സർക്കാരിനെതിരെ തിരിഞ്ഞ സുകുമാരന്‍ നായർക്ക് സ്വന്തം തട്ടകത്തിൽ തിരിച്ചടി; വനിതാ മതിലില്‍ പങ്കെടുത്താല്‍ പുറത്താക്കുമെന്ന ഭീഷണി കാറ്റിൽ പറത്തി ബാലകൃഷ്ണപിള്ളയും മകന്‍ ഗണേഷ്‌കുമാറും

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരെ വെല്ലുവിളിച്ച് ആര്‍.ബാലകൃഷ്ണപിള്ളയും മകന്‍ ഗണേഷ്‌കുമാറും രംഗത്ത്. വനിതാ മതിലില്‍ പങ്കെടുത്താല്‍ ഇരുവരെയും പുറത്താക്കുമെന്ന് ഭീഷണി മുഴക്കിയ സെക്രട്ടറിയുടെ വാക്കിന് പുല്ല് വില കല്‍പ്പിച്ച് ഇരുവരും രംഗത്തെത്തി. സര്‍ക്കാര്‍ നടത്തുന്ന വനിതാ മതിലിന്റെ പത്തനാപുരം നിയോജകമണ്ഡലം സംഘാടകസമിതി യോഗം കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 26ന് നടക്കുന്ന എല്‍ഡി.എഫ് കൂടിയാലോചനാ യോഗത്തിലും ബാലകൃഷ്ണപിള്ളയും ഗണേഷ്‌കുമാറും പങ്കെടുക്കും. എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ് ആര്‍. ബാലകൃഷ്ണപിള്ള.
ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കാന്‍ ഒരുങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എതിരെ രൂക്ഷവിമര്‍ശനം നടത്തിയ സുകുമാരന്‍ നായര്‍ക്ക് വലിയ തിരിച്ചടിയാണ് അദ്ദേഹത്തിന്റെ വിശ്വസ്തനായ ബാലകൃഷ്ണപിള്ളയുടെ നിലപാട്. സര്‍ക്കാര്‍ തീര്‍ക്കുന്ന വനിതാ മതിലില്‍ പങ്കെടുക്കരുതെന്നും ആര്‍.എസ്.എസിന്റെ അയ്യപ്പജ്യോതിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സമുദായഅംഗങ്ങളെ പിന്തിരിപ്പിക്കില്ലെന്നും പറഞ്ഞ സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നതിന് പിന്നാലെയാണ് പിള്ളയും മകനും കൂടി വന്നത്. എന്‍.എസ്.എസിനെ ആര്‍.എസ്.എസിന്റെ തൊഴുത്തില്‍ കെട്ടാന്‍ സുകുമാരന്‍ നായര്‍ ശ്രമിക്കുന്നു എന്ന കോടിയേരിയുടെ ആരോപണം ശരിവയ്ക്കുന്നതാണ് പ്രതിപക്ഷനേതാവിന്റെ ആരോപണം.
ഇതോടെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി വലിയ പ്രതിരോധത്തിലായി. അവര്‍ണര്‍ക്ക് വഴിനടക്കാനും ആരാധന നടത്താനും പ്രക്ഷോഭം സംഘടിപ്പിച്ച മന്നത്ത് പത്മനാഭന്റെ പാരമ്പര്യം സുകുമാരന്‍ നായര്‍ മറന്നു എന്നാണ് സി.പി.എമ്മിന്റെ മറ്റൊരു ആരോപണം. അത് ശരിവയ്ക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ആര്‍.എസ്.എസുമായോ ബി.ജെ.പിയുമായോ യാതൊരു തരത്തിലും സഹകരിക്കുന്ന നിലപാട് എന്‍.എസ്.എസിന്റെ ഇതുവരെയുള്ള ജനറല്‍സെക്രട്ടറിമാരാരും സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുമായുള്ള അടുപ്പം വഴി സുകുമാരന്‍ നായര്‍ അതിന് വഴങ്ങിയെന്നാണ് ആക്ഷേപം.
യുവതീപ്രവേശനത്തിന് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അനുകൂലമായിരുന്നു. എന്നാല്‍ സുകുമാരന്‍ നായര്‍ നാമജപവുമായി സമുദായ അംഗങ്ങളെ തെരുവിലിറങ്ങിയതോടെയാണ് ബി.ജെ.പിയും കോണ്‍ഗ്രസും നിലപാട് മാറ്റിയത്. അപ്പോഴും എന്‍.എസ്.എസിനെ തള്ളിപ്പറയാന്‍ സി.പി.എം തയ്യാറായില്ല. നവോത്ഥാന സദസിന് എന്‍.എസ്.എസിനെ സര്‍ക്കാര്‍ വിളിച്ചിട്ടും പോയില്ല. മുഖ്യമന്ത്രി പിണറായി വിജയന് ദാര്‍ഷ്ട്യമാണെന്നും ധിക്കാരമാണെന്നും പാര്‍ട്ടിസെക്രട്ടറിയെ പോലെയാണ് പെരുമാറുന്നതെന്നും അതിന്റെ ഫലം അവര്‍ അനുഭവിക്കുമെന്നും സുകുമാരന്‍ നായര്‍ വെല്ലുവിളിച്ചിരുന്നു. കണ്ണുരുട്ടല്‍ കണ്ട് പേടിക്കുന്ന സര്‍ക്കാരല്ല ഇവിടെയുള്ളതെന്നും അതൊക്കെ ചെലവാകുന്നിടത്ത് മതിയെന്നും പിണറായി തിരിച്ചടിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha






















