ശബരിമലയെ ബാബ്‌റി മസ്ജിദുമായി കൂട്ടികെട്ടി കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും അടിക്കാന്‍ സി.പി.എം; യു.ഡി.എഫിനുള്ളില്‍ ആശങ്ക

ശബരിമല വിഷയം ബാബ്‌റി മസ്ജിദ് പ്രശ്‌നവുമായി കൂട്ടിക്കെട്ടി ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെതിരെ പ്രചരണം ശക്തമാക്കാന്‍ സി.പി.എം. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സംസ്ഥാനത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന അക്രമപരമ്പകളെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനാണ് ശ്രമം. ഇതിന് ശബരിമലയെ ബാബ്‌റിമസ്ജിദുമായി ചേര്‍ത്തുകൊണ്ടുള്ള പ്രചരണമാണ് ലക്ഷ്യമിടുന്നത്. ഇത് യു.ഡി.എഫിനുള്ളില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ നാളെ രാവിലെ അടിയന്തിര യു.ഡി.എഫ് യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
ശബരിമല വിഷയം പൊതുവില്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന വിലയിരുത്തലാണ് ഇടതുകേന്ദ്രങ്ങള്‍ക്കുള്ളത്. ഇതിന്റെ പേരില്‍ സംസ്ഥാനത്ത് അക്രമങ്ങളും ഹര്‍ത്താലുകളും അഴിച്ചുവിടുന്ന സംഘപരിവാറിന് ഒരു നേട്ടവും ഉണ്ടാവില്ലെന്നും സി.പി.എം ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നുണ്ട്. എന്‍.എസ്.എസ് പിന്തുണയ്ക്കാന്‍ തീരുമാനിച്ചാല്‍പോലും അവര്‍ക്കുള്ളില്‍ ശക്തമായ ചേരിതിരിവ് ഇക്കാര്യത്തിലുണ്ടാകുമെന്ന വിലയിരുത്തലാണ് സി.പി.എമ്മിനുള്ളത്.
അതേസമയം സംഘപരിവാറിന്റെ നിലപാടുകളുടെ ശക്തമായി എതിര്‍ക്കുന്നതുകൊണ്ടുതന്നെ ന്യൂനപക്ഷസമുദായങ്ങളുടെ പിന്തുണ നല്ലരീതിയില്‍ നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ കരുതുന്നുണ്ട്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ തന്നെ അത്തരം ഒരു വികാരം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. ബീഫ് നിരോധനത്തിനും മറ്റും എതിരായി അന്ന് സ്വീകരിച്ച ശക്തമായ നിലപാടാണ് നിയമസഭാതെരഞ്ഞെടുപ്പില്‍അനുഗുണമായത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അത് കുറേക്കൂടി ഊട്ടിയുറപ്പിക്കാനും കഴിഞ്ഞുവെന്ന ആത്മവിശ്വാസം ഇടതുമുന്നണിക്ക് പൊതുവായും സി.പി.എമ്മിന് പ്രത്യേകിച്ചുമുണ്ട്. വടക്കേ ഇന്ത്യയിലേതുപോലെ ക്ഷേത്രരാഷ്ട്രീയം പയറ്റാന്‍ ബി.ജെ.പി ശബരിമലയെ ആയുധമാക്കി മുന്നോട്ടുപോകുകയിരുന്നു. അതിനിടയില്‍രണ്ടു യുവതികള്‍ അവിടെ പ്രവേശിച്ചത് അവരുടെ കണക്കുകൂട്ടലുകള്‍ ആകെ തെറ്റിച്ചു. അതിന്റെ പ്രതിഫലനമാണ് ഈ അക്രപേരമ്പരകള്‍. എന്നാല്‍ അതിനെ ഒന്ന് അപലപിക്കുകപോലും ചെയ്യാതെ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് സംഘപരിവാറിന് എല്ലാ ഊര്‍ജ്ജവും നല്‍കുന്ന നിലപാടാണ് യു.ഡി.എഫും കോണ്‍ഗ്രസും സ്വീകരിക്കുന്നതെന്നാണ് സി.പി.എമ്മിന്റെ അഭിപ്രായം.
ശബരിമല വിഷയം വന്നതോടെ സംഘപരിവാറിന്റെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുകയും പ്രചരണം നടത്തുകയും ചെയ്തത് ഈ മേഖലകളില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നും അവര്‍ വിശ്വസിക്കുന്നു. അതാണ് വനിതാമതിലില്‍ ന്യൂനപക്ഷവനിതകളുടെ വമ്പിച്ച സാന്നിദ്ധ്യം കാണിക്കുന്നതെന്നാണ് അവരുടെ വിശദീകരണം. എന്നാല്‍ ലോക്‌സഭാതെരഞ്ഞെടുപ്പ് വരുമ്പോള്‍ ഉണ്ടാകുന്ന വോട്ടിംഗിന്റെ ഘടനയാണ് ഇടതുമുന്നണിയേയും സി.പി.എമ്മിനേയും വല്ലാതെ വലച്ചുകൊണ്ടിരുന്നത്.
സാധാരണ നിയമസഭാതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ വിശ്വസിക്കുന്ന കേരളീയര്‍ ലോക്‌സഭയാകുമ്പോള്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യുന്ന രീതിയാണുള്ളത്. എന്നാല്‍ ഇപ്പോള്‍ അതില്‍ ചില മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് സി.പി.എമ്മിന്റെ അവകാശവാദം. ദേശീയതലത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് ചേക്കേറുന്നത് ശക്തമായ പ്രചരണായുധമാക്കികൊണ്ട് ചില ആശയക്കുഴപ്പം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കാനും കഴിഞ്ഞിട്ടുണ്ട്.
അത്തരത്തിലുള്ള പ്രചരണത്തിന് കരുത്തുപകരാനാണ് ഇപ്പോള്‍ ശബരിമല ഉപയോഗിക്കുന്നത്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റിന്റെ നിലപാടുപോലും തള്ളിക്കളഞ്ഞുകൊണ്ട് സംഘപരിവാറിനൊപ്പം കോണ്‍ഗ്രസ് നിലകൊണ്ടുവെന്നാണ് കഴിഞ്ഞദിവസം വരെ നടത്തിയിരുന്ന പ്രചരണം. ഇത് കോണ്‍ഗ്രസിന് പരമ്പരാഗത വോട്ടുകേന്ദ്രങ്ങളില്‍ വലിയ തിരിച്ചടിയുണ്ടാക്കാവുന്നതാണ്. നേരത്തെതന്നെ കോണ്‍ഗ്രസില്‍ അല്‍പ്പം അവിശ്വാസമുള്ള ന്യൂനപക്ഷവിഭാഗങ്ങള്‍ക്കിടയില്‍ ഈ പ്രചരണം വലിയതോതിലുള്ള പ്രത്യാഘാതത്തിന് വഴിവയ്ക്കും.
അതിന് പുറമെയാമ് ഇപ്പോള്‍ ബാബ്‌റിമസ്ജിദ് വിഷയം കൂടി ഇതോടൊപ്പം ചേര്‍ക്കാനുള്ള തീരുമാനം. കഴിഞ്ഞദിവസത്തെ പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെയും കൂടി ചുവട് പിടിച്ചുകൊണ്ടാണ് പ്രചരണം നടത്തുക. അതിന് ഇന്നലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിയ്ക്കുകയും ചെയ്തു. സുപ്രീംകോടതിക്കും ഭരണഘടനയ്ക്കും മുകളില്‍ വിശ്വാസത്തെ പ്രതിഷ്ഠിക്കാനാണ് നീക്കം എന്നതാണ് പ്രചരണയുധം. ശബരിമലയിലെ ആചാരം സംരക്ഷിക്കപ്പെടണം എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയാണ് ഇതിന് ആധാരം.
അത്തരത്തില നിയമത്തിന് മുകളില്‍ വിശ്വാസം വരുമ്പോള്‍ കോടതിവിധികള്‍ക്ക് പോലും വിലയില്ലാതാകും. അത് ബാബ്‌റിമസ്ജിദ് വിഷയത്തില്‍ തിരിച്ചടിയുണ്ടാക്കുമെന്നാണ് സി.പി.എം പറയുന്നത്. കോടതി എന്തുവിധിച്ചാലും വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ആരാധനായലങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ മുന്നോട്ടുപോകാവൂവെന്നതാണ് ഇതിന്റെ അര്‍ത്ഥം. അങ്ങനെ വരുമ്പോള്‍ ബാബ്‌റി മസ്ജിദ് ഇരുന്ന സ്ഥലം ശ്രീരാമന്‍ ജനിച്ചയിടമാമെന്നാണ് വിശ്വാസികളുടെ ആവശ്യം അംഗീകരിക്കേണ്ടിവരും. ഇത് ബാബ്‌റിമസ്ജിദിന്റെ കാര്യത്തിന്റെ മാത്രമായിരിക്കില്ല. തിരിച്ചടിയുണ്ടാക്കുന്നത്. മഥുര, താജ്മഹല്‍ ഉള്‍പ്പെടെ ഒരുപിടി ന്യൂനക്ഷപങ്ങളുടെ ആരാധാനാലയങ്ങളും സ്മാരകങ്ങളും ഈ വിശ്വാസത്തിന്റെ പേരില്‍ തകര്‍ക്കപ്പെടും. ഇത് ന്യൂനപക്ഷങ്ങളെ അരിക്ഷിതാവസ്ഥയില്‍ കൊണ്ടുചെന്ന് തള്ളും എന്നതാണ് സി.പി.എമ്മിന്റെ പ്രചരണം.
ഇവിടെ ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് സംഘപരിവാറിന്റെ സമരങ്ങള്‍ക്കും അക്രമങ്ങള്‍ക്കും പിന്തുണ നല്‍കുന്ന കോണ്‍ഗ്രസും യു.ഡി.എഫും തത്വത്തില്‍ ഈ വാദഗതി അംഗീകരിക്കുന്നുവെന്ന് സ്ഥാപിക്കാനാണ് സി.പി.എം ശ്രമം. ഇത്തരത്തിലുള്ള പ്രചരണം ശക്തമാക്കിയാല്‍ അത് യു.ഡി.എഫിന് വല്ലാത്ത തിരിച്ചടിയുണ്ടാകും. പ്രത്യേകിച്ച് ബാബ്ദിമസ്ജിദ് പൊളിക്കുന്നത് കോണ്‍ഗ്രസിന്റെ ഭരണകാലത്താണ്. മാത്രമല്ല, കഴിഞ്ഞ അഞ്ചുസംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെക്കാളേറെ വാശിയില്‍ രാമക്ഷേത്രത്തിന് വേണ്ടിവാദിച്ചത് ചില കോണ്‍ഗ്രസ് നേതാക്കളുമായിരുന്നു. അതുകൂടി ഉപയോഗിച്ചുകൊണ്ട് ന്യൂനപക്ഷകേന്ദ്രങ്ങളില്‍ പ്രത്യേകിച്ച് മുസ്ലീംഭൂരിപക്ഷപ്രദേശങ്ങളില്‍ പ്രചരണം ശക്തമാക്കാനാണ് സി.പി.എമ്മിന്റെ നീക്കം. അത് ശക്തമായി നടത്തിയാല്‍ അത് യു.ഡി.എഫിന് വല്ലാത്ത തിരിച്ചടിയാകുമെന്നതില്‍ തകര്‍ക്കമില്ല. ഇത് മുന്നില്‍കണ്ടാണ് അതിനെ പ്രതിരോധിക്കുന്നതിനുള്ള തന്ത്രങ്ങള്‍ ആലോചിക്കാന്‍ നാളെ യു.ഡി.എഫ് യോഗം ചേരുന്നത്. ഇതില്‍ സര്‍ക്കാരിനെതിരെയുള്ള ശക്തമായ പ്രചരണപരിപാടികള്‍ക്ക് അവരും രൂപം നല്‍കും.
എന്നാല്‍ യു.ഡി.എഫിന്റെ നിലപാടാണ് ശബരിമലവിഷയം ഇത്രയും വഷളാക്കിയതെന്ന പൊതുവിലയിരുത്തലാണ് സി.പി.എമ്മിനും ഇടതുമുന്നണിക്കുമുള്ളത്. സുപ്രീം കോടതി വിധിയെ സ്വാഗതംചെയ്ത പ്രതിപക്ഷനേതാവും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ബി.ഴജ.പിയുടെ നിലപാട് മാറ്റത്തിനനുസരിച്ച് നിറം മാറിയതാണ് അവര്‍ക്ക് കരുത്തുപകര്‍ന്നത്. ശബരിമലവിധി ഉപയോഗിച്ചുകൊണ്ട് നഷ്ടപ്പെട്ട ഭൂരിപക്ഷസമുദായ വോട്ടുകള്‍ മടക്കികൊണ്ടുവരാന്‍ കോണ്‍ഗ്രസും അത് നിലനിര്‍ത്താന്‍ ബി.ജെ.പിയും നടത്തിയ ശ്രമമാണ് വിഷയം ഈ നിലയില്‍ എത്തിച്ചത്. ഇത് യു.ഡി.എഫിന് വല്ലാത്ത ദോഷം ചെയ്യുമെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെയുണ്ട്. ശബരിമല വിഷയം ബാബ്‌റിമസ്ജിദുമായി ബന്ധപ്പെടുത്തി ച്രരണം നടത്തുകയാണെങ്കില്‍ ഇപ്പോഴത്തെ നിലപാട് ലീഗ് മാറ്റും. പിന്നെ കോണ്‍ഗ്രസിനുംപിടിച്ചുനില്‍ക്കാനാവില്ല. സി.പി.എമ്മിന്റെ തന്ത്രം വിജയിച്ചാല്‍ യു.ഡി.എഫിന്റെ സ്ഥിരം കോട്ടകളില്‍ വിള്ളല്‍ വീഴ്ത്താന്‍ അവര്‍ക്ക് കഴിയും.
https://www.facebook.com/Malayalivartha



























