മണ്ഡലകാലം കഴിയാൻ ഇനി പത്തു നാൾ മാത്രം , ശരണം വിളിപോലുമില്ലാതെ ശബരിമല തീർത്ഥാടനം
ശബരിമലയിൽ പതിവ് കാഴ്ചകൾ ഒന്നുമില്ല. ഒന്നുച്ചത്തിൽ ശരണം വിളിക്കാൻ പോലും വിലക്കുള്ള സാഹചര്യത്തിൽ ശരണം വിളികളും പതിഞ്ഞ താളത്തിൽ മാത്രം ..
ഓരോ ദിവസവും ഓരോ നിയമം..എത്തും പിടിയും കിട്ടാതെ , പലപ്പോഴും കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥയിൽ വലഞ്ഞ ഭക്തർ ..ഒരു സൗകര്യമുണ്ട്..ഒട്ടും തിരക്കില്ല .പത്തും പന്ത്രണ്ടും മണിക്കൂര്‍ ക്യൂ നിന്ന് മാത്രമേ മുൻവർഷങ്ങളിൽ പതിനെട്ടാം പടി ചവിട്ടാൻ പറ്റുമായിരുന്നുള്ളൂ. ഇപ്പോളൊട്ടും കാത്തു നിൽക്കേണ്ട..നേരെ നടന്നു ചെല്ലാം.. പിന്നെ ഒന്നുണ്ട് ,പൊലീസിന് സംശയം തോന്നിയാൽ അറസ്റ്റ് ചെയ്യും അല്ലെങ്കിൽ മല കയറ്റാതെ തിരിച്ചയക്കും.
എല്ലായിടത്തും പോലീസിന്റെ കർശന നിർദ്ദേശങ്ങളാണ് . ശ്രീകോവിലും തിരുമുറ്റവും ഒഴികെ എല്ലായിടത്തും ലാത്തിയും തൊപ്പിയും ബൂട്ടും ഉള്‍പ്പെടെ പൂര്‍ണ യൂണിഫോം വേണമെന്നാണ് എഡിജിപി പൊലീസുകാര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
അയ്യപ്പന്മാർ ചെരിപ്പ് ഉപയോഗിക്കുന്നത് പോലും ആചാര വിരുദ്ധം എന്ന് വിശ്വസിക്കുന്നവരുടെ മുന്നിലൂടെ ബൂട്ടിട്ട പോലീസുകാർ തിരുമുറ്റത്ത് നടക്കുന്നു. അയ്യപ്പൻ ഇരിക്കുന്ന ശ്രീകോവിലിനു മുന്നിൽ പോലും പോലീസ്..
പോലീസ് ശബരിമലയിൽ എത്തിയത് ഡ്യുട്ടിയുടെ ഭാഗമായാണ്. എന്നാൽ യഥാർത്ഥ ഭക്തർക്ക് അത് ദൈവ സന്നിധിയാണ്. ദൈവം അവിടെ കുടികൊള്ളുന്നു എന്ന് തന്നെ ഓരോ ഭക്തനും വിശ്വസിക്കുന്നു. ആ വിശ്വാസങ്ങൾക്ക് കോട്ടം തട്ടുമ്പോൾ വേദനിക്കുന്ന ഭക്ത മനസ്സുകളും പോലീസുകാർ കാണേണ്ടതല്ലേ? ശ്രീകോവിലിനു മുന്നിൽ തുണി വിരിച്ചിടുന്നതും കോട്ടുകാൽ ഉണക്കാനിടുന്നതും ഒഴിവാക്കാമായിരുന്ന തെറ്റുകൾ ആയിരുന്നില്ലേ?
കാലാകാലങ്ങളായി ശബരിമലയിൽ സ്വാമി സേവ നടത്തുന്ന വിശ്വാസികളായ ജോലിയിൽ തികഞ്ഞ ആത്മാർഥത പുലർത്തുന്ന പോലീസുകാർ ഇല്ലെന്നല്ല , ശബരിമല ചിട്ടകൾ അറിയാവുന്ന എത്രയോ പോലീസുകാരുണ്ട്. പോലീസുകാർ ചെയ്യുന്ന സേവനങ്ങൾ വളരെ സ്ത്യുത്യർഹവുമാണ് . എങ്കിലും നമ്മുടെ വീടുകളിൽ പോലും ചെയ്യാത്ത കാര്യങ്ങൾ ശ്രീകോവിലിനു മുന്നിൽ ചെയ്യരുതെന്ന് അറിവുള്ള പോലീസുകാർ മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കണം.
കിടക്കാനും തുണി ഉണങ്ങാനും പോലീസുകാർക്ക് സൗകര്യം ഇല്ലെങ്കിൽ അതെല്ലാം പരിഹരിക്കണം. കാണുന്ന സ്ഥലത്ത് ഇതൊന്നും ചെയ്യരുത്. കാരണം ഇത് ലോകോത്തര പരിഗണനയിലുള്ള ഒരു ക്ഷേത്രവും പൈതൃകവുമുള്ള സ്ഥലവുമാണ്.
വിശ്രമിക്കാനും നെയ്യഭിഷേകത്തിനു കാത്തിരിക്കാനും അനുവദിക്കാതെ സന്നിധാനത്തു നിന്ന് ഭക്തരെ പോലീസ് നിര്‍ബന്ധപൂര്‍വം മടക്കി അയയ്ക്കുകയാണ്. നിയന്ത്രണങ്ങള്‍ അലോസരപ്പെടുത്തുന്നതിനാല്‍ മലയാളികളായ ഭക്തര്‍ ശബരിമല ദര്‍ശനം ഒഴിവാക്കുകയാണ്. വെള്ളിയാഴ്ച രാത്രി നടയടച്ചശേഷം സന്നിധാനത്ത് വിരിവെച്ച കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ പമ്പയിലേക്ക് പൊലീസ് മടക്കിയയച്ചിരുന്നു. ഉറങ്ങിക്കിടന്നവരെ ലാത്തികൊണ്ട് തട്ടി ഉണര്‍ത്തിയാണ് മടങ്ങിപ്പോകാനാവശ്യപ്പെട്ടത്. എല്ലാ ഭക്തരും തീവ്രവാദികളോ സംഘപരിവാറിന്റെ ഗുണ്ടകളോ ആണെന്ന് കരുതി ശത്രുതാ മനോഭാവം വെച്ച് പുലർത്തേണ്ട കാര്യമുണ്ടോ?
നെയ്യഭിഷേകം നടത്തുന്നതില്‍ ഏറെ പ്രശ്നമുള്ളതും തീര്‍ത്ഥാടനത്തെ ബാധിക്കുന്നുണ്ട്. രാവിലെ എത്തിയാലും ശബരിമലയിലേക്ക് എത്തി നെയ്യഭിഷേകം നടത്താനാകില്ല.
പലസമയത്ത് പല നിയമം. നട തുറക്കുന്ന ദിവസം ദര്‍ശനം തേടി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 15, 16 തീയതികളില്‍ പെരുവഴിയിലായി. 16ന് നിലയ്ക്കല്‍ എത്തിയവര്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ കാത്തിരുന്നത് മണിക്കൂറുകള്‍. ഇതിനെല്ലാം കാരണം പൊലീസിന്റെ നിയന്ത്രണങ്ങളാണ്.
താഴെതിരുമുറ്റത്ത് നില്‍ക്കാനും അനുവാദമില്ല. മടങ്ങിപ്പോകുന്നവരെ വലിയനടപ്പന്തലിനരികിലെ മേല്‍പ്പാലം വഴിയാണ് വിടുന്നത്. താഴെ തിരുമുറ്റത്തെ വലിയമരങ്ങളുടെ തണലില്‍ ഭക്തര്‍ വിശ്രമിക്കാറുള്ളതാണ്. എന്നാല്‍, ഇവിടെ ബാരിക്കേഡുകള്‍വെച്ച് അടച്ചു.
വാവര്‍ നടയിലേക്ക് പോകുന്നതിനും ഇത് തടസ്സമായി. ഇതുകടന്നുവേണം അപ്പം, അരവണ കൗണ്ടറിലേക്ക് പോകാന്‍. വാവരുനടയിലെ വരുമാനത്തില്‍ മൂന്നിലൊന്ന് കുറവു വന്നതായി വാവരുടെ പ്രതിനിധി പറഞ്ഞു. പോലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളില്‍ കടുത്ത പ്രതിഷേധത്തിലാണ് ദേവസ്വംബോര്‍ഡ്.
ആഴിക്ക് സമീപമുള്ള അപ്പം, അരവണ കൗണ്ടറുകളില്‍ വില്‍പ്പന വളരെ കുറവാണ്. കാര്യമായ നിയന്ത്രണമില്ലാത്ത മാളികപ്പുറം ക്ഷേത്രത്തിന് സമീപത്തെ കൗണ്ടറില്‍ മാത്രമാണ് നല്ല വില്‍പ്പനയുള്ളത് .
പമ്പ മുതൽ പ്രാഥമികാവശ്യങ്ങള്‍ക്കു സൗകര്യമില്ലെന്നതും തീര്‍ത്ഥാടകരെ വലയ്ക്കുന്നു. ഉള്ള ശുചിമുറികളില്‍ വെള്ളമില്ല. രാത്രി 11നു നടയടച്ച ശേഷം പമ്പയില്‍നിന്ന് ആരെയും സന്നിധാനത്തേക്കു കയറ്റിവിടുന്നില്ല. നിലയ്ക്കലില്‍ നിന്നു പമ്പയിലേക്കു രാത്രി 9.30നും 12നുമിടയ്ക്കു ബസുകള്‍ വിടേണ്ടെന്നാണു കെഎസ്‌ആര്‍ടിസിക്കു പൊലീസിന്റെ നിര്‍ദ്ദേശം. ഓരോ ദിവസവും ഓരോ നിയമമാണ് സന്നിധാനത്തെന്നും ആക്ഷേപമുണ്ട്. ഇതെല്ലാം തീർത്ഥാടകരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു.
ചരിത്രത്തിലേ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ശബരിമല തീര്‍ഥാടനം കടന്നു പോകുന്നത്.മലയാളികളായ തീർത്ഥാടകർ പൊതുവെ ഈ വർഷത്തെ തീർത്ഥാടനം വേണ്ടെന്നു തീരുമാനിച്ച അവസ്ഥയാണ് .
അടുത്ത ശബരിമല സീസണിൽ എല്ലാം ചിലപ്പോൾ പഴയ പടി ആകുംഎന്ന് ആശ്വസിക്കാം ..അടുത്ത ശബരിമല സീസണിൽ വരുന്ന പോലീസ് മേധാവി ഇതെല്ലാം തിരുത്താൻ അയ്യപ്പൻ തോന്നിപ്പിക്കും എന്ന് ബാലിശമായെങ്കിലും ചിന്തിക്കാം . .കേരളമായും ശബരിമലയുമായും ബന്ധമില്ലാത്തവർക്കും പകരം നമ്മുടെ മണ്ണിന്റെ മാമൂലുകളും ആചാരങ്ങളും അറിയുന്നവർ അധികാര സ്ഥാനത്ത് വരട്ടെ എന്ന് പ്രാർത്ഥിക്കാം
https://www.facebook.com/Malayalivartha