പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ അന്തരിച്ചു...

പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ (88) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്ത തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അന്ത്യം സംഭവിച്ചത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗമായും, തലശ്ശേരി, മാഹി, പാനൂർ, ചൊക്ലി, കോട്ടക്കൽ, നിട്ടൂർ, അഴിയൂർ തുടങ്ങിയ മുപ്പതോളം മഹല്ലുകളുടെ ഖാസിയായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. മങ്ങാട് മഹല്ല പ്രസിഡന്റ്, ഖുതുബി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു വരികയായിരുന്നു.
1937 ലാണ് ജനനം. കാസർകോട്ടെ പരേതരായ തളങ്കര മുഹമ്മദ് സഈദ് മുസ്ലിയാരുടെയും ഫാത്തിമയുടെയും മകനാണ്. പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായിരുന്ന ശംസുൽ ഉലമ ഖുതുബി മുഹമ്മദ് മുസ്‌ലിയാരുടെ പൗത്രനാണ്. പിതാവ് മുഹമ്മദ് സഈദ് മുസ്‌ലിയാരിൽ നിന്നും, പിന്നീട് പെരിങ്ങത്തൂർ ദർസ്, കല്ലറക്കൽ ദർസ് പ്രാഥമിക പഠനത്തിന് ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയിൽ നിന്നും ഉപരിപഠനം പൂർത്തിയാക്കി.
പാനൂർ, മട്ടന്നൂർ, ഇരിക്കൂർ, നിട്ടൂർ, വയലക്കണ്ടി തുടങ്ങി വിവിധ സ്ഥലങ്ങളിൽ ദർസ് നടത്തിയിട്ടുണ്ട്. ഭാര്യ: പരേതയായ സി. ഫാത്തിമ ഹജ്ജുമ്മ. മക്കൾ: സഫിയ, സാജിത, മുഹമ്മദ് സഈദ് (ഖത്തർ ), മുഹമ്മദ് സാദിഖ് (വ്യാപാരി), മുഹമ്മദ് സാലിം (ഖത്തർ). ഇന്ന് രാത്രി 10 മണിക്ക് ഖബറടക്കം നടത്തും.
"
https://www.facebook.com/Malayalivartha


























