ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമം... പോലീസിനൊപ്പം സി പി എം അണികള്‍ കൂടി സമരക്കാരെ നേരിടാന്‍ ഇറങ്ങിയതോടെ സമരക്കാരുടെ നിയന്ത്രണം നഷ്ടമായി

ഹര്‍ത്താല്‍ കൈവിട്ടു കലാപമായത് ബി ജെ പിയെ തിരിഞ്ഞു കൊത്തുന്നു. അക്രമം തീ കത്തിച്ച് ജനവികാരം തിരിക്കാന്‍ സര്‍ക്കാര്‍ ആവുന്നത് ശ്രമിക്കുന്നു. പോലീസിനൊപ്പം സി പി എം അണികള്‍ കൂടി സമരക്കാരെ നേരിടാന്‍ ഇറങ്ങിയതോടെ സമരക്കാരുടെ നിയന്ത്രണം നഷ്ടമായി. കേരളം അടുത്ത കാലത്തൊന്നും കാണാത്ത പ്രക്ഷോഭങ്ങളാണ് സംസ്ഥാനത്തു നിറയുന്നത്.
ഇനി വരാനിരിക്കുന്നത് തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് പ്രക്ഷോഭങ്ങള്‍ക്ക് സമാനമായ സ്ഥിതിവിശേഷമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കോടതിയുടെ ശ്രദ്ധയില്‍ ജനവികാരം എത്തിക്കാന്‍ ഇതുപകരിക്കുമെന്നാണു സര്‍ക്കാരിന് ലഭിച്ച നിയമോപദേശം.
ശബരിമല വിധി നടപ്പാക്കിയതുവഴി സംസ്ഥാനത്തു കലാപസമാനമായ സ്ഥിതിവിശേഷമുണ്ടാക്കാന്‍ ആസൂത്രിതശ്രമം നടക്കുന്നതായി സര്‍ക്കാര്‍ ഇന്നു ഹൈക്കോടതിയെ അറിയിക്കും. അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദാവും നിലപാടറിയിക്കുക. ക്ഷേത്രപ്രവേശന വിഷയത്തില്‍ കമ്മിഷനെ നിയോഗിച്ച് എല്ലാ വിഭാഗം സ്ത്രീകളുടെയും നിര്‍ദേശം സ്വീകരിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി അനുവദിക്കാതിരുന്നതും അഡ്വക്കേറ്റ് ജനറല്‍ (എ.ജി) ചൂണ്ടിക്കാട്ടും.
വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഭക്തരെന്ന പേരില്‍ ചിലര്‍ നിരന്തരം പ്രതിരോധിച്ചതിനാലാണ് പുലര്‍ച്ചെ സൗകര്യമൊരുക്കിയത്. അതാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിനു കാരണം. സാമൂഹികനീതി ഉറപ്പുവരുത്തുക എന്നതാണു സര്‍ക്കാര്‍നയം. ലിംഗ വിവേചനം ഭരണഘടനാവിരുദ്ധമായതിനാല്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ബാധ്യസ്ഥമാണ്. വിധി നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് സര്‍ക്കാര്‍ പറയാതെ പറയുമെന്നാണു സൂചന. എന്നാല്‍, ഈ വിഷയത്തില്‍ ഹൈക്കോടതി ഇപ്പോള്‍ ഇടപെടാന്‍ സാധ്യത കുറവാണെന്നു നിയമവൃത്തങ്ങള്‍ പറയുന്നു. അക്രമങ്ങലക്കെതിരെ കോടതിയുടെ ശക്തമായ താക്കീതുണ്ടാകുമെന്നും സര്‍ക്കാരിനെ പിന്തുണക്കുമെന്നും സര്‍ക്കാര്‍ കണക്കു കൂട്ടുന്നു.
വനിതാ മതിലിന്റെ രാത്രി ക്ലൈമാക്‌സ് വേണ്ടിയിരുന്നില്ല എന്നാണ് ഇപ്പോള്‍ പരക്കെയുള്ള നിലപാട്. യുവതികളെ പതിനെട്ടാംപടി ചവിട്ടാതെ ജീവനക്കാര്‍ക്കുള്ള വഴിയിലൂടെ സന്നിധാനത്തെത്തിച്ചതും പെട്ടെന്ന് ദര്‍ശനം നടത്തി വന്ന വഴിയേ മടക്കിയതും ഇതിന്റെ ഭാഗമാണ്. യുവതികള്‍ സന്നിധാനത്തെത്തിയ വീഡിയോ മാത്രമായിരുന്നു സംഘാടകരുടെ ലക്ഷ്യമെന്ന് വ്യക്തം. ഇത് പക്ഷെ ഹൈക്കോടതി വിമര്‍ശനങ്ങള്‍ക്കിടയാക്കിയേക്കാം.
സംസ്ഥാനത്ത് അതീവജാഗ്രതാ നിര്‍ദേശമാണ് നിലവിലുള്ളത് . കലാപം സൃഷ്ടിക്കാന്‍ ആസൂത്രിത നീക്കമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെതുടര്‍ന്നാണു നടപടി. ഒരാഴ്ചക്കാലം രാത്രിയിലെ വാഹനപരിശോധന കര്‍ശനമാക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ നടപടികളുമായി പോലീസ് നീങ്ങുന്നു.
അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി 559 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 745 പേരെ അറസ്റ്റ് ചെയ്തു. 628 പേരെ കരുതല്‍ തടങ്കലിലാക്കി. മറ്റ് ജില്ലകളെ അപേക്ഷിച്ച് പാലക്കാട് ജില്ലയിലാണ് വ്യാപക അക്രമമുണ്ടായത്. രാവിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തില്‍ സി.പി.എം ഓഫീസിനെതിരെ ആക്രമണമുണ്ടായി. പാലക്കാട്ടെ സി.പി.ഐ ജില്ലാ കമ്മറ്റി ഓഫീസ് അക്രമികള്‍ അടിച്ചുതര്‍ത്തു. സര്‍ക്കാര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ സി.പി.ഐ ഓഫീസില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ അക്രമികള്‍ തകര്‍ത്തു.
സംസ്ഥാനത്ത് ഇന്നലെയും ഇന്നുമായി അരങ്ങേറിയ അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പേരെയും പിടികൂടാന്‍ ബ്രോക്കണ്‍ വിന്‍ഡോ എന്ന പേരില്‍ പോലീസ് പ്രത്യേക ദൗത്യം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ പിടികൂടാന്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാരും പ്രത്യേക സംഘം രൂപീകരിക്കുമെന്ന് സേന അറിയിച്ചു.
സ്‌പെഷ്യല്‍ ബ്രാഞ്ച് രഹസ്യാന്വേഷണം നടത്തി അക്രമികളുടെ ലിസ്റ്റ് തയ്യാറാക്കി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് കൈമാറും. അക്രമികളുടെയും സംശയിക്കപ്പെടുന്നവരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ അക്രമികളുടെ വീടുകളിലും പരിശോധന നടത്തും. അ
ക്രമികളുടെ ഡാറ്റാബേസ് എല്ലാ ജില്ലകളിലും സൂക്ഷിക്കും. കുറ്റവാളികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഫോട്ടോ ആല്‍ബം തയ്യാറാക്കാനും തീരുമാനിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴി വര്‍ഗീയ പ്രചരണവും വിദ്വേഷ പ്രചരണവും നടത്തുന്നവര്‍ക്കെതിരെ എല്ലാ ജില്ലകളിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. അത്തരം പോസ്റ്റുകള്‍ സൃഷ്ടിച്ച് സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്ത് നടപടികളും ആരംഭിച്ചിട്ടുണ്ട് .
https://www.facebook.com/Malayalivartha



























