കേരളത്തിലെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ .. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു ..! ; മലയാളത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി; നാലര പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിനു വേണ്ടി സമർപ്പിച്ചു

ഏറെനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിനു വേണ്ടി സമർപ്പിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണർ. ജസ്‌റ്റിസ്.പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അൽഫോൺസ് കണ്ണന്താനം എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. ശേഷം കൊല്ലം ആശ്രാമം മൈതാനത്തു നടന്ന ഉദ്ഘാടന വേദിയിൽ ഗവർണർ ജസ്‌റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, ജില്ലയിലെ മന്ത്രിമാർ, എം.പി, എം.എൽ.എ തുടങ്ങിയവരും സന്നിഹിതരായി.
കൊല്ലത്തെ വേദിയിൽ മലയാളത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. കേരളത്തിലെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ .. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു .. ബഹുമാനിക്കുന്നു ... ദൈവത്തിന്റെ സ്വന്തം നാട് സന്ദര്‍ശിക്കാന്‍ കഴിഞ്ഞതിലൂടെ താന്‍ അനുഗ്രഹീതനായി.
കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ വളരെയധികം പ്രാധാന്യമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആയിരത്തിലധികം കോടി ധനസഹായം കേരളത്തിന് നൽകി കഴിഞ്ഞു. അത് കൃത്യമായി വിനിയോഗിക്കണമെന്നാണ് എനിക്ക് സംസ്ഥാന സർക്കാരിനോട് പറയാനുള്ളത്. ടൂറിസം രംഗത്ത് ഇന്ത്യ കുതിപ്പിന്റെ പാതയിലാണ്. ലോകറാങ്കിൽ നമ്മൾ ഒരുപാട് മെച്ചപ്പെട്ട് കഴിഞ്ഞിരിക്കുന്നു. ഇ- വിസ നടപ്പാക്കിയത് നേട്ടമുണ്ടാക്കി'- പ്രധാനമന്ത്രി പറഞ്ഞു.
2015 ജനുവരിയിലാണ് ബൈപ്പാസിനായുള്ള അവസാന ഘട്ട നടപടിയും കേന്ദ്രസർക്കാർ പൂർത്തിയാക്കിയത്. കേരളത്തിന്റെ വികസനത്തിൽ കേന്ദ്രം എപ്പോഴും പ്രത്യേക ശ്രദ്ധ പുലർത്തിയിട്ടുണ്ട്. രാജ്യത്ത് വികസനവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിമാരിൽ തുടങ്ങി തുടർച്ചയായി ചർച്ചകൾ നടത്തുന്നുണ്ട്. ചില പദ്ധതികൾ 20 മുതൽ 30 വർഷം വരെ എടുക്കുന്നതിൽ അത്ഭുതം തോന്നിയിട്ടുണ്ട്. അങ്ങനെ ചെയ്യുന്നത് ജനങ്ങളോട് കാണിക്കുന്ന അക്രമമാണെന്നും മോദി തുറന്നടിച്ചു.
ബൈപ്പാസ് പൂര്‍ത്തീകരിച്ചത് സംസ്ഥാന സര്‍ക്കാരിന്‍റെ പങ്കാളിത്തത്തോടെയായിരുന്നു. കേരളം കടന്നുപോയത് പ്രളയം പോലെ ദുഷ്കരമായ കാലഘട്ടത്തിലൂടെയാണ്. അതേസമയം മുംബൈ- കന്യാകുമാരി കോറിഡോര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും മോദി പ്രസംഗത്തിനിടെ ഉറപ്പ് നല്‍കി. കേരളത്തിന്‍റെ സമ്പദ്ഘടനക്ക് ടൂറിസമാണ് ആധാരമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രസംഗത്തിന്റെ അവസാനം 'കൊല്ലം കണ്ടവന് ഇല്ലം വേണ്ട' എന്ന മലയാളിയുടെ സ്വന്തം ഈരടി കൂടി പറഞ്ഞു കൊണ്ടാണ് മോദി വാക്കുകൾ അവസാനിപ്പിച്ചത്. കൊല്ലത്തെയും കേരളത്തിലെയും ജനങ്ങളുടെ സ്‌നേഹത്തിന് നന്ദി പറയുന്നു. കേരളത്തിന്റെ വികസനത്തിനായി പ്രാര്‍ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാലര പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കൊല്ലം ബൈപാസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചത്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ജി സുധാകരനും സംസാരിച്ചു. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി മുടങ്ങിക്കിടന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അതുമായി മുന്നോട്ട് പോവുകയാണ്. 2020 ൽ ജലപാത പൂർണ്ണതയിലത്തിക്കും. കേരളത്തിൽ ഒന്നും നടക്കുന്നില്ല എന്ന പ്രധാനമന്ത്രിയുടെ പരാതി പരിഹരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബൈപ്പാസ് ഉസ്ഘാടനം കൂടാതെ എൻ.ഡി.എയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിക്കാൻ കൂടിയാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. തിരുവനന്തപുരം വ്യോമസേനാ ടെക്‌നിക്കൽ ഏരിയയിൽ വിമാനമിറങ്ങി ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി കൊല്ലത്തെത്തിയത്. പ്രധാനമന്ത്രിയായശേഷം മോദി മൂന്നാം തവണയാണ് കൊല്ലത്തെത്തുന്നത്. ബൈപാസ് ഉദ്ഘാടനം വിവാദമായ സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി പ്രധാനമന്ത്രി ഉദ്ഘാടകനായത്.
മേവറം മുതൽ കാവനാട് ആൽത്തറമൂട് വരെ 13.14 കിലോമീറ്റർ ദൂരമാണു ബൈപാസ്. 1972ൽ ആരംഭിച്ച പദ്ധതിയുടെ മൂന്നാംഘട്ടമായ കല്ലുംതാഴം – ആൽത്തറമൂട് ഭാഗവും പുനർനിർമിച്ചു വീതി കൂട്ടിയ ബാക്കി ഭാഗവുമാണ് ഇന്നു പ്രധാനമന്ത്രി നാടിനു സമർപ്പിച്ചത്. ബൈപ്പാസ് ഉദ്ഘാടന ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരുടെയും എംഎൽഎമാരുടെയും റോഡ് ഷോ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കൊല്ലം എം പി എൻ കെ പ്രേമചന്ദ്രനും റോഡ് ഷോയില്‍ പങ്കെടുക്കാന്‍ ക്ഷണം നല്‍കിയിട്ടുണ്ട്. അതേസമയം ഔദ്യോഗിക പരിപാടിയാണെങ്കിൽ പങ്കെടുക്കുമെന്ന് പ്രേമചന്ദ്രൻ വ്യക്തമാക്കി.
ചടങ്ങിനു ശേഷം വൈകീട്ട് ആറിന് പ്രധാനമന്ത്രി ആശ്രാമത്തുനിന്ന് എൻ.ഡി.എ റാലി നടക്കുന്ന കൊല്ലം പീരങ്കി മൈതാനത്ത് എത്തും. 6.10ന് റാലിയെ അഭിവാദ്യം ചെയ്യും. ഏഴിന് തിരുവനന്തപുരത്തേക്ക് തിരിക്കും. രാത്രി 7.20 മുതൽ 7.40 വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി പത്മനാഭസ്വാമി ക്ഷേത്ര ദർശനത്തിനും സ്വദേശി ദർശൻ പരിപാടിയുടെ ഉദ്ഘാടനത്തിനും ചെലവഴിക്കും. ദർശൻ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന തീർഥാടക സൗഹൃദ നിർമാണ പദ്ധതികളുടെ ഉദ്ഘാടനമാണ് മോദി നിർവഹിക്കുക.
https://www.facebook.com/Malayalivartha



























