കോടികളുടെ വായ്പാ രേഖകൾ കാണാതായാലും കെ.എസ്.ആർ.ടി.സി കുലുങ്ങില്ല ! ; ധനകാര്യ പരിശോധന വിഭാഗത്തിന് അന്വേഷണം കൈമാറാനുള്ള നീക്കം അട്ടിമറിച്ചു; പിന്നിൽ കെഎസ്ആർടിസി എംഡി. ടോമിൻ തച്ചങ്കരിയുടെ സമ്മർദ്ദം

കെ.എസ്.ആർ.ടി.സി.യിൽ നിന്ന് കോടികളുടെ വായ്പാ രേഖകൾ കാണാതായ സംഭവത്തിൽ അന്വേഷണം അട്ടിമറിച്ചു. ധനകാര്യ പരിശോധന വിഭാഗത്തിന് അന്വേഷണം കൈമാറാനുള്ള നീക്കമാണ് അട്ടിമറിക്കപ്പെട്ടത്. കെഎസ്ആർടിസി എംഡി. ടോമിൻ തച്ചങ്കരിയുടെ സമ്മർദ്ദത്തെത്തുടർന്ന് അന്വേഷണത്തിനുള്ള മന്ത്രിയുടെ ഉത്തരവ് പിൻവലിക്കുകയായിരുന്നു.
കെഎസ്ആർടിസിയും കെടിഡിഎഫ്സിയും തമ്മിലുള്ള വായ്പാ തർക്കത്തെക്കുറിച്ച് പരിശോധന നടത്തിയ ഓഡിറ്റ് ഏജൻസിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഗതാഗത മന്ത്രി ഉത്തരവിട്ടത്. ധനകാര്യ പരിശോധനാ വിഭാഗത്തിനായിരുന്നു അന്വേഷണഷണച്ചുമതല. കോടികളുടെ ക്രമക്കേടിനെക്കുറിച്ച് വിശദമായി അന്വേഷിച്ച് 3 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു മന്ത്രി എ കെ. ശശീന്ദ്രന്റെ ഉത്തരവ്.
വായ്പാ തുക തിരിച്ചടക്കുന്നത് സംബന്ധിച്ച് കെഎസ്ആർടിസി ഉം കെടിഡിഎഫ്സി ഉം തമ്മിൽ തർക്കം ഉടലെടുത്തതോടെയാണ് കെഎസ്ആർടിസി യിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നത്. ഇക്കാര്യം കഴിഞ്ഞ ദിവസങ്ങളിൽ മലയാളി വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. 2008- മുതലാണ് കെഎസ്ആർടിസി ,കെടിഡിഎഫ്സി യിൽ നിന്നും വായ്പ എടുത്ത് തുടങ്ങുന്നത്. പല ഘട്ടങ്ങളിലായി എടുത്ത കോടികളുടെ വായ്പ തിരിച്ചടക്കാതെ വന്നതോടെ സർക്കാർ ഇടപെട്ട് ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ചു. തുടർന്ന് കെടിഡിഎഫ്സിക്ക് കിട്ടാനുള്ള വായ്പ കുടിശ്ശിക കൺസോർഷ്യത്തിലേക്ക് വകമാറ്റി. എന്നാൽ മുൻ കടിശ്ശികയിനത്തിലും പലിശ ഇനത്തിലുമായി 332.36 കോടി രൂപ കെഎസ്ആർടിസി നൽകാനുണ്ടെന്നായിരുന്നുവെന്നായിരുന്നു കെടിഡിഎഫ്സി യുടെ നിലപാട്. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ കെടിഡിഎഫ്സി യുടെ നിലപാടുകൾ ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്തുവരുകയായിരുന്നു. സർക്കാർ നിയോഗിച്ച ഓഡിറ്റർമാരുടെതെയിരുന്നു നിർണ്ണായക കണ്ടെത്തൽ നടത്തിയത്.
കോടിക്കണക്കിന് രൂപയുടെ പ്രാഥമിക രേഖകൾ പോലും കെഎസ്ആർടിസി ൽ ലഭ്യമല്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. കോടികളുടെ ലോൺ സംബന്ധിച്ച് പ്രാഥമികമായ കണക്കുകൾ പോലും കെഎസ്ആർടിസി-യിൽ ലഭ്യമല്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2008- മുതൽ 2017 വരെയുള്ള കാലത്തെ ലോൺ അക്കൗണ്ടുകളുടെ കോപ്പികൾ പോലും കെഎസ്ആർടിസി യുടെ പക്കൽ ഇല്ല.
ലോൺ തിരിച്ചടവിന്റെ ജനറൽ ലെഡ് ജർ ബുക്കോ, ബാങ്കിൽ പണം തിരിച്ചടച്ചതിന്റെ രേഖകളോ കെഎസ്ആർടിസി യുടെ കയ്യിലില്ല . പരിശോധനയോട് പല ഘട്ടത്തിലും കെഎസ്ആർടിസി ഉദ്യോഗസ്ഥർ സഹകരിച്ചില്ല. ആവശ്യമായ രേഖകൾ ലഭ്യമല്ലാത്തതു കൊണ്ട് തന്നെ പരിശോധനയഥാവിധി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഓസിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. സൂക്ഷ്മമായ പരിശോധനയുടെ അഭാവത്തിലും കെടിഡിഎഫ്സി നൽകിയ രേഖകൾ പ്രകാരമാണ് ഓഡിറ്റർമാർ പരിശോധന പൂർത്തിയാക്കിയത്. സർക്കാർ നിർദ്ദേശപ്രകാരമുള്ള പരിശോധനയായിട്ടു കൂടി കെഎസ്ആർടിസി യുടെ ഭാഗത്ത് നിന്നും വേണ്ടത്ര സഹകരണമുണ്ടായില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. കെഎസ്ആർടിസി യുടെ ധനവിനിയോഗത്തിലെ കെടുകാര്യസ്ഥതയും കുത്തഴിഞ്ഞ അവസ്ഥയും ചൂണ്ടിക്കാട്ടുന്നതാണ് ഓഡിറ്റ് റിപ്പോർട്ട്.
ഇതിനു പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ഇതിനെ അട്ടിമറിക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് ഉന്നതങ്ങളിൽ നിന്നുണ്ടായത്. കെഎസ്ആർടിസി യിലെ ധനകാര്യ വിഭാഗം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും മാറ്റി നിർത്തി വേണം അന്വേഷണമെന്നും ഉത്തരവിൽ പ്രത്യേകം വ്യക്തമാക്കിയിരുന്നു. എന്നാൽ ഉത്തരവ് ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുൻപ് തന്നെ അട്ടിമറിക്കപ്പെട്ടു. വിഷയത്തിൽ ഇടപെട്ട കെഎസ്ആർടിസി എംഡി. ടോമിൻ തച്ചങ്കരി അന്വേഷണത്തെ ശക്തമായി എതിർത്തു. വലിയ പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസി ക്കെതിരെ ഇത്തരമൊരു അന്വേഷണം ഉണ്ടായാൽ അത് കോർപറേന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്നായിരുന്നു തച്ചങ്കരിയുടെ വാദം. ഗതാഗത സെക്രട്ടറിയും നിലവിൽ കടുത്ത നടപടിയിലേക്ക് പോകേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് 332.36 കോടി രൂപയുടെ രേഖകൾ കാണാതായ സംഭവത്തിൽ ഒരു തവണ കൂടി വകുപ്പുതല അന്വേഷണത്തിന് തീരുമാനമായത്. പ്രാഥമിക അന്വേഷണം നടത്തിയ ഏജൻസി തന്നെയാണ് നിലവിലെ അന്വേഷണവും കൈകാര്യം ചെയ്യുന്നത്. നിലവിലെ അന്വേഷണത്തോടും കെഎസ്ആർടിസിയുടെ ഭാഗത്ത് നിന്നും വേണ്ടത്ര സഹകരണം ഇല്ലെന്നാണ് സൂചന.
എം എസ് സനിൽ കുമാർ
https://www.facebook.com/Malayalivartha
























