കേരളത്തില്‍ രാഷ്ട്രപതി ഭരണം എല്ലാം വേഗത്തിലാകുമോ? നായരു പിടിച്ച പുലിവാല് എന്നു പറയുന്നപോലെ വിടാനുംവയ്യ പിടിച്ചുവയ്ക്കാനുംവയ്യ എന്ന നിലയിൽ; സുകുമാരന്‍ നായര്‍ ഉടന്‍ മോദിയെ കാണും; നിരാഹാര സമരം ഏറ്റെടുത്ത് ട്രോളന്മാർ

സംഘപരിവാര്‍ ഭടന്മാരുടെ കണ്ണുവെട്ടിച്ച് രണ്ടു യുവതികളെ പിണറായി വിജയന്‍ ശബരിമല കയറ്റി വിട്ടത് നമുക്ക് മാത്രമല്ല ലോകമാധ്യമങ്ങള്‍ക്കു വരെ വലിയ വാര്‍ത്തയാണ്. പക്ഷേ, നമ്മുടെ വികാരമൊന്നുമല്ല അവര്‍ക്കുള്ളത്. സ്ത്രീതുല്യത നിലവില്‍വന്ന കേരളമെന്ന് പറഞ്ഞ് അവര്‍ പിണറായിയെ വാഴ്ത്തുകയാണ്. മോദിയുടെ വിശ്വസ്തനായ അര്‍ണാബ് ഗോസ്വാമി പോലും ശബരിമല വിജയം എന്നു തലക്കെട്ട് നല്‍കിയത് ആശ്ചര്യകരമായ അനുഭവമായി നിരീക്ഷകര്‍ കാണുന്നു.
അതേസമയം, ഇതിന്റെ മറ്റൊരു സാധ്യത ദില്ലിനഗരിയിലെ രാഷ്ട്രീയ ഉപജാപകസംഘത്തിന്റെ ഇടനാഴികളില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കലാപ പരമ്പര ഒരാഴ്ച നീട്ടിക്കൊണ്ടുപോയാല്‍ അതിനിടയില്‍ ഒരു വെടിവയ്പോ രണ്ടു മരണമോ റിപ്പോര്‍ട്ടു ചെയ്തു കിട്ടിയാല്‍ അതിന്റെ ബലത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെ രാഷ്ട്രപതിയെക്കൊണ്ട് പിരിച്ചുവിടാമോ എന്ന സാദ്ധ്യതയാണ് ചര്‍ച്ചയാകുന്നത്.
ഇവിടുത്തെ ബിജെപി നേതാക്കള്‍ അത് വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ അവസാനത്തേതാണ് എന്ന് അവര്‍ക്കറിയാം. ഇതുകൂടി തോറ്റാല്‍ പിന്നെ അമ്പതു വര്‍ഷത്തേക്ക് കേരളം നോക്കണ്ടാത്ത സ്ഥിതിയാണ്. അതുകൊണ്ടാണ് എത്ര കടുത്ത പ്രവൃത്തികളായാലും വേണ്ടില്ല ഹര്‍ത്താല്‍ ഉള്‍പ്പടെ അക്രമത്തിന്റെ പാത അവരേറ്റെടുത്തത്.
അതേസമയം, ബിജെപി നേതാക്കളേക്കാള്‍ രാഷ്ട്രപതി ഭരണം ആഗ്രഹിക്കുന്ന ഒരു പ്രമുഖനുണ്ട്. അത് എന്‍.എസ്.എസ്. തലവന്‍ സുകുമാരന്‍ നായരാണ്. അഭിമാനം പോകാതെ ഈ സമരം അവസാനിപ്പിച്ചു കിട്ടണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ട്. ഇപ്പോള്‍ നായരു പിടിച്ച പുലിവാല് എന്നു പറയുന്നപോലെ വിടാനുംവയ്യ പിടിച്ചുവയ്ക്കാനുംവയ്യ എന്ന നിലയിലാണ് ഈ സമരം. മിനിമം രാഷ്ട്രപതി ഭരണമെങ്കിലും ഉണ്ടായേ തീരൂ. ഇതു മുന്നില്‍ കണ്ടാണ് കേരളസര്‍ക്കാരില്‍നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ കേന്ദ്രത്തെ കാണും എന്ന് ഇന്നലെക്കൂടി പ്രസ്താവന ഇറക്കിയത്. സുകുമാരന്‍ നായര്‍ അടുത്ത ദിവസങ്ങളില്‍ത്തന്നെ ദില്ലിക്കു പോകുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നുണ്ട്.
ഇതെല്ലാം കണക്കുകൂട്ടിയാണ് ഇന്നു നടക്കുന്നഹർത്താലും അതിന്റെ തുടര്‍ച്ചയായി അരങ്ങേറാന്‍ പദ്ധതിയിട്ടിരിക്കുന്ന സമരപരമ്പരകളും. ജീവന്മരണ പോരാട്ടമാണിതെന്ന് ഓരോ ബജെപി നേതാവിനും നിശ്ചയമുണ്ട്. എല്ലാ സമരവും വലിയ പരാജയമായിക്കഴിഞ്ഞിരിക്കുന്നു. നിരാഹാരസമരം ട്രോളന്മാര്‍ ഏറ്റെടുത്ത സ്ഥിതിയാണ് . ശബരിമല വിഷയവും തീര്‍ന്നിരിക്കുന്നു. അവിടെ സുപ്രീം കോടതി വിധി നടപ്പാക്കിയതോടെ സര്‍ക്കാരിന്റെ ദൌത്യവും അവസാനിച്ചിരിക്കുന്നു.
സംഘര്‍ഷമുണ്ടാക്കി യുവതികളെ കയറ്റുകയല്ല, യുവതികള്‍ക്കു മല കറാന്‍ പിന്തുണ നല്‍കലാണ് തങ്ങളുടെ ജോലിയെന്ന് ആവര്‍ത്തിച്ചു പറഞ്ഞ സര്‍ക്കാര്‍ സമര്‍ത്ഥമായി അതു നിറവേറ്റിക്കഴിഞ്ഞു. അതിനാല്‍ ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ശ്രമവും ഇനി ഉണ്ടാകാന്‍ വഴിയില്ല. ലോകാവസാനം വരെ ശബരിമലയ്കക്ക് കാവല്‍ നില്‍ക്കാന്‍ സംഘപരിവാറിനു കഴിയുകയുമില്ല.
മാത്രമല്ല, ഇത്രനാള്‍ കാവല്‍ നില്‍ക്കുന്നതിന് ഒരു അഭിമാനമുണ്ടായിരുന്നു. ഇരട്ടച്ചങ്കനെ വെല്ലുവിളിച്ച് ഒരു ഈച്ചയെപ്പോലും തങ്ങളറിയാതെ കടത്തിവിടില്ല എന്നൊക്കെ വീരകാഹളം മുഴക്കി നില്‍ക്കാമായിരുന്നു. അതൊക്കെയാണല്ലോ ഇപ്പോള്‍ തകര്‍ന്നടിഞ്ഞിരിക്കുന്നത്. ഇനിയിപ്പോള്‍ അത്ര അഭിമാനമൊന്നും കാവല്‍ നില്‍ക്കുന്നതിനില്ല.
സര്‍ക്കാര്‍ വിശ്വാസിക്കു കൊടുത്ത വാക്ക് ശബരിമലയില്‍ സ്ത്രീകളെ കയറ്റും എന്നാണ്. സംഘപരിവാര്‍ വിശ്വാസിക്കു കൊടുത്തവാക്ക് ശബരിമലയിലേക്കു സ്ത്രീകളെ കയറ്റില്ല എന്നാണ്. ആ കയറ്റില്ല എന്ന വാക്കാണ് ഇപ്പോള്‍ കാലഹരണപ്പെട്ടിരിക്കുന്നത്. പുറത്ത് കലാപമെല്ലാം നടത്താമെങ്കിലും ആര്‍ എസ് എസിനു സംഭവിച്ച ജാഗ്രതക്കുറവിന്റെ മറവിലാണ് ശബരിമലയില്‍ യുവതീ പ്രവേശനം സാധ്യമായിരിക്കുന്നത് എന്നതു വ്യക്തമാണ്. അതുകൊണ്ടുതന്നെ സമരം ഈ ഹര്‍ത്താലും തുടര്‍ന്നുള്ള രണ്ടു മൂന്നു ദിവസത്തെ അതിക്രമങ്ങളും കൊണ്ട് അവസാനിപ്പിച്ചേ മതിയാകൂ. അതു ജയിച്ചാലും ശരി തോറ്റാലും ശരി.
ഇവിടെയാണ് കേന്ദ്ര ഇടപെടലിന്റെ പ്രസക്തി. സുകുമാരന്‍ നായരെയും കേരള ബിജെപിയെയും രക്ഷിക്കാന്‍ കേരളത്തില്‍ രാഷ്ട്രപതി ഭരണം നടപ്പാക്കിയേ തീരൂ. ബിജെപിയുടെ കേന്ദ്ര നേതാക്കളില്‍ ഒരു വിഭാഗം ഈ നിലപാടിലാണ്. പക്ഷേ അത് പറയുന്നപോലെ അത്ര എളുപ്പമുള്ള കാര്യമാണോ എന്നൊരു ചോദ്യം അതിനെ എതിര്‍ക്കുന്ന വിഭാഗം ചൂണ്ടിക്കാണിക്കുന്നു. സുപ്രീംകോടതി വിധി നടപ്പാക്കിയ ഒരു സംസ്ഥാനഭരണത്തെ അത്ര പെട്ടെന്ന് പുറത്താക്കാന്‍ ആകുമോ? അതും ലോക് സഭാ തിരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍. ആ കടുംകൈ കേരളത്തില്‍ കാണിച്ചാല്‍ തിരഞ്ഞെടുപ്പിന് മൂന്നു മാസം മാത്രം അവശേഷിക്കേ, പ്രതിപക്ഷ കക്ഷികള്‍ അത് അഖിലേന്ത്യാ പ്രശ്നമാക്കുകയില്ലേ? മോദിയുടെ ഏകാധിപത്യം എന്നു വാര്‍ത്ത വരില്ലേ? കേരളത്തിലെ ജനങ്ങളില്‍ അത് ശത്രുതയുണ്ടാകും. തെക്കേ ഇന്ത്യയിലാകമാനം ബിജെപിക്ക് വന്‍ വീഴ്ച സംഭവിക്കും. പ്രത്യേകിച്ച് തമിഴ് നാട്ടില്‍. അവിടെ പിണറായി വിജയന് കക്ഷിവ്യത്യാസമില്ലാതെ വന്‍ ജനപിന്തുണയാണുള്ളത്.
ചുരുക്കത്തില്‍ വലിയ ബുദ്ധിമോശമായിരിക്കും കേരളത്തില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരികയെന്നത്. ഒരിക്കലും നന്നാകാത്ത അനന്തവരന്മാരായ കേരള ബിജെപിയെ രക്ഷിക്കാന്‍ അമ്മാവനായ മോദി ഇന്ത്യയാകെ കളഞ്ഞുകുളിക്കുമെന്നു വലിയ ശുഭാപ്തിവിശ്വാസിക്കു പോലും ചിന്തിക്കാനാകില്ല. പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ നീക്കത്തെ തകര്‍ക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് ബിജെപി എംപി ഉദിത് രാജിനെക്കൊണ്ട് ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിച്ച് മറുഭാഗം പ്രസ്താവന ഇറക്കിച്ചത്.
അതായത്, തല്‍ക്കാലം ഒരു രാഷ്ട്രപതി ഭരണവും ഇങ്ങോട്ട് വരാന്‍ പോകുന്നില്ല. ഈ ഹര്‍ത്താലും അതിക്രമവും ഒരാളിപ്പടരലാണ്. അണയുന്നതിനുമുമ്പ് കേരളത്തിലെ ബജെപി നടത്തുന്ന ഒരാളിക്കത്തല്‍. അധികനേരം ഇതിങ്ങനെ കത്തില്ല.
https://www.facebook.com/Malayalivartha



























