റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്നതിനിടെ ജെസിബി മെക്കാനിക്കായ യുവാവുമായി അടുത്തു; വിവാഹത്തിന് വീട്ടുകാർ എതിർത്തതോടെ ഒളിച്ചോടിയ ഇരുവരെയും വീട്ടുകാർ സ്വീകരിച്ചപ്പോൾ തലപൊക്കിയത് സ്ത്രീധന മോഹം... ഒടുവിൽ ഭര്‍തൃവീട്ടുകാരുടെ പീഡനം സഹിക്കാനാകാതെ ജീവനൊടുക്കിയ 20കാരിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ

ഹോട്ടൽ റിസപ്ഷനിസ്റ്റായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര തെക്ക് ഗുരുപാദം ജംക്‌ഷനിൽ പതിനേഴരയിൽ ഗോകുൽ നിവാസിൽ ഗോകുലിനെ (ഉണ്ണി–26)ആണ് അറസ്റ്റ് ചെയ്തത്. ചെറുതന പാണ്ടി പുത്തന്‍ചിറയില്‍ സുരേഷ്, ബീന ദമ്ബതികളുടെ മകള്‍ സൂര്യ(20)യാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ കുറേ നാളായി പറവൂര്‍ ജംക്ഷനിലെ ഹോട്ടലില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു സൂര്യ. ഇതിനിടെയാണ് ഗോകുലും സൂര്യയുമായി പ്രണയത്തിലാകുന്നത്. ഗോകുല്‍ ജെസിബി മെക്കാനിക്കായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് വിവാഹം നടക്കില്ലെന്നായപ്പോള്‍ ഗോകുല്‍ സൂര്യയെ വീട്ടില്‍ നിന്നും വിളിച്ചിറക്കിയിരുന്നു.
എന്നാല്‍ ഇതില്‍ അഭിമാനം നഷ്ടപ്പെടുമൊയെന്നോര്‍ത്ത് ഇക്കഴിഞ്ഞ ജൂണ്‍ 16ന് വീട്ടുകാര്‍ വിവാഹം നടത്തിക്കൊടുക്കുകായിരുന്നു. പ്രണയ വിവാഹമായിരുന്നിട്ട് കൂടി ഗോകുലിന്റെ വീട്ടുകാര്‍ സ്ത്രീധനം കുറഞ്ഞ് പോയെന്ന് കാട്ടി സൂര്യയെ പീഡിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് ഇവരുടെ ദാമ്ബത്യ ജീവിതത്തില്‍ താളപ്പിഴകള്‍ ആരംഭിച്ചത്.
10 പവന്‍ സ്വര്‍ണവും 3 തവണയായി 1,20,000 രൂപയും വാങ്ങിയിട്ടും സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാരുടെ പീഡനം ഉണ്ടായിരുന്നതായി സൂര്യ മാതാപിതാക്കളെ അറിയിച്ചിരുന്നു.കാര്യമായ വരുമാനമില്ലാത്തതിനാല്‍ വായ്പയെടുത്താണ് സൂര്യയുടെ നിര്‍ധനരായ മാതാപിതാക്കള്‍ ഗോകുലിന്റെ വീട്ടുകാര്‍ക്ക് തുക കണ്ടെത്തി നല്‍കിയത്.
ജനുവരി 1ന് ഭര്‍തൃവീട്ടില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച സൂര്യയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്നുതന്നെ മരിച്ചു. തുടര്‍ന്ന് പാണ്ടിയിലെ വീട്ടിലായിരുന്നു സംസ്‌കരിച്ചത്. സ്ത്രീധന പീഡനമാണ് മരണത്തിന് കാരണമെന്ന് ഡിവൈഎസ്‌പി പി.വി.ബേബി പറഞ്ഞു. ഗോകുലിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























