ശബരിമലയിലെ യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ബിജെപി ആരംഭിച്ച സമരം എങ്ങനെയാണ് അവസാനിപ്പിക്കേണ്ടത് എന്നതിനെക്കുറിച്ച് പാർട്ടി നേതൃത്വത്തില്‍ ആശങ്ക; ബി.ജെ.പി നേതൃയോഗം നാളെ
ശബരിമലയിലെ യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ബിജെപി ആരംഭിച്ച സമരം എങ്ങനെയാണ് അവസാനിപ്പിക്കേണ്ടത് എന്നതിനെക്കുറിച്ച് പാർട്ടി നേതൃത്വത്തില്‍ ആശങ്ക. വിഷയം ചര്‍ച്ച ചെയ്യാനും പരിഹാരം കണ്ടെത്താനുമായി നാളെ ബി.ജെ.പി നേതൃയോഗം തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ക്കും. സംസ്ഥാന ഭാരവാഹികളെയും മോര്‍ച്ച പ്രസിഡന്റുമാരെയും പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റുമാരെയുമാണ് നേതൃയോഗം വിളിച്ചിരിക്കുന്നത്. വന്‍ ജനകീയ പങ്കാളിത്തത്തോടെ ആരംഭിച്ച സമരം സെക്രട്ടേറിയറ്റിന് മുമ്പില്‍ വെറുമൊരു ചടങ്ങായി മാറുന്നു എന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ വിമര്‍ശനത്തെ തുടര്‍ന്നാണ് യോഗം വിളിക്കുന്നത്.
യുവമോര്‍ച്ചാ യോഗത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള നടത്തിയ അഭിപ്രായ പ്രകടനത്തോടെയാണ് സമരത്തിന്റെ ഗതി താഴോട്ട് പോയതെന്നാണ് പാര്‍ട്ടിക്കുള്ളിലെ ഭൂരിപക്ഷത്തിന്റെയും വിമര്‍ശനം. ബി.ജെ.പി ക്ക് രാഷ്ട്രീയമായി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ പല പദ്ധതികളും ആര്‍.എസ്.എസും പരിവാര്‍ സംഘടനകളും ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടും അത് പ്രയോജനപ്പെടുത്താന്‍ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ലെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍.
ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികലയുടെ അറസ്റ്റും കെ. സുരേന്ദ്രന്റെ ജയില്‍വാസവും പാര്‍ട്ടി അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഏറ്റെടുത്തില്ലെന്നാണ് വിമര്‍ശനം. നിലയ്ക്കലില്‍ നിന്നും സമരവേദി സെക്രട്ടേറിയറ്റിന് മുമ്പിലേക്ക് മാറ്റിയിട്ടും സമരത്തിന് ശക്തി കൂടിയില്ല. കൂടാതെ മുഖ്യമന്ത്റി വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ സി.പി.എം ബി.ജെ.പി സംഘടനകള്‍ തമ്മില്‍ ഒത്തുതീര്‍പ്പ് നിലപാടുണ്ടായി എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം പ്രതിരോധിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല.
ഹര്‍ത്താല്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ടും പാര്‍ട്ടിക്കുള്ളില്‍ ഭിന്നത നില നില്‍ക്കുകയാണ്. അനവസരത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു എന്നതാണ് നേതൃത്വത്തിനെതിരായ ആരോപണം. അപ്രതീക്ഷിതമായി ബിജെപി പ്രഖ്യാപിച്ച സംസ്ഥാന ഹർത്താലിൽ കേരളം വലഞ്ഞിരുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലെ ബി.ജെ.പി സമരപ്പന്തലിനുമുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇതും പാര്‍ട്ടിക്കുള്ളില്‍ ഭിന്നതക്ക് ഇടയാക്കി.
ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് നാളെ നേതൃയോഗംചേരുന്നത്.യോഗത്തില്‍ ദേശീയ സഹ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷ്, ദേശീയ സെക്രട്ടറി എച്ച്.രാജ, നളിന്‍ കുമാര്‍ കട്ടീല്‍ എം.പി. എന്നിവര്‍ പങ്കെടുക്കുമെന്നറിയുന്നു.
അതേസമയം ശബരിമല വിഷയത്തില്‍ ബിജെപി പ്രഖ്യാപിച്ച അനിശ്ചിതകാല നിരാഹാര സമരം പതിനാറാം ദിവസത്തിലേക്ക് കടന്നു. ഇതിനിടെ ഒന്‍പത് ദിവസമായി സമരം നയിക്കുന്ന ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സി കെ പത്മനാഭന്റെ ആരോഗ്യ സ്ഥിതി മോശമായി വരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
ആരോഗ്യസ്ഥിതി മോശമാണെങ്കിലും ആചാരസംരക്ഷണത്തിന് വേണ്ടി സമരം തുടരാനാണ് സി കെ പത്മനാഭന്റെ തീരുമാനം. ഐക്യദാർഢ്യവുമായി കൂടുതൽ പേർ സമര പന്തലിൽ എത്തുന്നുണ്ട്. യുണൈറ്റഡ് ചർച്ച് ഓഫ് ഇന്ത്യയിലെ രണ്ട് വൈദികർ ഐക്യദാർഢ്യവുമായി സമരപന്തലിൽ എത്തി.
https://www.facebook.com/Malayalivartha