ബോര്‍ഡിന്റെ കാര്യം സ്വാഹ... ശബരിമല വിഷയത്തില്‍ മറ്റൊരു നിര്‍ണായക വഴിത്തിരിവ്; ശബരിമലയടക്കം സംസ്ഥാനത്തെ ഏഴു പ്രമുഖ ക്ഷേത്രങ്ങളുടെ ചുമതല പ്രത്യേക സമിതിക്കു നല്‍കണമെന്ന 1990ലെ റിപ്പോര്‍ട്ട് കാണാനില്ല

ശബരിമല യുവതീ പ്രവേശനം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ നിര്‍ണായകമായി മറ്റൊരു കേസ്. ശബരിമലയടക്കം സംസ്ഥാനത്തെ ഏഴു പ്രമുഖ ക്ഷേത്രങ്ങളുടെ ചുമതല പ്രത്യേക സമിതിക്കു നല്‍കണമെന്ന ശിപാര്‍ശയോടെ ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതി 18 വര്‍ഷം മുമ്പു സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയെന്നാണ് ഹര്‍ജിക്കാര്‍ ആരോപിച്ചത്. അതേസമയം ശബരിമല ക്ഷേത്രത്തിനുമേല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുള്ള അധികാരം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള പന്തളം കൊട്ടാരത്തിന്റെ ഹര്‍ജി സുപ്രീം കോടതി അടുത്ത മാസം അഞ്ചിനു പരിഗണിക്കാന്‍ മാറ്റി.
ഇന്നലെ ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗഡര്‍ അധ്യക്ഷനായ ബെഞ്ചാണു രേവതി തിരുനാള്‍ രാമവര്‍മ രാജ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചത്. ഉന്നതാധികാര സമിതി 1990 ഓഗസ്റ്റ് 31നു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ക്ഷേത്രഭരണത്തില്‍ സുതാര്യതയും ഭക്തരുടെ അവകാശവും ഉറപ്പുവരുത്താന്‍ രാഷ്ട്രീയക്കാരെ ഒഴിവാക്കി പ്രത്യേക സമിതി രൂപീകരിക്കുകയാണ് പരിഹാരമെന്നും വാദിഭാഗം ചൂണ്ടിക്കാട്ടി.
2007 ലാണു ഹര്‍ജി സമര്‍പ്പിച്ച ഹര്‍ജിയാണ് ശബരിമല യുവതീപ്രവേശന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തരമായി കോടതിക്കു മുന്നിലെത്തിച്ചത്. യുവതീപ്രവേശനത്തിനു പിന്നാലെ ശുദ്ധിക്രിയ നടത്തിയതിനു തന്ത്രിയോടു ദേവസ്വം ബോര്‍ഡ് വിശദീകരണം ചോദിച്ചതിനെ പന്തളം കൊട്ടാരം വിമര്‍ശിച്ചിരുന്നു. റിപ്പോര്‍ട്ട് പ്രകാരമുള്ള സമിതിയില്‍ രാഷ്ട്രീയ നിയമനം അനുവദിക്കുന്നില്ല. ദേവസ്വം ബോര്‍ഡിനെ ഒഴിവാക്കുന്നപക്ഷം ക്ഷേത്രങ്ങള്‍ രാഷ്ട്രീയ ഭരണത്തില്‍നിന്നു മുക്തമാകും.
1990ലെ റിപ്പോര്‍ട്ടിനെപ്പറ്റിയും അന്നത്തെ ദേവപ്രശ്‌നത്തെപ്പറ്റിയും താന്‍ കേട്ടിട്ടുണ്ടെന്നു ജസ്റ്റിസ് ശാന്തനഗൗഡര്‍ പറഞ്ഞു. കര്‍ണാടക സ്വദേിയായ അദ്ദേഹം കേരള ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായിരുന്നു.
ഇന്നലെ കേസ്് പരിഗണിച്ചപ്പോള്‍ കേസ് സംബന്ധിച്ച് യാതൊരു രേഖകളും ഹാജരാക്കാന്‍ സര്‍ക്കാരിനായില്ല. ഒരു കേസുകെട്ടും ഇല്ലാതെയാണ് സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ എത്തിയത്. നിലവില്‍ ഹൈക്കോടതി ഒരു ഉന്നതാധികാര സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നു പറഞ്ഞു തടിയൂരാനായിരുന്നു ശ്രമം. സെക്രട്ടേറിയറ്റിലും ദേവസ്വം ബോര്‍ഡിന്റെ ഓഫീസുകളിലും അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലും പരതിയെങ്കിലും പഴയ റിപ്പോര്‍ട്ടടങ്ങിയ ഫയല്‍ കിട്ടിയില്ല.
ഹര്‍ജിക്കാരുടെ ഫയല്‍ വാങ്ങി പകര്‍പ്പെടുക്കുകയാണ് ഇനിയുള്ള വഴി. ഇഫയലിങ് നിലവില്‍ വന്നതിനാല്‍ വളരെപ്പഴയ ഫയലുകളെല്ലാം സൂക്ഷിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ഏത് ചര്‍ച്ചക്കും തയ്യാറാണെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സമിതി നേരത്തെ അറിയിച്ചിരുന്നു. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടണം.സര്‍ക്കാര്‍ പിടിവാശി ഒഴിവാക്കിയാല്‍ മാറ്റങ്ങളുണ്ടാകും. ഈ മണ്ഡലകാലത്ത് ഉണ്ടായ പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കരുതെന്നും പന്തളം കൊട്ടാരം നിര്‍വാഹക സമിതി അംഗം ശശികുമാര വര്‍മ പറഞ്ഞു.
ശബരിമലയില്‍ ദേവസ്വം ബോര്‍ഡിനും അപ്പുറം ഒരു ഉന്നതാധികാര സമിതി വേണമെന്നുള്ള ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നു ശശികുമാര്‍ വര്‍മ്മയും കൊട്ടാരം സെക്രട്ടറി നാരായണ വര്‍മ്മയും പ്രതികരിച്ചു. നിലവില്‍ ദേവസ്വം ബോര്‍ഡ് മാത്രം പോരാ ദേവസ്വം ബോര്‍ഡിനും അപ്പുറം ഒരു ഉന്നതാധികാര സമിതികൂടി വേണം. ദേവസ്വം ബോര്‍ഡിന് മുകളില്‍ ഒരു സ്വതന്ത്ര ബോഡി കൂടി വേണം. ശബരിമലയില്‍ ഉന്നതാധികാര സമിതി വേണം എന്നാവശ്യപ്പെട്ടുള്ള 2007ലെ ഒരു അപ്പീല്‍ സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ആ അപ്പീല്‍ ഒന്നുകൂടി പ്രസന്റ് ചെയ്യാനാണ് കൊട്ടാരം ആലോചിക്കുന്നത്.
1990ല്‍ ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതി ഈ കാര്യത്തില്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്. 1999ല്‍ മകരജ്യോതി ദിനത്തിലുണ്ടായ വൈദ്യുതി അപകടം അന്വേഷിച്ച ജസ്റ്റിസ് ടി. ചന്ദ്രശേഖര മേനോന്‍ കമ്മിഷനും, ജസ്റ്റിന് പരിപൂര്‍ണ്ണന്‍ കമ്മീഷനുമെല്ലാം ശബരിമലയില്‍ ഉന്നതാധികാര സമിതി വേണം എന്ന ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഈ ശുപാര്‍ശ എല്ലാം ഫയലില്‍ ഉറങ്ങുകയാണ്. ഈ ശുപാര്‍ശയും അപ്പീലും സുപ്രീം കോടതിക്ക് മുന്നില്‍ കൊണ്ടുവരാനാണ് പന്തളം കൊട്ടാരം ഒരുങ്ങുന്നത്. 1990ല്‍ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് കൊട്ടാരം പഠിക്കുകയാണ്. ദേവസ്വം ബോര്‍ഡിന് മുകളിലുള്ള ഈ സമിതിയില്‍ പന്തളം കൊട്ടാരം പ്രതിനിധികള്‍, താഴമണ്‍ തന്ത്രി കുടുംബം, ഭക്തജന പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളായിരിക്കണം. ഉന്നതാധികാര സമിതിയില്‍ മറ്റാര് അംഗമായാലും ഈ മൂന്നു വിഭാഗങ്ങളുടെ പ്രാതിനിധ്യം വേണം. അതുകൊട്ടാരത്തിനു നിര്‍ബന്ധമുണ്ടെന്നും അവര്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha
























