കോഴിക്കോടിനെ വിറപ്പിച്ച ഇരട്ട സ്ഫോടനം; തലശ്ശേരി സ്വദേശി ഡൽഹിയിൽ പിടിയിൽ

കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിലെ പ്രതിയും തലശ്ശേരി സ്വദേശിയുമായ മുഹമ്മദ് അസ്ഹറിനെ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി പിടികൂടി. സൗദി അറേബ്യായിൽ നിന്നും ഡൽഹിയെ എയർപോർട്ടിലെത്തവെയായിരുന്നു ഇയാളെ സംഘം അറസ്റ്റ് ചെയ്തത്. 2006 മാര്‍ച്ച് മൂന്നിനാണ് കോഴിക്കോട് നഗരത്തിനെ വിറപ്പിച്ച് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്തും മൊഫ്യുസില്‍ ബസ് സ്റ്റാന്‍ഡിലും സ്‌ഫോടനങ്ങള്‍ നടന്നത്. ഉച്ചയോടെയാണ് 20 മിനിറ്റിനിടെ കോഴിക്കോട്ട് മാവൂര്‍ റോഡിലെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനടുത്തും മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിനകത്തും സ്‌ഫോടനമുണ്ടായത്. സ്ഫോടനങ്ങളിൽ ആരും കൊല്ലപ്പെട്ടില്ലെങ്കിലും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
2009 വരെ ക്രൈംബ്രാഞ്ചാണ് ഈ കേസിന്റെ അന്വേഷണം നടത്തിയിരുന്നത്. എന്നാൽ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഉത്തരവനുസരിച്ച് 2010-ൽ എൻ.ഐ.എ. അന്വേഷണച്ചുമതല ഏറ്റെടുക്കുകയായിരുന്നു. അന്വേഷണത്തിനും വിചാരണയ്ക്കുമൊടുവിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ തടിയന്റവിട നസീറിനും ഷഫാസിനും ജീവപര്യന്തം ശിക്ഷ എൻ.ഐ.എ. കോടതി വിധിച്ചിരുന്നു.
ബോംബ് നിര്‍മ്മാണം മുതല്‍ സ്ഫോടനം നടത്തുന്നതുവരെയുള്ള കാര്യങ്ങളില്‍ നേരിട്ട് പങ്കാളിത്തം ഉണ്ടായിരുന്നു എന്ന് കോടതി കണ്ടെത്തിയതോടെ ഒന്നാം പ്രതി തടിയന്റവിട നസീറിന് മൂന്നു ജീവപര്യന്തവും 1,60,000 രൂപ പിഴയും നാലാം പ്രതിയായ ഷഫാസിന് ഇരട്ട ജീവപര്യന്ത്യവും 1,10,000 രൂപ പിഴയും കോടതി വിധിക്കുകയായിരുന്നു. ജീവപര്യന്തം ഒന്നിച്ചനുഭവിച്ചാല്‍ മതിയാകുമെന്നും കോടതി പറഞ്ഞു. പ്രതികള്‍ക്ക് ഇന്ത്യന്‍ ഭരണഘടനയും ദേശാഭിമാനികളുടെ ജീവചരിത്രവും വായിക്കുവാനായി നല്‍കുവാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ജസ്റ്റിസ് എസ്.വിജയകുമാറിന്റേതായിരുന്നു വിധി.
അതേസമയം കേസില്‍ പ്രതികളായ ഹാലിമിനെ സംശയത്തിന്റെ ആനുകൂല്യത്തിലും യൂസഫിനെ തെളിവില്ലാത്തതിനാലും കോടതി വെറുതെ വിട്ടിരുന്നു. സ്ഫോടനത്തെ തീവ്രവാദി ആക്രമണമാണെന്ന് കോടതി നിരീക്ഷിച്ചു. സ്ഫോടനം നടത്തുവാന്‍ വെള്ളിയാഴ്ച തിരഞ്ഞെടുത്തതില്‍ വ്യക്തമായ ലക്ഷ്യം ഉണ്ടെന്നും സ്ഫോടനത്തിലൂടെ പൊതുജനങ്ങള്‍ക്കിടയില്‍ മത സ്പര്‍ദ്ധ വളര്‍ത്തുവാനും തീവ്രവാദം ഊട്ടിയുറപ്പിക്കുവാനും പ്രതികള്‍ ലക്ഷ്യമിട്ടിരുന്നു എന്നും കോടതി കണ്ടെത്തി.
രാജ്യദ്രോഹം, ഗൂഢാലോചന, ആയുധ നിരോധന നിയമം, സ്ഫോടക വസ്തു നിരോധന നിയമം തുടങ്ങി നിരവധി ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയിരുന്നു. എന്നാൽ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയോട് അന്ന് അഭ്യര്‍ഥിച്ചിരുന്നു.
കേസില്‍ മാപ്പു സാക്ഷിയായ ഷമ്മി ഫിറോസിന്റെ മൊഴി നിര്‍ണ്ണായകമായിരുന്നു. ഷമ്മി ഫിറോസിന്റെ മൊഴി സത്യത്തിന്റെ പ്രകാശമാണ് പരത്തുന്നതെന്ന് കോടതി വിധിയില്‍ പറഞ്ഞു. ഏഴാം പരതിയായിരുന്ന ഷമ്മി ഫിറോസ് വിദേശത്തായിരുന്നു. പിന്നീട് ഇയാളെ എന്‍ .ഐ.എ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി. കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് കോടതി ഇയാളെ മാപ്പുസാക്ഷിയാക്കുകയായിരുന്നു. ഇരട്ട സ്ഫോടനക്കേസിനെ സംബന്ധിച്ച് നിര്‍ണ്ണായകമായ പല കാര്യങ്ങളും ഇയാള്‍ കോടതിയില്‍ മൊഴി നല്‍കി.
2006 മാര്‍ച്ച് മൂന്നിന്ന് ഉച്ചക്ക് 12.45 നും 1.10 മണിക്കും ഇടയ്ക്കായിരുന്നു കോഴിക്കോട് കെ.എസ്.ആര്‍. ടി. സി ബസ്റ്റാന്റിനു സമീപത്തും മോര്‍ഫ്യൂസില്‍ ബസ്റ്റാന്റിനു സമീപവും സ്ഫോടനങ്ങള്‍ നടന്നത്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. കേരളത്തില്‍ എന്‍.ഐ.എ അന്വേഷണം നടത്തിയ കേസില്‍ ശിക്ഷവിധിക്കുന്ന ആദ്യത്തെ കേസായിരുന്നു കോഴിക്കോട്ടെ ഇരട്ട സ്ഫോടനം. ഇന്ത്യയില്‍ എന്‍.ഐ.എ ഏറ്റവും കൂടുതല്‍ കേസുകള്‍ അന്വേഷിക്കുന്നത് കേരളത്തിലാണ്. കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്, കാശ്മീര്‍ തീവ്രവാദി റിക്രൂട്ട്മെന്റ്, വാഗമണ്‍-പാനായിക്കുളം സിമി ക്യാമ്പ്, അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ് തുടങ്ങിയവയും ഐന്‍. എന്‍. എ അന്വേഷിക്കുന്ന കേസുകളാണ്.
https://www.facebook.com/Malayalivartha


























