ശബരി മലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധി മറികടക്കാൻ ഫെബ്രുവരിയിൽ ഓർഡിനൻസ് കൊണ്ടു വന്ന് പാർലമെന്റ് തെരഞ്ഞടുപ്പിൽ സീറ്റുകൾ തൂത്ത് വാരാൻ ബി ജെ പിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ നീക്കം
ശബരി മലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധി മറികടക്കാൻ ഫെബ്രുവരിയിൽ ഓർഡിനൻസ് കൊണ്ടു വന്ന് പാർലമെന്റ് തെരഞ്ഞടുപ്പിൽ സീറ്റുകൾ തൂത്ത് വാരാൻ ബി ജെ പിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ നീക്കം എൻ എസ് എസിന്റെ ആവശ്യം കണക്കിലെടുത്തായിരിക്കും ഇത്തരമൊരു നീക്കം കേന്ദ്ര സർക്കാർ നടത്തുന്നത്. ഇതിലൂടെ എൻ എസ് എസിനെ ഒപ്പം നിർത്താമെന്ന് സർക്കാർ കരുതുന്നു. പാർലെമെന്റ് തെരഞ്ഞടുപ്പിന് തൊട്ടുമുമ്പായിരിക്കും ഓർഡിനൻസിന്റെ സാധ്യത പരിശോധിക്കുന്നത്.ജി. സുകുമാരൻ നായർ മന്നം ജയന്തി ദിനത്തിൽ കേന്ദ്രം ഓർഡിനൻസ് കൊണ്ടു വരണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. പന്ത് തങ്ങളുടെ കോർട്ടിൽ നിന്ന് പോയെങ്കിലും യു ഡി എഫ് എം.പിമാരും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ശബരിമല വിഷയം പരമാവധി വഷളാക്കി വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കാനാണ് ബി ജെ പി ശ്രമം. വരും ദിവസങ്ങളിൽ ആക്രമണം വ്യാപിപ്പിക്കാനും ഹിന്ദുക്കളെ ഒപ്പം നിർത്താനുമാണ് ശ്രമം. ഇതിനകം തന്നെ ഹിന്ദുവികാരം തങ്ങൾക്ക് അനുകൂലമായെന്നാണ് ബിജെപി കരുതുന്നത്. യുവതികളുടെ മലക്കയറ്റം ഹൈന്ദവ വോട്ടുകളുടെ ഏകീകരണത്തിന് സഹായിച്ചു. തന്ത്രിക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളും തങ്ങൾക്ക് അനുകൂലമാകുമെന്ന ചിന്തയിലാണ് ബിജെപി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ. ഇത്തരത്തിൽ കാര്യങ്ങൾ കൂടുതൽ കുഴയാനാണ് ബി ജെ പി ആഗ്രഹിക്കുന്നത്. വിഷയം ഉടനൊന്നും തീരാൻ അവർ ആഗ്രഹിക്കുന്നില്ല. അതേസമയം ഓർഡിനൻസ് കൊണ്ടുവരുന്നതിനുള്ള നിയമോപദേശങ്ങൾ കേന്ദ്ര സർക്കാർ തേടി കഴിഞ്ഞതായി അറിയുന്നു. എൻ എസ് എസ് സമ്മേളനത്തിന് കേരളത്തിലെത്തിയ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൾ കെ. പരാശരനുമായി കേന്ദ്രസർക്കാർ കൂടിയാലോചന നടത്തുമെന്നാണ് വിവരം. അറ്റോണി ജനറൽ കെ.കെ. വേണുഗോപാലിനും ഇതേ അഭിപ്രായമാണുള്ളത്. പ്രധാനമന്ത്രി കേരളത്തിലെ സ്ഥിതിവിശേഷം കൃത്യമായി കണക്കിലെടുത്താണ് മുന്നോട്ടു പോകുന്നത്. അദ്ദേഹം കേരളത്തിലെ വിവരങ്ങൾ ചോദിച്ചറിയുന്നുണ്ട്. കേന്ദ്രമന്ത്രി അൽ ഫോൺസ് കണ്ണന്താനം ഉൾപ്പെടെയുള്ള നേതാക്കൾ പ്രധാനമന്ത്രിയെ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. അതേസമയം ധ്യതിപിടിച്ച് തീരുമാനം എടുക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രിക്ക് ഉപദേശം ലഭിച്ചിട്ടുണ്ട്. ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിക്കെതിരെ പ്രധാനമന്ത്രി രംഗത്തെത്തിയിട്ടുണ്ട്. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ ഉത്തരവിന്റെ വിയോജന കുറിപ്പിന്റെ കാര്യം പ്രധാനമന്ത്രി ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ എടുത്തു പറഞ്ഞിരുന്നു. മുത്തലാക് വിവാദം മറ്റൊരു വിഷയമാണെന്നും അതിന് ശബരിമല വിവാദവുമായി ബന്ധമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ശബരിമല വിഷയത്തിൽ ഓർഡിനൻസിന്റെ സാധ്യത വിധിയുണ്ടായ വേളയിൽ തന്നെ കേന്ദ്ര സർക്കാർ പരിശോധിച്ചിരുന്നു. എന്നാൽ ശബരിമലയിൽ സർക്കാർ നേരിട്ട് യുവതികളെ പ്രവേശിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ കരുതിയില്ല. വിശ്വാസികളെ വെല്ലുവിളിക്കാൻ ഭരണകൂടം തയ്യാറാകില്ലെന്നായിരുന്നു സർക്കാരിന്റെ കണക്കുകൂട്ടൽ.