ഇരിക്കാൻ സീറ്റ് നൽകിയില്ല ! ; പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ചടങ്ങില്‍ ജനപ്രതിനിധികളെ അവഗണിച്ചതായി പരാതി

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ചടങ്ങില്‍ ജനപ്രതിനിധികളായ ശശി തരൂര്‍, എം.പി, വി.എസ് ശിവകുമാര്‍, എം.എല്‍.എ, മേയര്‍ വി.കെ പ്രശാന്ത് എന്നിവർക്ക് അവഗണന. പ്രധാനമന്ത്രിയുടെ അവഗണനയ്‌ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തി ഇവർ രംഗത്തെത്തി.
കേന്ദ്രസര്‍ക്കാരിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതിപ്രകാരം ക്ഷേത്രത്തില്‍ നടപ്പാക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിര്‍വഹിച്ചത്. ചടങ്ങില്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രതിനിധികളെ ഒഴിവാക്കി ബി.ജെ.പി നാമനിര്‍ദ്ദേശംചെയ്ത് രാജ്യസഭയില്‍ എത്തിച്ചവരെ സ്റ്റേജില്‍ കയറ്റിയെന്ന് ശശി തരൂര്‍ എം.പി മാധ്യമങ്ങളോട് പറഞ്ഞു.
ചടങ്ങിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പേരുകള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വെട്ടിമാറ്റി. പ്രധാനമന്ത്രി സ്ഥാനത്തെ ബഹുമാനിക്കുന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ഈ വിഷയത്തില്‍ വരില്ല. അതുപോലെ തങ്ങളുടെ സ്ഥാനത്തെയും ബഹുമാനിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാകണം. മര്യാദകേടാണ് അവര്‍ കാണിച്ചത്. മാധ്യമങ്ങള്‍ വഴി പ്രതിഷേധം അറിയിക്കുന്നു. ഇത്തരത്തില്‍ പെരുമാറാന്‍ നാണക്കേടില്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല. താന്‍ അറിയുന്ന പ്രധാനമന്ത്രി ഇങ്ങനെ പെരുമാറുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു പ്രധാനമന്ത്രിയുടെയും സന്ദര്‍ശനത്തിനിടെ ഇത്തരത്തിലുള്ള അപമാനം ജനപ്രതിനിധികള്‍ക്ക് നേരിടേണ്ടി വന്നിട്ടില്ലെന്ന് വി.എസ് ശിവകുമാര്‍ എം.എല്‍.എ ആരോപിച്ചു. പരിപാവനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രമായതിനാലാണ് മറ്റൊരു തരത്തിലുള്ള പ്രതിഷേധം നടത്താതിരുന്നത്. പരിപാടിയെ രാഷ്ട്രീയവത്കരിച്ചത് ശരിയായില്ല. ജനപ്രതിനിധികളെ അവഗണിച്ചവര്‍ ബി.ജെ.പിയുടെ പ്രാദേശിക നേതാക്കളെപ്പോലും സ്‌റ്റേജില്‍ കയറ്റിയെന്നും അദ്ദേഹം ആരോപിച്ചു.
https://www.facebook.com/Malayalivartha



























