ആലപ്പാട്ടെ ഖനനത്തിനെതിരെ സമരം നടത്തിയവരെ പ്രോത്സാഹിപ്പിച്ചത് സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥനെന്ന് ഇ.പി ജയരാജന്‍

ആലപ്പാട്ടെ ഖനനത്തിനെതിരെ സമരം നടത്തിയിരുന്നവര്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും അവരെ പിന്തിരിപ്പിച്ചത് സെക്രട്ടറിയേറ്റിലെ ഒരു ഉദ്യോഗസ്ഥനാണെന്ന് മന്ത്രി ഇ.പി ജയരാജന്‍. ഉദ്യോഗസ്ഥന്‍ ആരാണെന്നു കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ വെളിപ്പെടുത്താന്‍ ഉദ്ദേശ്യമില്ല. ആലപ്പാട്ടെ സമരക്കാര്‍ ആരാണെന്നു പോലും ആര്‍ക്കും അറിയില്ല. സര്‍ക്കാരിന്റെ മുന്നില്‍ അവിടുത്തെ പ്രശ്‌നത്തെക്കുറിച്ച് ഒരു നിവേദനവും വന്നിട്ടില്ല. സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വിളിച്ച ശേഷമാണ് നിവേദനം പോലും തരുന്നതെന്നും മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രകൃതി നമുക്കു കൊണ്ടുതരുന്ന കരിമണല്‍ ഉപയോഗിച്ച് സംസ്ഥാനത്തിന് കോടികള്‍ ഉണ്ടാക്കാന്‍ കഴിയും. അത് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ആര്‍ക്കും പറയാനാകില്ല. ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകാതെ തിരുവിതാംകൂര്‍ രാജാവിന്റെ കാലം മുതല്‍ നടക്കുന്നതാണ് ഖനനം. ആലപ്പാട് നിവാസികള്‍ക്ക് സീവാഷ് കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്. വിദഗ്ധ സിമിതിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ സീവാഷ് നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടും എന്തിനാണ് സമരമെന്നു മനസിലാകുന്നില്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
തീരം സംരക്ഷിക്കാന്‍ കടല്‍ഭിത്തിയുണ്ട്. ഖനനം നടത്തുന്ന ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡിനെതിരെ (ഐആര്‍ഇ) മുമ്ബ് ഒരു പരാതിയും ഉയര്‍ന്നിട്ടില്ല. ഐആര്‍ഇയും കെഎഏംഎംഎല്ലും ഒരിക്കലും പൂട്ടില്ല. കെഎംഎംഎല്‍ എംഡിയുടെ റിപ്പോര്‍ട്ടില്‍ ആലപ്പാട് പ്രശ്‌നമുള്ളതായി പരാമര്‍ശമില്ല. മലപ്പുറത്തുള്ള ചിലരാണ് സമരത്തിന് പിന്നില്‍. ഖനനം പ്രശ്‌നമുണ്ടാക്കിയാല്‍ അത് പരിഹരിക്കുമെന്നും ജനങ്ങളുടെ സഹകരണത്തോടെയാണ് ഖനനമെന്നും മന്ത്രി പറഞ്ഞിരുന്നു.
എന്നാല്‍ ആലപ്പാട്ടെ ജനങ്ങള്‍ക്കിടയിലുള്ള ആശങ്ക അകറ്റാന്‍ ഐആര്‍ഇ തയാറാകണമെന്നാണ് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവന്‍ പറയുന്നത്. വ്യവസ്ഥകള്‍ പാലിക്കാനുള്ള ഉത്തരവാദിത്തം ഐആര്‍ഇക്കാണെന്നും കരാര്‍ വ്യവസ്ഥകള്‍ ഐആര്‍ഇ പാലിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു. ലാഭ വിഹിതത്തില്‍ നിന്ന് പ്രാദേശിക വികസനം നടത്താന്‍ ഐആര്‍ഇ തയാറായിട്ടില്ല. ഐആര്‍ഇയുടെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റാന്‍ നടപടി വേണമെന്നും സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവന്‍ ആവശ്യപ്പെട്ടിരുന്നു.
ആറ് പതിറ്റാണ്ടോളമായി കരിമണല്‍ ഖനനം തുടരുന്ന പ്രദേശമാണ് ആലപ്പാട്. പല ഘട്ടങ്ങളിലായി സമരങ്ങളും നടന്നു. പതിനഞ്ച് വര്‍ഷത്തിലധികമായി സമരങ്ങള്‍ വരികയും ഇല്ലാതാവുകയും ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യൻ റെയർ ഏര്‍ത് ലിമിറ്റഡ് (ഐ.ആർ.ഇ.എൽ) ഉം, കേരളാ മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെ.എം.എം.എൽ) ഉം തീരദേശഗ്രാമങ്ങളിൽ നടത്തുന്ന അശാസ്ത്രീയമായ ഖനനം മൂലം പ്രദേശം വിട്ടൊഴിയേണ്ട ഗതികേടിലാണ് ഇവിടെയുള്ളവർ. ലോകരാഷ്ട്രങ്ങൾക്കിടയിൽ സംഭവിക്കുന്നതുപോലെ പോലെ യുദ്ധമോ ദാരിദ്ര്യമോ ഒന്നുമല്ല ഇവരെ ജനിച്ച മണ്ണിൽ നിന്നും പലായനം ചെയ്യാൻ നിർബന്ധിതരാക്കുന്നത്. ഇവർ ചവിട്ടി നിൽക്കുന്ന മണ്ണ് വലിയൊരു സമ്പത്തിന്റെ സ്രോതസ്സാണ് എന്ന ഒറ്റക്കാരണം മാത്രം. വിയർപ്പിന്റെ ഓരോ തുള്ളിയും ചേർത്തുവച്ചു കെട്ടിപ്പൊക്കിയ കിടപ്പാടങ്ങൾ സ്വയം ഇടിച്ചു നിരത്തി പരിചയമില്ലാത്ത മറ്റൊരു നാട്ടിലേക്ക് മുന്‍പെതന്നെ ആയിരങ്ങൾ പലായനം ചെയ്തിട്ടുണ്ട്. അവശേഷിക്കുന്നവർ കുടിയൊഴിപ്പിക്കൽ ഭീഷണിയിലുമാണ്.
കൊല്ലം നീണ്ടകര മുതൽ കായംകുളം വരെ 23 കി.മീ. നീളത്തിൽ കിടക്കുന്ന കടൽത്തീരത്തെ മണലിൽ 1925-കളിൽത്തന്നെ വലിയ തോതിലുള്ള ധാതുമണൽ നിക്ഷേപമുള്ളതായി കണ്ടെത്തിയിരുന്നുവെന്നു പറയപ്പെടുന്നു. അതുകൊണ്ടുതന്നെ വിദേശീയരും സ്വദേശീയരുമായ വ്യവസായികളുടെ കണ്ണ് ഇരുജില്ലകളിലെയും തീരദേശ മേഖലകളിലായിരുന്നു. ഏതാണ്ട് 1950 കാലയളവിൽത്തന്നെ വിദേശ കമ്പനികൾ തീരദേശമേഖലകളിലേക്ക് ഖനന പ്രവർത്തനങ്ങളുമായെത്തി. പ്രാദേശിക ജനവിഭാഗങ്ങളുടെ പ്രതിഷേധങ്ങളും സമരവും തൊഴിൽപ്രശ്നങ്ങളും മൂലം തുടക്കത്തിൽ ഇഴഞ്ഞു നീങ്ങിയ ഖനന പ്രവർത്തനങ്ങൾ സജീവമായത് ഐ.ആർ.ഇ.എല്ലിന്റെ വരവോടെയാണ്. കഴിഞ്ഞ 60 വർഷത്തിലധികമായി തുടരുന്ന കരിമണൽ ഖനനം കൂടുതൽ ആഘാതമേല്പിച്ചതാകട്ടെ കിഴക്ക് ടി.എസ് കനാലിനും പടിഞ്ഞാറ് അറബിക്കടലിനും ഇടയിലായി റിബ്ബണ്‍ പോലെ നീളത്തിൽ കിടക്കുന്ന ചവറ മുതൽ ആലപ്പാട് വരെയുള്ള പ്രദേശങ്ങളെയും. ആലപ്പാട് – ചവറ മേഖലകളിൽ വിവിധ കമ്പനികൾ നടത്തിയ അശാസ്ത്രീയമായ ഖനനം മൂലം എതാണ്ട് 7200 ഹെക്ടറിലധികം ഭൂമി നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്.
ആലപ്പാട് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭൂരിഭാഗം അംഗങ്ങളും ഖനനത്തിന് എതിരാണെന്ന് മറ്റു ഗ്രാമപഞ്ചായത്തംഗങ്ങൾ പറഞ്ഞിരുന്നു. ഖനനവുമായി ബന്ധപ്പെട്ട് ഒന്നര വർഷം മുൻപ് നടന്ന പബ്ലിക് ഹിയറിങ്ങിൽ സീ വാഷിങ് പൂർണമായും ഒഴിവാക്കി ശാസ്ത്രീയമായ ഖനനം ആകാം എന്ന നിലയിൽ പ്രമേയം പാസ്സാക്കിയിരുന്നു. എന്നാൽ ഖനനം ഗ്രാമങ്ങളെത്തന്നെ ഇല്ലാതാക്കുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ എട്ടു മാസം മുൻപ് നടന്ന പബ്ലിക് ഹിയറിങ്ങിൽ ഖനനം പൂർണമായും അവസാനിപ്പിക്കണമെന്ന രീതിയിലുള്ള പ്രമേയം ഐകകണ്ഠ്യേന പാസ്സാക്കുകയായിരുന്നു. കൊല്ലത്ത് കളക്ടറുടെ കോൺഫറൻസ് ഹാളിൽ നടന്ന ഹിയറിങ്ങിൽ ജില്ലാ കളക്ടർ, ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സെലീന, ജനപ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, തീരദേശമേഖലാ നിവാസികൾ തുടങ്ങിയവർ പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha
























