കുഞ്ഞിനെ ആശുപത്രിയിൽ കാണിക്കാനെന്ന വ്യാജേന ആൻലിയെ ആശുപത്രിയിൽ കൊണ്ടുപോയത് മാനസികരോഗമുണ്ടെന്ന് വരുത്തിത്തീർക്കാൻ:- ആൻലിയ മാനസിക രോഗിയാണെന്ന് കള്ളമൊഴിയുമായി വൈദികനും: പോലീസിൽ കേസുകൊടുക്കുമെന്ന് പിതാവ് പറഞ്ഞതോടെ മകളോ പോയി, മകനെ സൂക്ഷിച്ചോ എന്ന ഭീഷണിയും...

ആത്മഹത്യയാണോ കൊലപാതകമാണോ എന്നു സ്ഥിരീകരിക്കാൻ കഴിയാത്തൊരു ദുരൂഹ മരണമായിരുന്നു ബംഗളുരുവിൽ നഴ്സായി ജോലി ചെയ്തിരുന്ന ആൻലിയയുടെ മരണം. ഇതിനിടെ മകൾ മാനസിക രോഗിയായിരുന്നെന്നു വരുത്തിതീർക്കാനാണു ഭർത്താവും വീട്ടുകാരും ശ്രമിക്കുന്നതെന്നു മരിച്ച ആൻലിയയുടെ പിതാവ് ഹൈജിനസ് പാറയ്ക്കൽ വെളിപ്പെടുത്തുന്നു. മാതാപിതാക്കൾ വിദേശത്തായതിനാൽ ചെറുപ്പം മുതൽ ആൻലിയ ഹോസ്റ്റലിലാണു താമസിച്ചിരുന്നത്. ഈ ഒറ്റപ്പെടൽ ആൻലിയയെ മാനസികരോഗിയാക്കിയെന്നു ചിത്രീകരിച്ചാണു പൊലീസിനു മൊഴി നൽകിയിട്ടുള്ളതെന്നു ഹൈജിനസ് പറഞ്ഞു.
ഇങ്ങനെ മൊഴിയുള്ളതിനാലാണു തൃശൂർ എസിപി അന്വേഷിച്ച കേസിൽ തുടർ നടപടി ഉണ്ടാകാതിരുന്നത്. മാനസികരോഗിയാണെന്നു സ്ഥാപിക്കാൻ ആൻലിയയെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ കാണിച്ച രേഖയും പൊലീസിനു നൽകിയിരുന്നു. കുഞ്ഞിനെ ആശുപത്രിയിൽ കാണിക്കാനെന്ന വ്യാജേനെയാണു ആശുപത്രിയിൽ കൊണ്ടുപോയത്. അവിടെയെത്തിയപ്പോഴാണു കള്ളത്തരം മനസ്സിലായത്. ഈ സമയം ആൻലിയയെ ഡോക്ടറുടെ മുറിയിലേയ്ക്കു തള്ളിക്കയറ്റുകയായിരുന്നു.
തന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വൈദികനെ, ആൻലിയ മാനസികരോഗിയായെന്നു സ്ഥാപിക്കാൻ ഭർതൃവീട്ടുകാർ ഉപയോഗിച്ചു. വൈദികൻ നൽകിയ കള്ളമൊഴിയാണു കേസിൽ പൊലീസ് ഉപയോഗിച്ചത്. ഒരു കുടുംബം പോലെ കഴിഞ്ഞ വൈദികനാണ് ഇപ്പോൾ വഞ്ചിച്ചിരിക്കുന്നത്. പൊലീസിൽ കേസ് കൊടുക്കുന്ന കാര്യം പറഞ്ഞപ്പോൾ നിരുത്സാഹപ്പെടുത്താനാണു ശ്രമിച്ചത്. മകളോ പോയി, മകനെ സൂക്ഷിച്ചോ എന്നൊക്കെയാണു വൈദികൻ പറഞ്ഞത്.
നിർബന്ധിച്ചിപ്പോൾ വൈദികൻ നൽകിയ മൊഴി പൊലീസ് തന്നെ വായിച്ചു കേൾപ്പിച്ചു. അതുകേട്ടപ്പോൾ ഞെട്ടിപ്പോയി. ഇതിനുപിന്നാലെ തനിക്കെതിരെ കമ്മിഷണർക്കു വൈദികൻ പരാതി നൽകി. കമ്മിഷണർക്കു കാര്യങ്ങൾ ബോധ്യപ്പെട്ടു. മകളുടെ മരണവുമായി ബന്ധപ്പെട്ട കേസുമായി മുന്നോട്ടു പോകാനാണു അദ്ദേഹം പറഞ്ഞത്. തൽക്കാലം വൈദികന്റെ പേരോ അദ്ദേഹം നൽകിയ മൊഴിയോ വെളിപ്പെടുത്തുന്നില്ല. ആൻലിയ മാനസികരോഗിയായിരുന്നെന്ന നിലപാടാണു പൊലീസ് മാധ്യമങ്ങളോടു വിശദീകരിച്ചത്. വിവാഹം കഴിപ്പിച്ചയച്ച പെൺകുട്ടികൾ ഭർത്താവിന്റെ വീട്ടിൽ ഏതു രീതിയിൽ മരിച്ചാലും ആറു വർഷത്തിനുള്ളിൽ ആണെങ്കിൽ സ്വമേധയാ കേസ് എടുക്കണം. എന്നാൽ പരാതി ലഭിച്ചിട്ടും പൊലീസ് കേസെടുത്തില്ല. പൊലീസിനെ ആരോ സ്വാധീനിച്ചതിന്റെ ഫലമാണിത്.
ഞാൻ മാനസിക രോഗിയായിരുന്നു എന്ന് പറയുന്നവർ ജോലി ചെയ്തിരുന്നിടത്തും പഠിച്ചിടത്തും എന്റെ നാട്ടുകാരോടും ചോദിക്കട്ടെ എന്ന് ആൻലിയ പൊലീസിനു നൽകാൻ തയാറാക്കിയ പരാതിയിൽ പറയുന്നുണ്ട്. മക്കൾ ചെറുതായിരിക്കുമ്പോഴേ താൻ വിദേശത്തായിരുന്നു എന്നാണ് ആരോപണം. 2010ലാണ് വിദേശത്തു പോയത്. ആൻലിയയ്ക്കൊപ്പം ജോലി ചെയ്തവർ അവർക്കു മാനസികപ്രശ്നം ഇല്ലായിരുന്നെന്നു വിശദീകരിച്ചിട്ടുണ്ട്’– ഹൈജിനസ് ചൂണ്ടിക്കാട്ടി.
ഭർതൃവീട്ടിലെ പീഡനം സഹിക്കാനാവാതെ വന്നപ്പോഴാണു ആൻലിയ എറണാകുളം കടവന്ത്രയിലെ ഫ്ലാറ്റിൽ വന്നത്. പൊലീസിൽ പരാതി നൽകാൻ പലരും നിർദേശിച്ചതനുസരിച്ചാണ് 18 പേജിൽ പ്രശ്നങ്ങളെല്ലാം എഴുതിയത്. എന്നാൽ ഈ പരാതി കടവന്ത്ര പൊലീസിനു നൽകിയില്ല. കാരണം അതിനു മുൻപായി പ്രശ്നങ്ങളെല്ലാം പരിഹരിക്കാം, ഇനി മർദിക്കില്ല, വീട്ടിൽ ബുദ്ധിമുട്ടിക്കില്ല എന്നെല്ലാം പറഞ്ഞു ജസ്റ്റിൻ വീട്ടിൽവന്നു. മകളെ കൂട്ടിക്കൊണ്ടു പോയി. ഈ പരാതി പിന്നീടാണു ഞങ്ങൾ കണ്ടെടുത്തത്. ഇത് എഴുതിയില്ലായിരുന്നെങ്കിൽ ഒരുപക്ഷെ മകളുടെ ഭർതൃവീട്ടുകാർക്കെതിരായ ആരോപണങ്ങൾ വിശ്വസിക്കാൻ മറ്റുള്ളവർക്കു കഴിയില്ലായിരുന്നു– ഹൈജിനസ് പറഞ്ഞു.
പൊലീസിൽ പരാതി നൽകി മുന്നോട്ടുപോയതും മാധ്യമങ്ങളിൽ വാർത്ത വന്നതും ആരോപണവിധേയരെ പ്രകോപിപ്പിച്ചു. തനിക്കെതിരെ ഫെയ്സ്ബുക്കിൽ ജസ്റ്റിന്റെ വീട്ടുകാർ അസഭ്യവർഷം നടത്തുകയാണ്. മകളുടെ നീതിക്കായി ജസ്റ്റിസ് ഫോർ ആൻലിയ എന്ന ഫെയ്സ്ബുക് പേജ് തുടങ്ങിയിട്ടുണ്ട്. തന്നെ സഹായിക്കുന്നവരും പിന്തുണയ്ക്കുന്നവരുമാണു പിന്നിൽ. എന്നാൽ ഈ പേജിൽ തന്നെ ഭീഷണിപ്പെടുത്തുകയും തെറിവിളിക്കുകയും ചെയ്യുകയാണു പ്രതിയും വീട്ടുകാരും– ഹൈജിനസ് ആരോപിച്ചു.
2018 ഓഗസ്റ്റ് 25നാണ് ആന്‍ലിയയെ കാണാതാകുന്നത്. ഭര്‍ത്താവ് ജസ്റ്റിന്റെ പരാതി കിട്ടിയപ്പോൾ, തൃശൂര്‍ റെയില്‍വെ എഎസ്‌ഐ അജിത്താണു വിവരം വിദേശത്തുള്ള മാതാപിതാക്കളെ വിളിച്ചറിയിച്ചത്. ആന്‍ലിയയെ പരീക്ഷയ്ക്കായി ബെംഗളൂരുവിലേക്കു ട്രെയിന്‍ കയറ്റി വിട്ടു എന്നായിരുന്നു ജസ്റ്റിൻ ആദ്യം പറഞ്ഞത്. പിന്നീടാണു ഭാര്യയെ കാണാനില്ലെന്നു റെയില്‍വെ പൊലീസില്‍ പരാതി കൊടുത്തത്.
ഒരു സൂചനയുമില്ലാതെ മൂന്നു ദിവസം കടന്നുപോയി. നോര്‍ത്ത് പറവൂര്‍ വടക്കേക്കര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പെരിയാറില്‍ യുവതിയുടെ ചീര്‍ത്ത മൃതദേഹം കണ്ടെത്തിയെന്ന വിവരം കിട്ടിയത് 28ന്. അതു ആൻലിയയുടെ മൃതദേഹമാണെന്നു സ്ഥിരീകരിച്ചു. മകളുടെ മരണവിവരമറിഞ്ഞു വിദേശത്തുനിന്നു പറന്നെത്തിയ മാതാപിതാക്കള്‍ക്കു പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയ മൃതദേഹമാണു കിട്ടിയത്.
സംസ്കാര ചടങ്ങുകളിൽ ഭര്‍ത്താവും കുടുംബവും പങ്കെടുത്തില്ല. എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ മൃതദേഹം കാണിക്കാനും ഭർതൃവീട്ടുകാർ തയാറായില്ല. മകളെ കാണാതായപ്പോള്‍ ആ വിവരം തങ്ങളെ അറിയിക്കാതെ പൊലീസില്‍ മാത്രം അറിയിച്ചത് എന്തുകൊണ്ടാണെന്നു ഹൈജിനസ് ചോദിക്കുന്നു. മകളുടെ മരണവിവരം ഭര്‍ത്താവിന്റെ ബന്ധുക്കളും അയല്‍വാസികളും അറിയുന്നതു മാധ്യമങ്ങളിലൂടെയാണ്. ഈ രഹസ്യാത്മകത കൊലപാതക സാധ്യതയിലേക്കാണു വിരല്‍ ചൂണ്ടുന്നതെന്നു ഹൈജിനസ് ആരോപിക്കുന്നു.
മരണത്തിനു മിനിറ്റുകള്‍ക്കു മുൻപ് ആന്‍ലിയ സഹോദരന് അയച്ച മെസേജുകളാണു ൈഹജിനസ് പൊലീസിനു സമര്‍പ്പിച്ച പ്രധാന തെളിവ്. ആൻലിയയുടെ കഷ്ടപ്പാടുകള്‍ വിവരിക്കുന്നതാണു സന്ദേശങ്ങൾ. വീട്ടില്‍നിന്നാല്‍ ജസ്റ്റിനും അമ്മയും കൂടി എന്നെ കൊല്ലും. ഞാന്‍ പൊലീസ് സ്റ്റേഷനില്‍ പോകാന്‍ നോക്കിയിട്ട് ഭർത്താവ് സമ്മതിക്കുന്നില്ല. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ജസ്റ്റിനും അമ്മയും വീട്ടുകാരുമാണ് ഉത്തരവാദി, അവരെ വെറുതെ വിടരുത് എന്നെല്ലാമായിരുന്നു സന്ദേശങ്ങൾ. ബെംഗളൂരുവിലേക്ക് ഇപ്പോള്‍ പോകേണ്ട, നമുക്കു പരിഹാരം ഉണ്ടാക്കാം എന്നെല്ലാം സഹോദരന്‍ പറയുന്നുണ്ടെങ്കിലും പോകാൻ ആൻലിയ നിര്‍ബന്ധം പിടിച്ചു.
ബെംഗളൂരുവിലേക്കു ട്രെയിന്‍ കയറ്റി വിട്ടതായി ജസ്റ്റിന്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുമുണ്ട്. പക്ഷെ ഇതേ ജസ്റ്റിന്‍ റെയില്‍വേ സ്റ്റേഷനില്‍ കാണാതായെന്നാണു പരാതിയിൽ പറയുന്നത്. ആൻലിയയെ ബെംഗളൂരുവിലേക്കു കയറ്റിവിട്ടെന്നു ജസ്റ്റിൻ പറയുമ്പോൾ, എങ്ങനെ അവർ നേരെ എതിര്‍ഭാഗത്തേയ്ക്ക് സഞ്ചരിച്ചു എന്നതു ദുരൂഹമാണ്. മൂന്നു ദിവസം കഴിഞ്ഞ് മൃതദേഹം പെരിയാറിലൂടെ ഒഴുകിയതെങ്ങനെ എന്നതും ഉത്തരം കിട്ടാത്ത ചോദ്യം. മകളെ കൊന്ന് പുഴയില്‍ ഒഴുക്കിയതാണെന്നു സംശയിക്കുന്നതായി ഹൈജിനസ് പറയുന്നു.
താനനുഭവിച്ച പീഡനങ്ങള്‍ വിവരിച്ചു ആൻലിയ കടവന്ത്ര പൊലീസിന് എഴുതിയ പരാതി വീട്ടുകാര്‍ കണ്ടെടുത്തിരുന്നു. ജോലി നഷ്ടപ്പെട്ടതറിയിക്കാതെ ഭര്‍ത്താവ് തന്നെ വിവാഹം കഴിച്ചത്, ജോലി രാജി വയ്പിച്ചത്, വീട്ടിലെത്തിച്ച് ഉപദ്രവിച്ചത്.. തുടങ്ങിയ കാര്യങ്ങൾ 18 പേജിലായാണു പറയുന്നത്. വിദ്യാഭ്യാസവും ജോലിയും ഉണ്ടായിരുന്ന തന്നെ ജസ്റ്റിന്റെ കുടുംബം മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ്. പഠിക്കാനായി ജോലി രാജിവച്ചതിനു കുറ്റപ്പെടുത്തി. സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നു പറഞ്ഞു.
ഗര്‍ഭിണിയായ ശേഷവും പീഡനങ്ങൾ തുടർന്നു. പഴകിയ ഭക്ഷണമാണു കഴിപ്പിച്ചിരുന്നത്. കുഞ്ഞുണ്ടായ ശേഷവും ഉപദ്രവിച്ചു. കേട്ടാലറയ്ക്കുന്ന തെറികൾ വിളിക്കും. കുഞ്ഞിനെ തന്നില്‍നിന്ന് അകറ്റാന്‍ ശ്രമിച്ചു എന്നെല്ലാം പരാതിയിൽ പറയുന്നു. ജസ്റ്റിന്റെയോ വീട്ടുകാരുടെയോ ഉപദ്രവമില്ലാതെ, പേടിക്കാതെ ജീവിക്കണം. വലിയ പീഡനമാണ് അനുഭവിക്കുന്നത്. കുഞ്ഞിന് അപ്പന്‍ വേണം. ഭര്‍ത്താവ് വേണം. വേറെയാരുമില്ല. വീട്ടുകാർ നാട്ടിലില്ല. ഈ അപേക്ഷ ദയാപൂര്‍വം പരിഗണിക്കണം– പരാതിയുടെ അവസാനവാചകമായി വേദന കിനിയുന്ന ഭാഷയിൽ ആൻലിയ എഴുതി.
ചിത്രരചനയില്‍ താല്‍പര്യമുണ്ടായിരുന്ന ആന്‍ലിയ വരച്ച ഒരു ചിത്രം, അവരെത്രമാത്രം സങ്കടങ്ങൾക്കു നടുവിലാണു ജീവിച്ചിരുന്നതെന്നു കാണിച്ചുതരും. കരഞ്ഞുകൊണ്ട് എന്തോ എഴുതുന്ന പെണ്‍കുട്ടി. അവള്‍ക്കു ചുറ്റും കുറെ കൈകള്‍, കുറ്റപ്പെടുത്തലുകളും ചൂണ്ടലുകളും ആംഗ്യവിക്ഷേപങ്ങളും. കരയുന്ന ആ പെണ്‍കുട്ടി ആൻലിയ തന്നെയാണെന്ന് അടുപ്പമുള്ളവർക്കു മനസ്സിലാകും.
https://www.facebook.com/Malayalivartha


























