കമ്യൂണിസ്റ്റുകാര്‍ ചരിത്രത്തെയും സംസ്‌കാരത്തെും ആത്മീയതയെയും മാനിക്കുന്നവരല്ല; വർഗീയത, അഴിമതി തുടങ്ങിയ വിഷയങ്ങളിൽ യുഡിഎഫും എൽഡിഎഫും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ ; ശബരിമല വിഷയത്തിൽ എൽഡിഎഫിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ശബരിമല വിഷയത്തിൽ എൽഡിഎഫിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കേരള സർക്കാരിന്റേത് ഒരു സർക്കാര്‍ എടുത്ത നിലപാടിൽ ഏറ്റവും വലിയ പാപമാണെന്നു ചരിത്രം രേഖപ്പെടുത്തും. കമ്യൂണിസ്റ്റുകൾ വിശ്വാസങ്ങളെയും ഭാരതീയ സംസ്കാരത്തെയും ആധ്യാത്മികതയെയും അംഗീകരിക്കുന്നവരല്ല. പക്ഷേ ഇത്രയേറെ വെറുപ്പോടെ ഒരു തീരുമാനം അവർ എടുക്കുമെന്നു കരുതിയില്ല.
യുഡിഎഫ് ഇക്കാര്യത്തിൽ പാർലമെന്റിൽ ഒന്നു പറയും പത്തനംതിട്ടയിൽ മറ്റൊന്നു പറയും. ഇതു സംബന്ധിച്ച കൃത്യമായ നിലപാടു വ്യക്തമാക്കാൻ അവരെ വെല്ലുവിളിക്കുകയാണ്. വർഗീയത, അഴിമതി തുടങ്ങിയ വിഷയങ്ങളിൽ യുഡിഎഫും എൽഡിഎഫും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. രാഷ്ട്രീയ കലാപങ്ങളുണ്ടാക്കുന്നതിലും അങ്ങനെത്തന്നെ. ബിജെപിയുടെ നിലപാട് എപ്പോഴും സുവ്യക്തമാണ്. കേരളത്തിന്റെ സംസ്കാരത്തോടൊപ്പം നിന്ന ഒരു പാർട്ടിയുണ്ടെങ്കിൽ അത് ബിജെപി മാത്രമാണെന്നും മോദി പറഞ്ഞു. കൊല്ലത്തു നടന്ന എൻഡിഎ മഹാസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം ദ്രുതഗതിയിൽ പുരോഗതിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ അധ്വാനം, കഴിവ് എന്നിവകൊണ്ടു മാത്രമല്ല ഇത്. നാലു വർഷം മുൻപ് ഇന്ത്യ അതിവേഗം വളരുന്ന രാഷ്ട്രമാകുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ?. നാലു വർഷം മുൻപ് ദുർബലമായ സമ്പദ്ഘടന എന്ന നിലയിൽ നിന്ന് ഇത്തരം വളര്‍ച്ചയുണ്ടാകുമെന്ന് കരുതിയിരുന്നോ? നാലു വർഷത്തിനിടെ പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനു സാഹചര്യമുള്ള കേന്ദ്രമായി ഇന്ത്യ മാറി.
ലോകത്തെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതി ഇന്ത്യയിൽ നടപ്പാക്കും എന്ന് നാലു വർഷം മുൻപ് ആരെങ്കിലും കരുതിയോ? 50 കോടി ജനങ്ങളെ ഉൾക്കൊള്ളുന്ന ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കി. കേന്ദ്രസർക്കാർ അധികാരത്തിൽ വന്നശേഷം ഉണ്ടായ ഈ മാറ്റം അദ്ഭുതാവഹമാണ്. കേരളത്തിലെ ജനങ്ങൾക്കു വേണ്ടിയാണ് കേന്ദ്രസർക്കാർ പകലും രാത്രിയും പ്രവർത്തിക്കുന്നത്. എന്നാൽ കേരളത്തിന്റെ ശാന്തിയെ തടസ്സപ്പെടുത്തിക്കൊണ്ട് എൽഡിഎഫും യുഡിഎഫും ഈ നാടിനെ വർഗീയതയുടെയും അഴിമതിയുടെയും തടവിലാക്കി. അവരുടെ അധികാരക്കൊതിയിൽ ജനങ്ങളുടെ ശബ്ദം കേൾക്കുന്നതിനു പോലും മറന്നുപോയി.
യുഡിഎഫും ഇടതുപക്ഷവും ലിംഗനീതിയുടെ കാര്യത്തിൽ വലിയ വീരവാദം മുഴക്കിയിരുന്നു. എന്നാൽ മുത്തലാഖ് നിരോധനത്തെ ഇവർ എതിർക്കുകയാണ്. ഇസ്‍ലാമിക രാഷ്ട്രങ്ങളിൽ ഇതു നിരോധിച്ചിട്ടുണ്ട്. പക്ഷേ വോട്ട് ബാങ്ക് നോക്കി എൽഡിഎഫും യുഡിഎഫും ഇത് അംഗീകരിക്കാൻ തയാറാകുന്നില്ലെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇനിയും ഒരു അവസരം കൂടി നല്‍കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞു . ഒരു അവസരം കൂടി നല്‍കിയാല്‍ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി ഇന്ത്യയെ മാറ്റാന്‍ പ്രധാനമന്ത്രിക്ക് കഴിയും. എന്‍ഡിഎയുടെ മഹാസംഗമത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള.
എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും ഗ്രാഫ് താഴേക്ക് പോവുകയാണെന്നും എന്നാല്‍ ബിജെപിയുടേത് മുകളിലേക്ക് പോവുകയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. എന്‍ഡിഎ കേരളം ഭരിക്കുമെന്ന് ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചത് ചരിത്ര മാറ്റത്തിന്‍റെ സൂചനയാണ്. അതിന് വേണ്ടി എല്ലാവരും മുന്നോട്ട് വരണമെന്നും വിജയം നമുക്കാണെന്നും ശ്രീധരന്‍ പിള്ള പ്രസംഗത്തിനിടെ പറഞ്ഞു.
കൊല്ലം ബൈപാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. പദ്ധതി നിർമാണത്തിനു സംസ്ഥാന സർക്കാരിന്റെ പൂർണ സഹകരണം ഉണ്ടായതായി ഉദ്ഘാടന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. പദ്ധതികൾ വൈകിപ്പിച്ചു പൊതുധനം പാഴാക്കുന്ന രീതി തുടരാനാകില്ല. കേരള പുനർനിർമാണത്തിനു കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കണം.
റോഡിനോടൊപ്പം റെയിൽ, ജലഗതാഗതം തുടങ്ങിയവയ്ക്കും കേന്ദ്രസർക്കാർ പ്രാധാന്യം നൽകുന്നുണ്ട്. കഴിഞ്ഞ നാലു വർഷമായി വൻ വികസനമാണ് ഈ മേഖലയില്‍ സാധ്യമായിട്ടുള്ളത്. രാജ്യത്തെ എല്ലാവർക്കും വേണ്ടിയുള്ള വികസനമാണു കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. കൊല്ലം കണ്ടാൽ ഇല്ലം വേണ്ട എന്നാണു പ്രയോഗം. കൊല്ലത്തെയും കേരളത്തിലെയും ജനങ്ങളോടു ഈ സ്നേഹത്തിനു നന്ദി അറിയിക്കുന്നതായും പ്രസംഗത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു.
കൊല്ലം കന്റോൺമെൻറ് ഗ്രൗണ്ടിൽ എൻഡിഎ മഹാസംഗമത്തിൽ പ്രസംഗിച്ച ശേഷം തിരുവനന്തപുരത്തേക്കു മടങ്ങുന്ന പ്രധാനമന്ത്രി 7നു തലസ്ഥാനത്തെത്തും.ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ രാത്രി 7.15നു സ്വദേശ് ദർശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചശേഷം ക്ഷേത്രദർശനം നടത്തും. 8ന് വ്യോമസേനാ ടെക്‌നിക്കൽ ഏരിയയിൽ നിന്നു മടക്കയാത്ര.
https://www.facebook.com/Malayalivartha



























