ശ്രീധരൻ പിള്ളയെ നീക്കാനുള്ള ശ്രമം പൊളിച്ചടുക്കി എൻ എസ് എസ്

ബി ജെ പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും പി എസ് ശ്രീധരൻ പിള്ളയെ മാറ്റാനുള്ള വി.മുരളിധരന്റെയും കെ സുരേന്ദ്രന്റെയും നീക്കം എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പൊളിച്ചു.
അയ്യപ്പജ്യോതിയിൽ എൻ.എസ്. എസ്. പങ്കെടുക്കണമെങ്കിൽ ശ്രീധരൻ പിള്ള അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന ജി, സുകുമാരൻ നായരുടെ അന്ത്യശാസനം ബിജെപി ദേശീയ നേതൃത്വം അംഗീകരിച്ചു. ശ്രീധരൻ പിള്ളയെ മാറ്റാനുള്ള എല്ലാ നീക്കവും ബി ജെ പി ഉപേക്ഷിച്ചു.
പി.എസ്. ശ്രീധരൻ പിള്ളയുടെ നാളുകൾ എണ്ണപ്പെട്ടതായാണ് എല്ലാവരും കരുതിയിരുന്നത്. വി.മുരളീധരൻ ഉൾപ്പെടെയുള്ള ബി ജെ പി നേതാക്കൾ ശ്രീധരൻ പിള്ളക്കെതിരെ അമിത് ഷായെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.
സുരേന്ദ്രനെ ബി ജെ പി സംസ്ഥാന നേതൃത്വം സഹായിച്ചില്ല. ജയിലിൽ നിന്ന് ഇറങ്ങിയപ്പോഴാണ് സഹായിക്കാമെന്ന വാഗ്ദാനവുമായി ചെന്നത്. ഇക്കാര്യം സുരേന്ദ്രനറിയാം.
എൻ എസ് എസും ബി ജെ പിയും നിതാന്ത വൈരികളായിരുന്നു. അവർ തമ്മിൽ കണ്ടാൽ തല്ലുമെന്ന അവസ്ഥയിലായിരുന്നു. സുരേഷ് ഗോപിയെ പെരുന്നയിൽ നിന്നും ഇറക്കി വിട്ടയാളാണ് സുകുമാരൻ നായർ. അദ്ദേഹത്തിന് ബി ജെ പി ക്കെതിരെ രൂക്ഷമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. എൻ എസ് എസിനെ ബി ജെ പിയുടെ തൊഴുത്തിൽ കെട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു കൊണ്ടിരുന്നു. എൻ എസ് എസിന്റെ പൊതു സമ്മേളനങ്ങൾക്ക് ബിജെപി നേതാക്കളെ സുകുമാരൻ നായർ തീർത്തും ഒഴിവാക്കി. മറ്റ് രാഷ്ട്രീയ നേതാക്കൾ പെരുന്നയിലെത്തുമ്പോൾ ബിജെപിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം സംസാരിച്ചിരുന്നത്. ബി ജെ വി കാരണം ഇന്ത്യയിൽ സമാധാനം ഇല്ലാതായെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.
പെട്ടെന്നാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. ശ്രീധരൻ പിള്ള തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ ആശങ്കാകുലനായിരുന്നു. ആശിച്ചിരുന്ന സ്ഥാനം നഷ്ടമാകുമെന്ന് ശ്രീധരൻ പിള്ള ഭയപ്പെട്ടു. അങ്ങനെയാണ് എൻ എസ് എസിനെ അദ്ദേഹം സമീപിച്ചത്. ബി ജെ പിയുടെ ദേശീയ നേതൃത്വവുമായി കൂടിയാലോചന നടത്തിയ ശേഷമാണ് ശബരിമലയിൽ നിന്നും സമരവേദി മാറ്റാനുള്ള തീരുമാനം ശ്രീധരൻപിള്ള പ്രഖ്യാപിച്ചത്. എന്നാൽ അക്കാര്യം തുറന്നു പറയാൻ സാധിക്കില്ല. ശബരിമലയിലെ യുവതി പ്രവേശനത്തെ ബി ജെ പി ദേശീയ നേതൃത്വം എതിർക്കുന്നില്ല. ശ്രീധരൻ പിള്ളയും ഇന്നു വരെ എതിർത്തിട്ടില്ല.
കഴിഞ്ഞ വർഷത്തെക്കാൾ 28 കോടിയുടെ കുറവാണ്. ശബരിമല വരുമാനത്തിൽ ഉണ്ടായിട്ടുള്ളത്. മണ്ഡലകാലം തുടങ്ങി കഴിഞ്ഞ് 12 ദിവസം കഴിഞ്ഞപ്പോഴുള്ള കണക്കാണ് ഇത്. കേരളത്തിലെ ക്ഷേത്രങ്ങൾ ബിജെ പി അടച്ചുപൂട്ടുന്നു എന്ന ആരോപണം വരും ദിവസങ്ങളിൽ സി പി എം കേന്ദ്രങ്ങളിൽ നിന്നും വരുമെന്ന് അറിഞ്ഞിട്ടാണ് ബിജെപി കാലുമാറിയത്. എന്നാൽ ആർ എസ് എസ് അതിലൊന്നും ഭയക്കുന്നില്ല. ശ്രീധരൻ പിള്ളയെ നീക്കിയേ അടങ്ങു എന്ന വാശിയിലായിരുന്നു മുരളി. അദ്ദേഹത്തിന് കേന്ദ്ര നേതാക്കളുമായി അടുത്ത ബന്ധമുണ്ട്.
എൻ എസ് എസ് ഒപ്പമില്ലെങ്കിൽ ബിജെപി വഴിയാധാരമാകും. അക്കാര്യം ശ്രീധരൻ പിള്ളക്ക് അറിയാം. ശ്രീധരൻ പിള്ളക്ക് സുകുമാരൻനായരുമായി ഏറെ നാളത്തെ ബന്ധമുണ്ട്. എൻഎസ് എസിന്റെ പല നിയമപ്രശ്നങ്ങളും പരിഹരിച്ചിരുന്നത് പിള്ളയാണ്. അതിന്റെ പ്രത്യുപകാരമാണ് സുകുമാരൻ നായർ കാണിക്കുന്നത്. ഏതായാലും സുരേന്ദ്രനും മുരളിയും കണ്ടത് ദിവാസ്വപ്നമായി മാറുകയാണ്.
https://www.facebook.com/Malayalivartha
























