രാത്രി ഭർത്താവിനൊപ്പം കിടന്നുറങ്ങിയ യുവതിയെ പത്ത് മിനിറ്റ് കഴിഞ്ഞ് കാണാതായി... അന്വേഷിച്ചിറങ്ങിയ ഭർത്താവും ബന്ധുക്കളും കണ്ടത് അടുത്ത പുരയിടത്തിലെ കുളത്തില്‍ മരിച്ച നിലയില്‍; ഭർത്താവ് അറസ്റ്റിലായപ്പോൾ അരുംകൊലയുടെ ചുരുളഴിഞ്ഞു; ഭാര്യയെ കൊന്ന് കുളത്തിൽ തള്ളിയിട്ട് ഒന്നുമറിയാതെപോലെ ബന്ധുക്കൾക്കൊപ്പം തിരഞ്ഞു... ഇടുക്കിയിൽ സംഭവിച്ചത്

നെടുങ്കണ്ടം കവുന്തിയില്‍ യുവതിയെ പടുതാകുളത്തില്‍ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭര്‍ത്താവിനെ അറസ്‌റ്റ് ചെയ്‌തു. കവുന്തി തുണ്ടത്തില്‍ വിഷ്‌ണുവാ(24) ണ് പിടിയിലായത്. നെടുങ്കണ്ടം കവുണ്ടി തുണ്ടത്തില്‍ വിഷ്ണുവിന്റെ ഭാര്യ ഉണ്ണിമായയെ (22) കഴിഞ്ഞ തിങ്കളാഴ്ച രാത്രിയില്‍ പത്തേകാലോടെയാണ് കിടക്കപ്പായില്‍ നിന്ന് കാണാതായത്.
ഉണ്ണിമായ പത്തുമണിയോടെ ഉറങ്ങാന്‍ കിടന്നുവെന്നും പത്തു മിനിറ്റ് കഴിഞ്ഞ് നോക്കിയപ്പോള്‍ അവിടെ ഇല്ലായിരുന്നുവെന്നുമാണ് ഭര്‍ത്താവ് വിഷ്ണു പൊലീസിനോട് പറഞ്ഞത്. വിഷ്ണുവും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാത്രി 11.45ഓടെ മൃതദേഹം അടുത്ത പുരയിടത്തിലെ പടുതാക്കുളത്തില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
വിഷ്‌ണു സ്‌ഥിരമായി വീട്ടില്‍ വഴക്കുണ്ടാക്കുകയും ഭാര്യയെ മര്‍ദിക്കുകയും ചെയ്‌തിരുന്നതായി അയല്‍വാസികളും മൊഴി നല്‍കിയിരുന്നു. സംഭവദിവസം ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും വിഷ്‌ണു ഉണ്ണിമായയെ മര്‍ദിക്കുകയും ചെയ്‌തു. ഇതിനു ശേഷമാണ് യുവതിയെ പടുതാക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉണ്ണിമായയുടെ തലയില്‍ ആഴത്തിലുള്ള മുറിവുണ്ടെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇതേ തുടര്‍ന്ന് പൊലീസ് പടുതാക്കുളം വറ്റിച്ച് തെളിവുകള്‍ ശേഖരിച്ചു. പടുതാക്കുളത്തിന്റെ അടിയില്‍ കരിങ്കല്ല് കഷണങ്ങള്‍ കിടപ്പുണ്ടായിരുന്നു. അതില്‍ തലയിടിച്ചാവാം തല പൊട്ടിയതെന്നായിരുന്നു അനുമാനം,
ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് വിഷ്‌ണുവിനെ അറസ്‌റ്റ് ചെയ്‌തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.
https://www.facebook.com/Malayalivartha


























