യുവതി പ്രവേശനത്തിൽ സി പി എം നുള്ളിൽ പുകച്ചിൽ; മുഖ്യമന്ത്രി പിണറായി വിജയനെ പരസ്യമായി അനുകൂലിക്കുന്നവർ തന്നെ രഹസ്യമായി കരുക്കൾ നീക്കുന്നു

സ്വാമി അയ്യപ്പൻ ചതിച്ചു. വനിതാ മതിൽ മുഖ്യമന്ത്രി പിണറായി വിജയന് വാട്ടർലൂവാകാൻ പ്രാർത്ഥിച്ച് സി പി എം നേതാക്കൾ . കോടിയേരി ഉൾപ്പെടെയുള്ളവർ പിണറായി വിജയനെ പരസ്യമായി അനുകൂലിക്കുന്നുണ്ടെങ്കിലും രഹസ്യമായി പിണറായിക്കെതിരെ കരുക്കൾ നീക്കുന്നു.
ഒരു കാലത്ത് അച്യുതാനന്ദൻ അനുഭവിച്ച അതേ കർമ്മഗതിയിലാണ് പിന്നീട് അച്യുതാനന്ദനെ തമസ്കരിച്ച പിണറായി വിജയനും ഇപ്പോൾ എത്തിച്ചേർന്നത്. സുപ്രീം കോടതി വിധി നടപ്പിലാക്കുക എന്നതിനെക്കാൾ ബി ജെ പി ക്കെതിരെ തന്റെ ശക്തി തെളിയിക്കുക എന്ന വാശിയാണ് പിണറായിയെ നയിച്ചത്. തങ്ങൾക്കൊപ്പം നിന്നവർ കൂടി അകന്നതായി സി പി എം കരുതുന്നു. ഒപ്പം ബി ജെ പി 24 മണിക്കൂർ കൊണ്ട് വളർന്നുവലുതായി.
ദേവസ്വം ബോർഡ് അംഗം ശങ്കർദാസിന്റെ മകനും കോട്ടയം എസ് പിയുമായ ഹരിശങ്കറിനെയാണ് പിണറായി ഓപ്പറേഷൻ കനകബിന്ദു ഏൽപ്പിച്ചിരുന്നത്. ഡിസംബർ 24 ന് ശബരിമലയിലെത്തിയ കനകദുർഗ്ഗയെയും ബിന്ദുവിനെയും അന്നു തന്നെ കോട്ടയം എസ്.പി. പ്രത്യേകം സ്ഥലം കണ്ടത്തി പാർപ്പിച്ചു. ഇതിനെല്ലാം പിണറായിയുടെ ആശീർവാദമുണ്ടായിരുന്നു.
എന്നാൽ കോടിയേരി ഇക്കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. കടകംപള്ളി സുരേന്ദ്രനും പത്മകുമാറും അടക്കമുള്ളവരിൽ നിന്നും മറച്ചു വച്ചു. എന്നാൽ ശങ്കർദാസിന് ഇക്കാര്യം അറിയാമായിരുന്നു എന്നാണ് സൂചന
വനിതാമതിലിന് പിറ്റേന്ന് ഇത്തരമൊരു കടുംകൈ വേണ്ടായിരുന്നു എന്ന അഭിപ്രായമാണ് കോടിയേരി ഉൾപ്പെടെയുള്ള നേതാക്കൾക്കുള്ളത്. വി.എസ്. അച്യുതാനന്ദന്റെ ശാപം പിണറായിക്ക് ഏറ്റതാണെന്നും പറയുന്നവരുണ്ട്. വനിതാ മതിലിന്റെ പിറ്റേന്ന് തന്നെ യുവതികളെ മലകയറ്റണമെന്ന തീരുമാനം പിണറായി നേരിട്ട് എടുത്തതാണ്. ഇതിന് തയ്യാറുള്ളവരെ അന്വേഷിക്കുകയായിരുന്നു പിണറായി. കനകദുർഗയും ബിന്ദുവും അവിചാരിതമായി ഇവരുടെ കൈയിൽ വീണു. ഹരിശങ്കറാണ് ഇവരെ ഉപയോഗിക്കാമെന്ന സന്ദേശം പിണറായിക്ക് നേരിട്ട് കൈമാറിയത്. അന്നേരം ലോകനാഥ് ബഹ്റ പോലും വിവരം അറിഞ്ഞിരുന്നില്ല.
കോടിയേരി എൻ എസ് എസുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവാണ്. യുവതി പ്രവേശത്തോടെ എൻ എസ് എസുമായുള്ള സമവായത്തിന്റെ അവസാന സാധ്യതയും അടഞ്ഞതായി കോടിയേരി കരുതുന്നു. എല്ലാം ഇല്ലാതാക്കിയത് മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ്. പിണറായി ഇല്ലാതായാൽ മാത്രമേ കോടിയേരിക്ക് മേൽഗതിയുള്ളു. ഇത്തവണത്തെ കാലാവധി കൊണ്ട് പിണറായിയെ അവസാനിപ്പിക്കണമെന്ന ചിന്തയാണ് കോടിയേരിയെ നയിക്കുന്നത്. ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായിയെ ഇതു പോലെ കോടിയേരി ധിക്കരിച്ചിട്ടുണ്ട്. അന്ന് അച്യുതാനന്ദനുമായുള്ള കോടിയേരിയുടെ ബന്ധം പിണറായിയെ ഒരു പാട് വേദനിപ്പിച്ചിട്ടുണ്ട്.
കേരളത്തിലെ പല സി പി എം നേതാക്കൾക്കും എന്താണ് നടന്നത് എന്നതിനെ കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. ലക്ഷകണക്കിന് വിശ്വാസികളുടെ നെഞ്ചകം കീറി കൊണ്ടാണ് ആക്ടിവിസ്റ്റുകളായ രണ്ട് പേർ ശബരിമലയിലെത്തിയത്. ആക്റ്റിവിസ്റ്റുകളെ ശബരിമലയിലെത്തിക്കില്ലെന്ന് ഏറ്റു പറഞ്ഞിരുന്നതാണ് കേരളത്തിലെ മന്ത്രിമാരും മുഖ്യമന്ത്രിയും .
എന്നാൽ കേരളത്തിന് മന്ത്രിയും മുഖ്യമന്ത്രിയുമായി ഒരാൾ മാത്രമാണുള്ളതെന്ന കാര്യം മന്ത്രിമാർ മറന്നു . മന്ത്രിമാർ മനസിൽ കാണുമ്പോൾ മാനത്ത് കാണുന്നയാളാണ് മുഖ്യമന്ത്രി. ഇല്ലെങ്കിൽ അതീവരഹസ്യമായി ഇങ്ങനെയൊരു പ്ലാൻ നടപ്പിലാക്കാനാവില്ല. ബിജെപിക്കാർ സംസ്ഥാനമൊട്ടാകെ ആക്രമം അഴിച്ചുവിട്ടിട്ടും ഇതര മത വിശ്വാസികൾ ഉൾപ്പെടെയുള്ളവർ സർക്കാരിന് എതിരാവുകയും ബിജെപിയെ അനുകൂലിക്കുകയും ചെയ്തു.
യുവതി പ്രവേശത്തെ ഒരു മതസ്ഥരും അനുകൂലിക്കുന്നില്ല. വിശ്വാസത്തിന്റെ കാര്യത്തിൽ ഭരണകൂടങ്ങൾ ഇടപെടരുതെന്ന ചിന്താഗതിയാണ് എല്ലാവർക്കുമുള്ളത്. യുവതി പ്രവേശം ബി ജെ പി ക്ക് നൽകിയത് പുതിയ ആവേശമാണ്. തണുത്തുറഞ്ഞ ബി ജെ പി വോട്ടുകൾ തങ്ങളിലെത്തിക്കാൻ അവർക്ക് കഴിഞ്ഞിരിക്കുന്നു.
https://www.facebook.com/Malayalivartha



























