മുളയിലേ നുള്ളിക്കളഞ്ഞപ്പോൾ വീണ്ടും ആഗ്രഹം; അവസാനം ഫേസ്ബുക്ക് പോസ്റ്റുമായി രേഷ്മ നിഷാന്ത്:- എന്നിട്ടും മലകയറാനാകാതെ എങ്ങനെ വ്രതം അവസാനിപ്പിക്കുമെന്ന ആശങ്കയിൽ രേഷ്മയും, ഷാനിലയും
ശബരിമലയിൽ യുവതിപ്രവേശനം ആകാമെന്ന സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ മാലയിട്ട് വ്രതമെടുത്ത ആളാണ് രേഷ്മ നിഷാന്ത് . എന്നാൽ ശബരിമലയിൽ കയറാനുള്ള ശ്രമത്തെ നാട്ടുകാർ തന്നെ പ്രതിരോധിച്ചെത്തിയതിനു പിന്നാലെ ആ ശ്രമം പാതി വഴിൽ ഉപേക്ഷിച്ചിരുന്നു. ശബരിമലയിൽ കയറിയ മറ്റുയുവതികളുടെ കയ്പ്പേറിയ അനുഭവം കണ്ടതോടെ മലകയറ്റം പൂർണമായി ഉപേക്ഷിച്ചതാണ്. എന്നാൽ മാറിയ സാഹചര്യത്തിൽ പഴയ ആഗ്രഹം വീണ്ടും പുറത്തെടുത്തിരിക്കുകയാണ് രേഷ്മ. ശബരിമല കയറാനുള്ള തീരുമാനത്തില്‍ നിന്ന് പിറകോട്ടു പോകില്ലെന്നതിന് തെളിവായി ഫേസ്ബുക്ക് പോസ്റ്റുമായാണ് കണ്ണൂര്‍ സ്വദേശിനി രേഷ്മ നിഷാന്ത് കഴിഞ്ഞ ദിവസം എത്തിയത്. ബാക്ക് ടൂ പാഷൻസ് എന്നായിരുന്നു രേഷ്മ ഫേസ്ബുക്കിൽ കുറിച്ചത്.
എന്നാൽ അയ്യപ്പനെ കാണാനുള്ള ആഗ്രഹത്തിൽ ഇന്ന് ശബരിമലയിൽ എത്തിയ രേഷ്മ നിഷാന്തിനെയും ഷാനിലയെയും പ്രതിഷേധക്കാർ തടഞ്ഞതോടെ ദര്‍ശനത്തില്‍ നിന്നും ബലംപ്രയോഗിച്ച് പിന്തിരിപ്പിച്ച് പൊലീസിന് തിരിച്ചിറക്കേണ്ടിവന്നു. ഏഴംഗസംഘത്തിനൊപ്പമായിരുന്നു രേഷ്മ നിഷാന്തും , ഷാനിലയും ഇവിടേയ്ക്ക് എത്തിയത്. ഇരുവരേയും നീലിമലയില്‍ രണ്ടര മണിക്കൂറോളം പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. ഇതോടെയാണ് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് ഇരുവരേയും ദര്‍ശനം നടത്തുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ നോക്കിയത്.
വ്രതം നോറ്റാണ് എത്തിയതെന്നും ദർശനം നടത്താതെ തിരികെ പോകില്ലെന്നും വ്യക്തമാക്കിയാണു രേഷ്മ നിഷാന്തും മറ്റൊരു യുവതിയും പുലർച്ചെ മല ചവിട്ടിയത്. എന്നാൽ പ്രതിഷേധം ശക്തമായതോടെ ഇവരെ തിരിച്ചിറക്കാൻ പൊലീസിന് ബലം പ്രയോഗിക്കേണ്ടതായും വന്നു. ഏറ്റവും സമാധാനപരമായി മല ചവിട്ടാമെന്നുള്ളതു കൊണ്ടാണു മകരവിളക്കു കഴിയുന്നതുവരെ കാത്തിരുന്നതെന്ന് രേഷ്മ നിഷാന്ത് പറഞ്ഞു.
ചുരുങ്ങിയ പ്രതിഷേധക്കാരെ മാറ്റി തങ്ങളെ സന്നിധാനത്തെത്തിക്കാമായിരുന്നു. പ്രതിഷേധക്കാർ പറയുന്ന ശരണം വിളി ‘കൊല്ലണം അപ്പാ’ എന്നാണ്. അവരു സംരക്ഷിക്കുന്ന ദൈവത്തെയാണ് ഞങ്ങൾ വിശ്വസിക്കുന്നത്. നാലു മാസത്തോളമായി വ്രതം നോൽക്കുന്നു. തിരിച്ചു കുടുംബജീവിതത്തിലേക്കു മടങ്ങണമെങ്കിൽ മാലയഴിക്കേണ്ടത് ആവശ്യമാണ്. അയ്യപ്പനെ കാണാതെ മാലയഴിക്കുന്നത് എങ്ങനെയാണെന്നു വിശ്വാസികൾ പറഞ്ഞു തരണമെന്നും രേഷ്മ ആവശ്യപ്പെടുന്നു.
നിലയ്ക്കലിൽനിന്ന് നീലിമല വരെ ആരുടെയും സഹായമില്ലാതെയാണ് എത്തിയത്. പമ്പ വരെയെത്തിയത് കെഎസ്ആർടിസി ബസിലാണ്. അവിടെ വരെ തങ്ങളെ ആരെങ്കിലും തടയുകയോ പ്രതിഷേധിക്കുകയോ ചെയ്തിരുന്നില്ല. പൊലീസല്ല, തങ്ങളെ തടയുന്നവരാണു വെല്ലുവിളി. അവരെ മാറ്റിയിട്ട് തങ്ങളെ കയറ്റാൻ പൊലീസിനു കഴിയുന്നില്ലെന്നത് വളരെ സങ്കടകരമാണ്. മാലയിട്ട അന്നുമുതൽ കൊല്ലുമെന്നും വെട്ടിക്കീറുമെന്ന തരത്തിലുള്ള പ്രതിഷേധമാണ് തനിക്കെതിരെ ഉണ്ടാകുന്നത്. അതിന്റെ പത്തിലൊന്നു പ്രതിഷേധം പോലും ഇവിടെ ഉണ്ടായിട്ടില്ല. അയ്യപ്പനെന്ന ശക്തി സ്ത്രീകൾ വരുന്നതിന് ഒരിക്കലും എതിരല്ലെന്നും രേഷ്മ പറയുന്നു.
മല കയറ്റം തങ്ങൾ ആരംഭിച്ചപ്പോൾ പ്രതിഷേധവുമായി എത്തിയത് വെറും പത്തുപേർ മാത്രമായിരുന്നുവെന്ന് ഷാനില സജേഷും പറഞ്ഞു. അവരെ പിടിച്ചുമാറ്റാതെ തങ്ങളെ തടഞ്ഞുവയ്ക്കുകയായിരുന്നു പൊലീസുകാർ. നൂറു ദിവസമായി വ്രതം നോൽക്കുന്നു. എങ്ങനെയാണ് ഞങ്ങൾ വ്രതം അവസാനിപ്പിക്കുക. ഭക്തർക്കാർക്കും യാതൊരു പ്രശ്നവുമില്ലെന്നും ഷാനില പറഞ്ഞു.
https://www.facebook.com/Malayalivartha