ഉള്ളിലിരുപ്പ് പുറത്ത്... ഇന്ധിരാഗാന്ധിയെ ഓര്‍മ്മിപ്പിച്ച് പ്രിയങ്ക ഗാന്ധിയെ കെട്ടിയിറക്കിയത് രാഹുല്‍ഗാന്ധിയുടെ പ്രധാനമന്ത്രി സ്വപ്നങ്ങള്‍ക്ക് തടയിടാനെന്ന വ്യാഖ്യാനം നിലനില്‍ക്കേ ചര്‍ച്ചകള്‍ സജീവം; അപ്രതീക്ഷിതമായ പ്രിയങ്കയുടെ വരവിന്റെ രഹസ്യം ചുരുളഴിയുന്നു

സജീവ രാഷ്ട്രീയത്തിലേക്ക് പ്രിയങ്ക ഗാന്ധി എത്തിയതിന്റെ അലയൊളികളാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍. പ്രിയങ്ക എത്തിയതോടെ കോണ്‍ഗ്രസിന്റെ രാശി മാറുമെന്ന് പറയുന്നവരില്‍ ചിലര്‍ രാഹുല്‍ ഗാന്ധിയുടെ ഭാവിയേയാണ് ആശങ്കയോടെ കാണുന്നത്. രാഹുലിനെക്കാളും പ്രിയങ്ക ആവേശം വിതറിയാല്‍ രാഹുലിന്റെ പ്രധാനമന്ത്രി സ്വപ്നം, സ്വപ്നം മാത്രമാകുമെന്നാണ് കരുതുന്നത്. മാത്രമല്ല രാഹുല്‍ പോരായെന്ന് തോന്നിയാലും പ്രിയങ്ക റെഡിയാണ്.
ഇങ്ങനെ പ്രചാരണം ശക്തിപ്പെടുമ്പോള്‍ പ്രിയങ്കയുടെ പെട്ടെന്നുള്ള തീരുമാനത്തിന് പിന്നില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ബുദ്ധി തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി ചുമതലയേറ്റ വാര്‍ത്ത ഇന്നലെ രാവിലെയാണ് പുറത്ത് വന്നത്. എന്നാല്‍ അതിനായുള്ള മുന്നൊരുക്കങ്ങള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. ഇതിനായി ദുബായ് സന്ദര്‍ശനത്തിന് ശേഷം രാഹുല്‍ഗാന്ധി നേരെ പോയത് ന്യൂയോര്‍ക്കിലേക്കാണ്.
കുടുംബവും കുട്ടികളുമായി ജീവിച്ചിരുന്ന പ്രിയങ്ക രാഷ്ട്രീയ ജീവിതത്തോട് വലിയ താത്പര്യങ്ങള്‍ ഒന്നും പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ സഹോദരന്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടപ്പോഴൊക്കെ പിന്തുണയുമായി പ്രിയങ്ക എത്തിയിരുന്നു. എന്നാല്‍ പ്രിയങ്കയുടെ ശക്തമായ സാന്നിധ്യം ആവശ്യമെന്ന് മനസിലാക്കിയതോടെയാണ് രാഹുല്‍ഗാന്ധി സഹോദരിയെ കാണാന്‍ തീരുമാനിച്ചത്. പ്രിയങ്കയുടെ സജീവ രാഷ്ട്രീയ പ്രവേശനത്തിന് കഴിഞ്ഞയാഴ്ചയാണ് അന്തിമ തീരുമാനമായത്. രാഹുല്‍ സജീവരാഷ്ട്രീയത്തിലിറങ്ങി 15 വര്‍ഷം പിന്നിടുമ്പോഴാണ് പ്രിയങ്കയെത്തുന്നത്.
അടുത്ത മാസം ആദ്യത്തോടെ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക സ്ഥാനമേല്‍ക്കും. പ്രിയങ്കയുടെ വരവ് പൊതു തിരഞ്ഞെടുപ്പിന് മുമ്പുള്ള ഏറ്റവും സുപ്രധാന തീരുമാനമായാണ് വിലയിരുത്തപ്പെടുന്നത്. ബി.ജെ.പിയും എസ്.പിബി.എസ്.പി സഖ്യവും തമ്മില്‍ ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങിയ യുപിയില്‍ കോണ്‍ഗ്രസിനെ തിരികെ കൊണ്ടുവരികയെന്ന കഠിനമായ ദൗത്യമാണ് പ്രിയങ്കയ്ക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസി ഉള്‍പ്പെടുന്ന കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്കയ്ക്ക്.
കോണ്‍ഗ്രസിലെ കുടുംബാധിപത്യം ഒരിക്കല്‍ കൂടി വ്യക്തമായെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു ചലനവുമുണ്ടാക്കില്ലെന്നും പ്രയങ്കയുടെ വരവിനോട് ബിജെപിയുടെ പ്രതികരണം.
വലിയ രാഷ്ട്രീയ വെല്ലുവിളികള്‍ ഏറ്റെടുത്താണ് പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിലേക്ക് വരുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ വ്യക്തമാക്കി. പ്രിയങ്കയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും വെല്ലുവിളികളെ നേരിടാന്‍ കഴിവുള്ള അതിനായി കഠിനദ്ധ്വാനം ചെയ്യുന്ന ആളാണ് തന്റെ സഹോദരിയെന്നും രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അമേഠിയില്‍ പര്യാടനം നടത്തുന്നതിനിടയിലാണ് രാഹുല്‍ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തോട് പ്രതികരിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായാണോ പ്രിയങ്ക എഐസിസി സെക്രട്ടറിയായതെന്ന ചോദ്യത്തിന് അക്കാര്യത്തില്‍ പ്രിയങ്കയാണ് തീരുമാനമെടുക്കേണ്ടതെന്നായിരുന്നു രാഹുലിന്റെ മറുപടി നല്‍കിയത്. ബാക്ക് ഫൂട്ടില്‍ നിന്ന് ഞങ്ങള്‍ ഇനി കളിക്കില്ല അതിപ്പോള്‍ ഉത്തര്‍പ്രദേശിലായാലും ഗുജറാത്തിലായാലും എവിടെയായാലും. തെരഞ്ഞെടുപ്പിനെ പാര്‍ട്ടി ശക്തമായി നേരിടുമെന്ന സൂചന നല്‍കി കൊണ്ട് രാഹുല്‍ പറഞ്ഞു.
പാര്‍ട്ടിക്കായി കഠിനദ്ധ്വാനം ചെയ്യാനും ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കാനും കഴിവുള്ളവരാണ് ജ്യോതിരാദിത്യ സിന്ധ്യയും പ്രിയങ്കയും. ഈ രണ്ട് യുവനേതാക്കളെ യുപിയിലേക്ക് അയക്കുക വഴി കൃത്യമായ രാഷ്ട്രീയ സന്ദേശമാണ് ഞങ്ങള്‍ യുപി ജനതയ്ക്ക് നല്‍കുന്നത്. ഉത്തര്‍പ്രദേശിന് ഞങ്ങള്‍ പുതിയൊരു വഴി കാണിക്കും. ഉത്തര്‍പ്രദേശിനെ നമ്പര്‍ വണ്‍ സംസ്ഥാനമാക്കി മാറ്റാന്‍ ഇവര്‍ക്കാവും. വെറും രണ്ട് മാസത്തേക്കല്ല ജ്യോതിരാതിദ്യ സിന്ധ്യയേയും പ്രിയങ്കയേയും ഉത്തര്‍പ്രദേശിലേക്ക് അയച്ചത്. തെരഞ്ഞെടുപ്പിന് ശേഷവും അവരവിടെ തുടരും.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് മൂല്യങ്ങളും ആശയങ്ങളും പ്രചരിപ്പിക്കാനാണ് അവരെ നിയോഗിച്ചത്. പാവപ്പെട്ടവര്‍ക്കും, കര്‍ഷകര്‍ക്കും, യുവാക്കള്‍ക്കും ഒപ്പം നില്‍ക്കുന്ന പുതിയ രാഷ്ട്രീയവും നയവും യുപിയില്‍ ഇനിയുണ്ടാവും.അതേസമയം മായാവതി അഖിലേഷ് യാദവ് സംഖ്യത്തെ നേരിടാനല്ല പ്രിയങ്കയേയും ജ്യോതിരാതിദ്യസിന്ധ്യയേയും നിയോഗിച്ചിരിക്കുന്നതെന്ന് രാഹുല്‍ വ്യക്തമാക്കി. മായാവതിക്കും അഖിലേഷിനുമെതിരെ ഞങ്ങള്‍ക്ക് ഒന്നും പ്രവര്‍ത്തിക്കാനില്ല. എസ്.പിയും ബിഎസ്പിയുമായി എവിടെ വച്ചും ഏതു ഘട്ടത്തിലും സഹകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്നും ഞങ്ങള്‍ക്കൊരു പൊതുശത്രുവുണ്ടെന്നും രാഹുല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























