് എതിരിക്കുകയാണ് മന്ത്രി ജി. സുധാകരന്. മഞ്ജുവിന്റെ സാമുഹിക വീക്ഷണത്തിന്റെ പ്രശ്നമാണ് വനിതാ മതിലിലെ അവരുടെ പ്രതികരണമെന്ന് സുധാകരന് പറയുന്നു. സമൂഹിക വിപ്ലവങ്ങൾക്ക് നേതൃത്വം നൽകിയ മന്നത്ത് പത്മനാഭൻ സ്ഥാപിച്ച പ്രസ്ഥാനമാണ് ഇപ്പോൾ നവോത്ഥാന പ്രവർത്തനത്തെ എതിർക്കുന്നതെന്നും സുധാകരൻ വ്യക്തമാക്കി. മഞ്ജു ഉപയോഗിക്കുന്ന സാമുഹിക കണ്ണാടി പഴയതാണെന്നും, അത് മാറ്റേണ്ട സമയമായിരിക്കുന്നുവെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം മന്ത്രി മണിയും, മേഴ്സിക്കുട്ടിയമ്മയും മഞ്ജുവിനെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. മഞ്ജു വാര്യറെ അശ്രയിച്ചല്ല വനിതാ മതില്‍ പ്രഖ്യാപിച്ചതെന്നായിരുന്നു എം എം മണി പ്രതികരിച്ചത്. മഞ്ജു വാര്യര്‍ പിന്മാറിയത് വനിതാ മതിലിനെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മതില്‍ പൊളിയുമെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ജനുവരി ഒന്നിന് എത്തിയാല്‍ മതില്‍ എങ്ങനെ നിര്‍മ്മിക്കണമെന്ന് കാണിച്ച് തരാമെന്നും എം എം മണി കൂട്ടിച്ചേര്‍ത്തു. വനിതാ മതിലിലൂടെ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിടുന്നതായും എം എം മണി പറഞ്ഞു.
സംസ്ഥാന സര്‍ക്കാറിന്‍റെ ഒട്ടേറെ പരിപാടികളോട് സഹകരിച്ചിട്ടുണ്ടെന്നും എന്നാല്‍ വനിതാ മതിലിന് ഇതിനോടകം ഒരു രാഷ്ട്രീയ നിറം കൈവന്നിട്ടുണ്ടെന്നും വ്യക്തമാക്കിയാണ് മഞ്ജു പിന്തുണ പിന്‍വലിച്ചത്. കൊടികളുടെ നിറത്തില്‍ വ്യാഖ്യാനിക്കുന്ന രാഷ്ട്രീയം തനിക്കില്ലെന്നും അത്തരം പരിപാടികളില്‍ നിന്ന് മാറി നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നം മഞ്ജു വിശദമാക്കി. ആ നിലപാട് തന്നെയാണ് വനിതാ മതിലിന്‍റെ കാര്യത്തിലെന്നും മഞ്ജു വാര്യര്‍ പിന്തുണ പിന്‍വലിച്ചുകൊണ്ട് വിശദമാക്കിയത്.
വുമന്‍സ് വാള്‍' എന്ന ഫേസ്‌ബുക് പേജിലെ വിഡിയോയിലൂടെയാണു താരം വനിതാമതിലില്‍ പങ്കെടുക്കുമെന്ന് അറിയിച്ചത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ജനുവരി ഒന്നിനാണ് മതില്‍ സംഘടിപ്പിക്കുന്നത്. എന്നാല്‍ വൈകുന്നേരമായപ്പോള്‍ താരം നിലപാട് മാറ്റുകയായിരുന്നു. സംസ്ഥാനസര്‍ക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും ഞാന്‍ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണെന്ന് മഞ്ജു പറഞ്ഞു.
വൈകാരികമായ പല വിഷയങ്ങളുമായി വനിതാമതില്‍ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാന്‍ ബോധവതിയായിരുന്നില്ല. അതും എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. ഒന്നിന്റെ പേരിലും ആരും വിഘടിച്ചുനില്‍ക്കരുത് എന്ന് കരുതുന്നയാളാണ് ഞാന്‍. പ്രളയകാലത്ത് ലോകത്തിന് മുഴുവന്‍ മാതൃകയാകുന്ന തരത്തില്‍ ജാതിയും മതവും രാഷ്ട്രീയവും മറന്ന് നമുക്കിടയിലുണ്ടായ കൂട്ടായ്മ എന്നും നിലനില്ക്കണമെന്നും ആഗ്രഹിക്കുന്നു.
പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം എനിക്കില്ല. കലയാണ് എന്റെ രാഷ്ട്രീയം. അതിനപ്പുറം എനിക്കൊന്നുമില്ല. അതുകൊണ്ടുതന്നെ ഏത് പാര്‍ട്ടികളുടെ പേരിലായാലും രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനില്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കട്ടെയെന്ന കൃത്യതയുള്ള മറുപടിയാണ് മഞ്ജു രണ്ടാമത് തന്നത്.
അതേസമയം വനിതാ മതില്‍ വര്‍ഗ്ഗീയ മതില്‍ തന്നെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. ആ കാര്യങ്ങള്‍ ബോധ്യമായതുകൊണ്ടാണ് നടി മഞ്ജു വാര്യര്‍ വനിതാമതിലിന് നല്‍കിയ പിന്തുണ പിന്‍വലിച്ചതെന്നും ചെന്നിത്തല പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha