ഈ തെമ്മാടിയെ അറസ്റ്റ് ചെയ്യണം; മുഖ്യമന്ത്രി പിണറായി വിജയൻറെ തലയ്ക്ക് വില പറഞ്ഞ് ചോരമരവിക്കുന്ന പ്രസ്താവനയുമായി ആര്‍എസ്എസ് പ്രവര്‍ത്തകന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രകോപനപരമായ ഫേസ്ബുക്ക് പോസ്റ്റിട്ട ആളെ തേടി പോലീസ്. ശബരിമല യുവതീപ്രവേശന വിഷയം കത്തുമ്പോൾ കലാപത്തിന് ആഹ്വാനം ചെയുന്ന പ്രസ്താവനകളിൽ നിന്ന് സോഷ്യൽ മീഡിയ അടക്കമുള്ള മാധ്യമങ്ങൾ മാറി നിൽക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് കൊലവിളി പ്രസ്താവനയുമായി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രംഗത്തെത്തിയത്.
പ്രമുഖ മാധ്യമമാണ് മുഖ്യമന്ത്രിക്ക് എതിരെ വധഭീഷണി മുഴക്കുന്ന ഈ വാർത്ത പുറത്തുവിട്ടത്. ഇത്തരത്തിലൊരു സന്ദേശം ഒരിക്കലും അംഗീകരിക്കാം കഴിയുന്നതല്ല. സമരക്കാരെ കൂടുതൽ പ്രകോപിപ്പിക്കാനും കൂടുതൽ കുഴപ്പങ്ങളിലേയ്ക്ക് എത്തിക്കുന്നതുമാണ് ഇത്തരം സന്ദേശങ്ങൾ.
പിണറായി വിജയന്റെ തലവെട്ടുന്നവന് 50000 രൂപ പ്രതിഫലം തരുമെന്നാണ് വേണുഗോപാല്‍ ഷേണായി എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്തത്. പിണറായി വിജയന്റെ തല വെട്ടുന്നവന് 50000 രൂപ പ്രതിഫലം ഞാന്‍ തരും എന്റെ വിശ്വാസത്തിന് എതിരായത് കൊണ്ട്’ എന്നാണ് വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.എന്നാല്‍ കൊലവിളി വിവാദമായതോടെ ഇയാള്‍ പിന്‍വലിച്ചു. പിന്നാലെ ‘എനിക്ക് ഒരു ഭയവുമില്ല കാരണം ഞാന്‍ ഒരു സ്വയം സേവകനാ’ എന്നൊരു പോസ്റ്റും വേണുഗോപാല്‍ ഇട്ടിട്ടുണ്ട്.
പ്രവര്‍ത്തനങ്ങളും പോസ്റ്റുകളും വൈകാരികമാണ് വിശ്വാസം ഹനിക്കപ്പട്ടത്രയും വരില്ലെന്നും അങ്ങനെ കേസ് എടുക്കാന്‍ കേരളം കോരന്റെ വകയല്ലെന്നും ഇയാള്‍ പറയുന്നുണ്ട്. നേരത്തേയും പിണറായി വിജയന്റെ തല കൊയ്താല്‍ ഒരു കോടി രൂപ പ്രതിഫലം നല്‍കുമെന്ന പ്രഖ്യാപനവുമായി ആര്‍എസ്‌എസ് നേതാവ് രംഗത്തെത്തിയിരുന്നു. ഇതിനായി തന്റെ സ്വത്തുപോലും വില്‍ക്കാന്‍ തയാറാണെന്നും മധ്യപ്രദേശിലെ ഉജ്ജയിനിലെ കുന്ദന്‍ ചന്ദ്രാവത് എന്നയാള്‍ പറഞ്ഞിരുന്നു.
ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിന് ശേഷം നടന്ന പ്രതിഷേധങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി വരെ അധിക്ഷേപിച്ചു ബി ജെ പി നേതാക്കൾ രംഗത്തെത്തിയിരുന്നു. ചെത്തുകാരന്റെ മകനായ പിണറായി വിജയന്‍ തെങ്ങുകയറാന്‍ പോവട്ടെ എന്ന അധിക്ഷേപമായിരുന്നു ചില ബിജെപി നേതാക്കാളടക്കം മുഖ്യമന്ത്രിക്കെതിരെ നടത്തിയിരുന്നത്. പാര്‍ട്ടി മുഖപത്രമായ ജന്മഭൂമിയുടെ പോക്കറ്റ് കാര്‍ട്ടൂണിലടക്കം മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയുണ്ടായി.
ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലേയും മുഖ്യമന്ത്രിക്കെതിരെ ജാതീയമായ അധിക്ഷേപവുമായി തിരുവനന്തപുരത്ത് നിരാഹാര സമരം നടത്തുന്ന ബിജെപി നേതാവ് എന്‍ ശിവരാജനും രംഗത്ത് എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തെങ്ങ് കയറാന്‍ പോകുന്നതാണ് നല്ലതെന്നായിരുന്നു ശിവരാജന്റെ ആക്ഷേപം. ശബരിമലയിലെ ആചാര ലംഘനത്തിന്റെ ഉത്തരവാദിത്തം പിണറായി വിജയൻ ആണെന്നാണ് സംഘപരിവാർ പക്ഷം.
എന്നാൽ തന്നെ ജാതീയമായി അധിക്ഷേപിക്കുന്നവർക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രംഗത്തെത്തിയിരുന്നു. എന്റെ ജാതി ഇടയ്ക്കിടെ ചിലര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഞാന്‍ ഇന്ന ജാതിയില്‍ പെട്ട ആളാണെന്നാണ് അവര്‍ ഓര്‍മ്മിപ്പിക്കുന്നത്. ഞാന്‍ ചെത്തുകാരന്റെ മകനാണ്, വിജയന്‍ ആ ജോലിയേ ചെയ്യാന്‍ പാടുള്ളൂവെന്ന് അവര്‍ കരുതുന്നു. ആ കാലമൊക്കെ മാറിപ്പോയി ഇത് പുതിയ കാലമാണെന്നുമായിരുന്നു ഈ വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്. ജാതീയമായി ഉയരുന്ന ആക്ഷേപങ്ങളോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സൈബർ ഇടങ്ങളിൽ മറ്റുള്ളവരെ വ്യക്തിഹത്യ ചെയ്യുന്ന ചിത്രങ്ങളും, കുറിപ്പുകളും എഴുതുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കും എന്ന് പോലീസ് മുന്നറിയിപ്പ് ഉണ്ടെങ്കിലും ശബരിമലയിലെ യുവതി പ്രവേശനത്തിന് ശേഷം എല്ലാ പരിധികളും വിട്ട വ്യക്തി അധിക്ഷേപവും, തെറി വിളികളും ആണ് മലയാളി സമൂഹ മാധ്യമ ഇടങ്ങളിൽ നടന്നു കൊണ്ടിരിക്കുന്നത്.
അതേ സമയം ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിന് പിന്നാലെ ശബരിമല കര്‍മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്തുടനീളം സംഘർഷങ്ങൾ അരങ്ങേറിയിരുന്നു. ഈ അക്രമസംഭവങ്ങളില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വിശദ റിപ്പോര്‍ട്ട് നല്‍കും. അക്രമ സംഭവങ്ങളുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ക്രമസമാധാന നില സംബന്ധിച്ച് ഗവര്‍ണര്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
ശബരിമല സ്ത്രീ പ്രവേശനത്തിനു ശേഷം സംസ്ഥാനത്ത് നടന്ന അക്രമങ്ങളുടെ വിശദ വിവരശേഖരണമാണ് സര്‍ക്കാര്‍ ആരംഭിച്ചത്. ഓരോ വിഭാഗത്തിനും നേരേയുമുണ്ടായ അക്രമങ്ങളുടെയും നാശനഷ്ടങ്ങളുടെയും കണക്കെടുപ്പിനാണ് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.
വഴിയാത്രക്കാര്‍, മാധ്യമങ്ങള്‍, പാര്‍ട്ടി ഓഫീസുകള്‍, വാഹനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങി മുഴുവന്‍ വിഭാഗങ്ങള്‍ക്ക് നേരേയും നടന്ന അക്രമങ്ങളുടെ വിശദ കണക്കെടുപ്പ് നടത്താനാണ് തീരുമാനം. ഈ റിപ്പോര്‍ട്ടാകും ഗവര്‍ണര്‍ക്ക് നല്‍കുക. സംസ്ഥാനത്തെ പൊതു ക്രമസമാധാന നില സംബന്ധിച്ചും മുഖ്യമന്ത്രി ഗവര്‍ണറെ ബോധ്യപ്പെടുത്തും. മുഖ്യമന്ത്രി നേരിട്ട് ഗവര്‍ണറെ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് കൈമാറാനും സാധ്യതയുണ്ട്. ഇന്നലെയാണ് സംസ്ഥാനത്തെ ക്രമസമാധാന നിലയില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയത്.
https://www.facebook.com/Malayalivartha



























